ആരോഗ്യ സേതു നിർബന്ധമാക്കിയത് നിയമവിരുദ്ധം; രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ
എന്ത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ആപ്പ് നിർബന്ധമാക്കുന്നതെന്ന് ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ ചോദിച്ചു. തീരുമാനത്തിന് ഒരു നിയമ പിൻബലവുമില്ലെന്നും ബി എൻ ശ്രീകൃഷ്ണ.
ദില്ലി: ആരോഗ്യ സേതു നിർബന്ധമാക്കിയതിന് എതിരെ ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ. ആരോഗ്യ സേതു നിർബന്ധമാക്കിയത് നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു. എന്ത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ആപ്പ് നിർബന്ധമാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീരുമാനത്തിന് ഒരു നിയമ പിൻബലവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ സേതു ഇല്ലാത്തവർക്ക് പിഴയും തടവും അംഗീകരിക്കാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ അഭിപ്രായപ്പെട്ടു. ഇത് ജനാധിപത്യ രാജ്യമാണെന്നാണ് കരുതുന്നത്. അതിനാൽ ഇത് കോടതിയിൽ ചോദ്യം ചെയ്യാനാകും എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സേതുവിലെ വിവര ശേഖരണവും പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ എക്സിക്യൂട്ടീവ് ഓർഡറിലൂടെ ഇറക്കിയതിലും ബി എൻ ശ്രീകൃഷ്ണ എതിർപ്പ് അറിയിച്ചു.
എക്സിക്യൂട്ടീവ് ഓർഡർ ശരിയായ നടപടിയല്ലെന്നും നിയമനിർമാണം പാർലമെന്റിൻ്റെ ജോലിയാണെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു. ഡാറ്റാ ചോർച്ച ഉണ്ടായാൽ ആര് മറുപടി പറയുമെന്നും അദ്ദേഹം ചോദിച്ചു. ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി ആണ് വ്യക്തി വിവര സംരക്ഷണ ബില്ലിന്റെ കരട് തയ്യാറാക്കിയത്.