സമൂഹവ്യാപനം: കേരളത്തിൽ ഐസിഎംആർ നടത്തുന്ന രണ്ടാംഘട്ട പഠനം തുടങ്ങി
ദില്ലിയിൽ 29 ശതമാനം പേരിൽ ഇങ്ങനെ ആന്റിബോഡി രൂപപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കേരളത്തിൽ വ്യാപനം രൂക്ഷമായിരിക്കെ നടക്കുന്ന പഠനം സമൂഹവ്യാപനമറിയുന്നതിൽ നിർണായകമാണ്.
തിരുവനന്തപുരം: സമൂഹവ്യാപനമറിയാൻ സംസ്ഥാനത്ത് ഐസിഎംആർ രണ്ടാംഘട്ട പഠനം തുടങ്ങി. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര നിർദേശമനുസരിച്ചുള്ള പഠനം. തിരുവനന്തപുരത്തിനൊപ്പം ചില ജില്ലകളെങ്കിലും സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന വിലയിരുത്തൽ നില നിൽക്കെയാണ് പഠനം.
മൂന്ന് ജില്ലകളിൽ 1200 പേരിൽ നടത്തിയ ആദ്യപഠനത്തിൽ നാല് പേരിലാണ് സംസ്ഥാനത്ത് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ചികിത്സയില്ലാതെ തന്നെ കോവിഡ് വന്ന് ഭേദമായി. ദില്ലിയിൽ 29 ശതമാനം പേരിൽ ഇങ്ങനെ ആന്റിബോഡി രൂപപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കേരളത്തിൽ വ്യാപനം രൂക്ഷമായിരിക്കെ നടക്കുന്ന പഠനം സമൂഹവ്യാപനമറിയുന്നതിൽ നിർണായകമാണ്. മുൻപ് പരിശോധനയോ ചികിത്സയോ നടത്താത്തവർ, സമ്പർക്കത്തിൽ വരാത്തവർ എന്നിവരെ തെരഞ്ഞെടുത്താണ് പരിശോധിക്കുക.
ഐസിഎംആറിന്റെ 25 അംഗ സംഘമാണ് തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും സഹായത്തോടെ പരിശോധന നടത്തുക. രാജ്യത്താകെ നടക്കുന്ന പഠനത്തിന്റെ ഭാഗമായാണ് കേരളത്തിലും ദൗത്യസംഘം എത്തിയത്. അടുത്ത ഘട്ടം നടപടികളെന്താകുമെന്നതും പഠന റിപ്പോർട്ടിനെ ആശ്രയിച്ചിരിക്കും. ഐസിഎംആർ രണ്ടാംഘട്ട പഠനം തുടങ്ങി തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ സമൂഹവ്യാപനമറിയാൻ പഠനം