മണവാളനില്ലാതെ കല്ല്യാണം തീരുമാനിക്കരുത്: പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് ലാലു
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ എതിര്‍ത്ത് ലാലു പ്രസാദ് യാദവ്. രാഹുലിന് പകരം മറ്റൊരാള്‍ വന്നാലും നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അനൈക്യം ബിജെപിക്ക് ഗുണം ചെയ്തെന്നും ടെലിഗ്രാഫ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ലാലു പറയുന്നു. ബിജെപിക്ക് കിട്ടിയ വലിയ വിജയം രാജ്യത്തിന്‍റെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രം മാറ്റിയെഴുതുമെന്ന ആശങ്ക തള്ളിക്കളയുന്ന ലാലു രാജ്യത്തെ സാധാരണക്കാരുടെ വികാരം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷം തയ്യാറായാല്‍ രാഷ്ട്രീയചിത്രം മാറുമെന്നും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ടെലഗ്രാഫ് പത്രത്തില്‍ ലാലു എഴുതിയ ലേഖനത്തിന്‍റെ പരിഭാഷ വായിക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് രാജിവയ്ക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ആത്മഹത്യാപരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഇത് കോണ്‍ഗ്രസിനെ മാത്രമല്ല സംഘപരിവാറിനെതിരെ പോരാടുന്ന എല്ലാ സാമൂഹിക രാഷ്ട്രീയ ശക്തികൾക്കും തിരിച്ചടിയാണ്. രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ബി.ജെ.പിയുടെ കെണിയിൽ വീഴുന്നതിന് തുല്യമാണ്.
രാഹുലിന് പകരം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് വന്നാലും നിലവിലെ സ്ഥിതിയില്‍ മാറ്റം വരില്ല. പുതിയ നേതാവ് രാഹുലിന്‍റേയും ഗാന്ധികുടുംബത്തിന്‍റേയും ദാസ്യനാണെന്നാവും മോദിയും അമിത് ഷായും പ്രചരിപ്പിക്കുക. പുതിയ ആളെ പാവയാക്കി നിര്‍ത്തി രാഹുലും സോണിയയും പാര്‍ട്ടി ഭരിക്കുകയാണെന്ന് ബിജെപിക്കാര്‍ പ്രചരിപ്പിക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ അവര്‍ ഈ കളി തുടരും. എന്തിനാണ് രാഹുല്‍ എതിരാളികൾക്ക് ഇങ്ങനെ ഒരു അവസരം ഒരുക്കി കൊടുക്കുന്നത്.
മോദിയും അമിത് ഷായും നയിച്ച ബിജെപി സഖ്യത്തോട് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നത് ഒരു യഥാര്‍ത്ഥ്യമാണ്. പരാജയത്തില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്ന് എല്ലാവരും ഓര്‍ക്കണം. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും യത്നിച്ചു പക്ഷേ ദേശീയതലത്തില്‍ ഒരു മുന്നേറ്റമായി അതിനെ മാറ്റാന്‍ അവര്‍ക്കായില്ല. സംസ്ഥാന തെരഞ്ഞെടുപ്പിനെ നേരിടുന്ന പോലെയാണ് പാര്‍ട്ടികള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിട്ടത്. ഇതാണ് കൂട്ടപരാജയത്തിലേക്ക് നയിച്ചത്. മോദിക്ക് പകരം വയ്ക്കാന്‍ ഒരു ദേശീയതലത്തില്‍ ഒരു നേതാവ് വേണമായിരുന്നു. ഒരു ദേശീയ ബന്ദലാണ് ജനം അന്വേഷിച്ചത്. അതിന് പകരം എല്ലാ സംസ്ഥാനങ്ങളിലും പോയി പരസ്പരം മത്സരിക്കാനാണ് പ്രാദേശിക പാര്‍ട്ടികള്‍ ശ്രമിച്ചത്. ഇത് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.
എല്ലാ തെരഞ്ഞെടുപ്പുകളിലും എന്തെങ്കിലും ഒരു ഘടകമുണ്ടാവും അതാവും ആകെ ഫലത്തെ സ്വാധീനിക്കുക. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടേയും എന്‍ഡിഎയും മോദി എന്ന നേതാവിന് കീഴില്‍ ഒറ്റക്കെട്ടായിരുന്നു. മോദിയെ മുന്നില്‍ നിര്‍ത്തിയ നടത്തിയ ഈ പോരാട്ടം വലിയ വിജയം നേടുന്നതില്‍ അവര്‍ക്ക് നിര്‍ണായകമായി. എന്നാല്‍ ഈ ഐക്യം പ്രതിപക്ഷത്തിനുണ്ടായില്ല. മണവാളനില്ലാതെ കല്ല്യാണം നടത്താം എന്നായിരുന്നു അവരുടെ വിശ്വാസം. നന്നായി സംസാരിക്കാനറിയാവുന്ന മോദിയെ തളച്ചിടാനൊരു നേതാവിനെ പോലും പ്രതിപക്ഷത്തിന് കിട്ടിയില്ല. എറിയാന്‍ നല്ലൊരു ബൗളറില്ലാതെ പോയതിനാലാണ് ബീഹാര്‍ പോലൊരു സംസ്ഥാനത്ത് അവര്‍ക്ക് ഇത്ര എളുപ്പം ജയിച്ചു കയറിയത്.
2015-ല്‍ നിതീഷ് കുമാറിനെ ബീഹാറിന്‍റെ മുഖ്യമന്ത്രിയാക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. എന്നാല്‍ ജനതാ പരിവാറിലെ ഏറ്റവും മുതിര്‍ന്ന നേതാവായ മുലായ് സിംഗ് യാദവ് ബീഹാറിര്‍ മഹാഗഡ്ബന്ധന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷിനെ പ്രഖ്യാപിച്ചപ്പോള്‍ അതൊരു മുദ്രവാക്യമായി ഏറ്റെടുത്ത് ഞാന്‍ തെരുവുകളിലേക്ക് ഇറങ്ങി. ഞങ്ങളുടെ കല്ല്യാണത്തിന് മണവാളനെ നിശ്ചയിച്ചു.നിങ്ങളുടെ കല്ല്യാണത്തിന് ആരാണ് വരന്‍ എന്ന ചോദ്യവുമായാണ് അന്ന് ഞാന്‍ പ്രചാരണം നടത്തിയത്. അത് ഫലിച്ചു 2014-ല്‍ മികച്ച ജയം നേടിയ ബിജെപി ആ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
പ്രാദേശിക പാര്‍ട്ടികള്‍ കൂടുതല്‍ സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തുന്നതിലും വാശി പിടിക്കുന്നതിലും ഒരു തെറ്റുമില്ല. എന്നാല്‍ ദേശീയപ്രാധ്യമുള്ള ഒരു നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാത്തത് പോലുള്ള മണ്ടത്തരങ്ങള്‍ ഒരിക്കലും കാണിക്കരുത്. വിവിധ സംസ്ഥാനങ്ങളിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ദേശീയമുഖമുള്ള രാഹുലിനെ നിശ്ചയിക്കണമായിരുന്നു.
രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ ബിജെപിയേക്കാള്‍ മികച്ചൊരു പ്രകടനപത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. നോട്ട് നിരോധനം, തൊഴിലിലായ്മ, കാര്‍ഷിക പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന പലതരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക. ഇത്രയും മികച്ച ദര്‍ശനവും ലക്ഷ്യവുമുള്ള പ്രകടന പത്രികയ്ക്ക് ഒരിക്കല്‍ പോലും ആവശ്യമായ പിന്തുണ പ്രതിപക്ഷ കക്ഷികള്‍ നല്‍കിയില്ല. ബിജെപിയെ താഴെയിറക്കുന്നതിനേക്കാളും സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു അവര്‍ക്ക് തിടുക്കം.
ഇത് മോദിയും മമതയും തമ്മിലോ, മോദിയും മായാവതിയും തമ്മിലോ, മോദിയും അഖിലേഷ് യാദവും തമ്മിലോ, മോദിയും തേജസ്വി യാദവും തമ്മിലോ ഉള്ള പോരാട്ടമായിരുന്നില്ല. ഇത് രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളും അവഗണിക്കപ്പെട്ട കര്‍ഷകരും അരക്ഷിതരായ ന്യൂനപക്ഷങ്ങളും ചേര്‍ന്ന്ഫാസിസ്റ്റ് ശക്തികളോട് നടത്തുന്ന പോരാട്ടമായിരുന്നു. അവര്‍ക്ക് ഐക്യപ്പെടാനൊരു വേദിയോ പ്രതികരിക്കാനൊരവസരമോ നല്‍കാന്‍ ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായില്ല.
ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പകരം ഗോഡ്സെയുടെ ചിന്താധാരകള്‍ക്കാണ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രചാരമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഹൈന്ദവത രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് അസാദുദ്ദീന്‍ ഒവൈസി പറയുന്നു. ജാതിയും മതവും മറന്ന് ആളുകള്‍ മോദിയെ പിന്തുണയ്ക്കുന്നുവെന്ന് ചിലര്‍ പറയുന്നു. പ്രഗ്യാ താക്കൂറിനെ പോലെ തീവ്രവാദബന്ധം ആരോപിക്കുന്നയാള്‍ ഭോപ്പാലില്‍ ദിഗ് വിജയ് സിംഗിനെ പരാജയപ്പെടുത്തിയത് അവര്‍ അതിന് ഉദാഹരണമായി പറയുന്നു. ഗുരുദേവ് രബീന്ദ്രനാഥ് ടാഗോറിനും ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിനും പകരം ഹെഗ്ഡ്വേവാറും ഗോല്‍വാല്‍ക്കറും ബംഗാളിന്‍റെ മുഖമായി മാറിയെന്ന് വേറെ ചിലര്‍ പറയുന്നു. ഇതൊക്കെ പൊട്ട വര്‍ത്തമാനം മാത്രമാണ്.
ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിലുണ്ടാവുന്ന വിജയം ഇന്ത്യയെ പോലൊരു രാജ്യത്തിന്‍റെ ബഹുസ്വരതയും ചരിത്രവും മാറ്റുമെന്ന് കരുതരുത്. ഇത് ഗാന്ധിജിയുടെ മണ്ണാണ്, ജയപ്രകാശ് നാരയണന്‍റെ, ടാഗോറിന്‍റെ,പെരിയാറിന്‍റെ, ജ്യോതിബാ ഫുലെയുടെ, അംബേദ്ക്കറിന്‍റെ മണ്ണാണ്. അതങ്ങനെ തന്നെ തുടരും. സമ്മിശ്രസംസ്കാരങ്ങളുടെ തൊട്ടിലാണ് കാലങ്ങളായി നമ്മുടെ ഭൂമി. ഇനിയുള്ള കാലവും അത് മാറ്റമില്ലാതെ നിലനില്‍ക്കും.
പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും വരും പോകും. ഈ രാജ്യം ഇവിടെ നിലനില്‍ക്കുകയും വൈവിധ്യപൂര്‍ണമായ അതിന്‍റെ സംസ്കാരങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യും. വിദ്യാഭ്യാസം, തൊഴില്‍, ദാരിദ്രനിര്‍മ്മാര്‍ജ്ജനം എന്നീ മേഖലകളില്‍ പരാജയപ്പെട്ട ഒരു പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ജയിച്ച് ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയ-സാമൂഹിക ശൈലി മാറ്റും എന്ന ചിന്ത വിഡ്ഢിത്തരമാണ്. തീര്‍ച്ചയായും ഇത് ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും വിജയമാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയപരാജയമാണ് അതിനപ്പുറം ഒന്നുമില്ല.
പലതരം സംസ്കാരങ്ങള്‍ ഒത്തുചേരുന്ന വലിയൊരു രാജ്യമാണ് ഇന്ത്യ. തെരഞ്ഞെടുപ്പുകള്‍ കൃത്യമായ ഇടവേളകളില്‍ സംഭവിക്കും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശക്തിയോടെ വ്യക്തമായ തന്ത്രങ്ങളോടെ, പദ്ധതികളോടെ പ്രവര്‍ത്തിക്കണം. പാര്‍ട്ടികള്‍ അവരുടെ പ്രവര്‍ത്തകര്‍ക്കും അനീതി ചോദ്യം ചെയ്യുന്നവര്‍ക്കും ഊര്‍ജ്ജവും ധൈര്യവും ആത്മവിശ്വാസവും പകരണം. സുഖവിശ്രമം അവസാനിപ്പിച്ച് അവര്‍ തെരുവുകളിലേക്ക് ഇറങ്ങണം. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ജീവിക്കുന്നവരുടെ വേദനകളും വികാരങ്ങളും ഏറ്റെടുക്കണം. ചിത്രം മാറുക തന്നെ ചെയ്യും.