തദ്ദേശസ്ഥാപനങ്ങളിലെ സംവരണം: ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാറും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ
ഹർജി ഡിവിഷൻ ബെഞ്ച് അടുത്ത ബുധനാഴ്ച പരിഗണിക്കും. ഹൈക്കോടതിയുടെ ഉത്തരവ്, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഉള്ള ഇടപെടലാണെന്ന് ചൂണ്ടികാട്ടിയാണ് ഹർജികൾ.
കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തെ സംവരണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാറും സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീൽ നൽകി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ചിനെയാണ് സമീപിച്ചത്.
തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരിക്കണമെന്നാണ് സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. സംവരണസീറ്റുകൾ റൊട്ടേഷൻ പാലിച്ച് മാറ്റണമെന്നും നിർദ്ദേശിച്ചു. എന്നാൽ 20 ഹർജികളിൽ പലതിലും കക്ഷിയായിരുന്നില്ലെന്നാണ് സർക്കാർ വാദം. സംവരണത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല സിംഗിൾ ബഞ്ച് ഉത്തരവ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീൽ നൽകിയത്.
941 ഗ്രാമപഞ്ചായത്തുകളിലെയും അധ്യക്ഷപദം പുനപരിശോധിക്കേണ്ടിവരും. ജില്ലപഞ്ചായത്തികളിൽ മലപ്പുറത്തേയും പാലക്കേടത്തേയും സംവരണവും മാറ്റേണ്ടിവരും. ബ്ലോക്കുകളിലും മുൻസിപ്പാലിറ്റികളിലും മാറ്റം വരുത്തേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.