9 അധ്യായങ്ങളിൽ 46 വകുപ്പുകൾ; ശിക്ഷയുടെ കാഠിന്യം നോക്കിയാൽ വളരെ കടുപ്പം, എന്താണ് പോക്സോ നിയമം? അറിയാം
ആലുവയിൽ ഉണ്ടായത് ഒരു പിഞ്ചു കുട്ടിയുടെ നിഷ്കളങ്കത മുതലെടുത്തുള്ള കൊടിയ കുറ്റകൃത്യമാണ്,. ആ കുറ്റകൃത്യത്തിന് മാതൃകാപരമായ ശിക്ഷ നൽകുകയെന്നതാണ് ശിശുദിനം ശിക്ഷാ വിധിക്കായി തെരഞ്ഞെടുക്കുന്നതിലൂടെ കോടതി ചെയ്യുന്നത്

കൊച്ചി: ആലുവയിലെ കൊടും ക്രൂരതയ്ക്ക് അസ്ഫാക്ക് ആലത്തിനുള്ള ശിക്ഷ വിധിക്കാൻ കോടതി തെരഞ്ഞെടുത്തത് ശിശുദിനമാണ്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയാൻ 2012ൽ പാർലമെന്‍റ് പാസാക്കിയ പോക്സോ നിയമം പ്രാബല്യത്തിൽ വന്നതും അന്നൊരു നവംബർ 14നായിരുന്നു. ഭാവി ഇന്ത്യയുടെ ആത്മാവ് കണ്ടെടുക്കേണ്ടവരാണ് കുട്ടികൾ. കുട്ടികളോട് സംവദിക്കുകയെന്നാൽ ഭാവി രാജ്യത്തോട് സംവദിക്കുകയാണെന്നാണ് അർത്ഥമെന്നാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നൽകിയ സന്ദേശം.
കുട്ടികളെ എത്ര നന്നായി പരിപാലിക്കുന്നുവോ രാഷ്ട്ര നിർമ്മാണം അത്രയും മികച്ചതാകുമെന്ന് നെഹ്റു വിശ്വസിച്ചിരുന്നു. ആലുവയിൽ ഉണ്ടായത് ഒരു പിഞ്ചു കുട്ടിയുടെ നിഷ്കളങ്കത മുതലെടുത്തുള്ള കൊടിയ കുറ്റകൃത്യമാണ്,. ആ കുറ്റകൃത്യത്തിന് മാതൃകാപരമായ ശിക്ഷ നൽകുകയെന്നതാണ് ശിശുദിനം ശിക്ഷാ വിധിക്കായി തെരഞ്ഞെടുക്കുന്നതിലൂടെ കോടതി ചെയ്യുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയാൻ പാർലമെന്‍റ് പാസാക്കിയ പോക്സോ ആക്ട് അഥവാ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ഫ്രെം സെക്ഷ്വൽ ഒഫൻസസ് നിലവിൽ വന്നത് 2012 നവംബർ 14 നാണ്.
കേവലം 9 അധ്യായങ്ങളിൽ 46 വകുപ്പുകൾ മാത്രമുള്ള നിയമം. രാജ്യത്തെ മറ്റ് നിയമങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ചെറുതാണെങ്കിലും ശിക്ഷയുടെ കാഠിന്യം നോക്കിയാൽ കടുപ്പമേറിയ നിയമം. 2019 ഓഗസ്റ്റ് 16നാണ് ആദ്യമായി ഈ നിയമത്തിൽ ഭേദഗതി വന്നത്. നിയമഭേദഗതിയിലൂടെ പരമാവധി ശിക്ഷ ജീവര്യന്തം എന്നതിന് പകരം വധ ശിക്ഷയാക്കി ഉയർത്തി. പോക്സോ നിയമത്തിൽ ജാമ്യം ലഭിക്കുന്ന ഒരു വകുപ്പ് മാത്രമേ ഉള്ളൂ. അത് കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ച് വെച്ചു എന്നത് മാത്രമാണ്.
ആറ് മാസം തടവ് ലഭിക്കാവുന്ന ഈ കുറ്റം ഒഴികെ മറ്റ് 23 വകുപ്പുകൾക്കും പോലീസിന് ജാമ്യം നൽകാനാകില്ല. ഇന്ത്യൻ ശിക്ഷാ നിയമം, ബലാത്സംഗം കുറ്റത്തിന് ഏറ്റവും കുറഞ്ഞത് 10 വർഷം തടവാണ് നിഷ്കർഷിക്കുന്നത്. പക്ഷേ പോക്സോ ആക്ടിൽ അത് 20 വർഷമാണ്. ആലുവയിലെ അഞ്ച് വയസുകാരിയോട് അസ്ഫാക് ആലം ചെയ്ത കുറ്റകൃത്യങ്ങൾ പോക്സോ ആക്ടിലെ പരമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കാനുള്ള മൂന്ന് കുറ്റങ്ങൾ ഉൾപ്പെടുന്നതാണ്. പോക്സോ കുറ്റകൃത്യം റിപ്പോർട്ട് ചെയ്താൽ 24 മണിക്കൂറിനകം മൊഴി എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. എഫ്ഐആർ നിലവിൽ വന്ന് 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകണം. കുറ്റപത്രം നൽകി 30 ദിവസത്തിനകം ഇരയുടെ വിസ്താരം പൂർത്തിയാക്കണം.
ഒരു വർഷത്തിനുള്ളിൽ വിധി പറയണം. ആലുവ കേസിൽ കേവലം 30 ദിവസം കൊണ്ടാണ് പൊലീസ് കുറ്റപത്രം നൽകിയത്. 26 ദിവസം കൊണ്ട് കോടതി വിചാരണ നടപടികൾ പൂർത്തിയാക്കി. വിചാരണയ്ക്ക് ശേഷം പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലും ഒരേ വകുപ്പുകൾ ഉണ്ടെങ്കിൽ പരമാവധി ശിക്ഷ കിട്ടുന്ന വകുപ്പ് നിലനിർത്തി വിധി പറയണമെന്നും പോക്സോ നിയമം നിഷ്കർഷിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ആലു കേസിൽ അസ്ഫാക് ആലം കുറ്റക്കരനാണെന്ന് കണ്ടെത്തിയ 16 വകുപ്പുകളിൽ ഐപിസിയിലെ മൂന്ന് വകുപ്പുകൾ ഒഴിവാക്കി പകരം പോക്സോ നിയമത്തിലെ വധശിക്ഷ കിട്ടുന്ന, പോക്സോ 5 ഐ, എൽ, എൻ എന്നിവ നിലനിർത്തിയത്. അതായത് മധുരം കൊതിച്ചിറങ്ങിയ ആ പിഞ്ചുകുഞ്ഞിന്‍റെ നിഷ്കളങ്കതയ്ക്ക് പുറത്ത് റീത്ത് വെച്ച ആ കൊടുകുറ്റവാളിക്ക് നിയമത്തിന് മുന്നിൽ ഒരു ദയയും കിട്ടരുതെന്ന് കുറ്റപത്രത്തിലൂടെ പൊലീസും ഉറപ്പിച്ചു.