സ്വന്തം മരണം കുടുംബത്തിൽ സൃഷ്ടിക്കാൻ പോകുന്ന വേദനയിൽ ക്ഷമ ചോദിച്ച് അഞ്ചുവയസുകാരന്റെ വാക്കുകള്‍
തന്റെ മരണം കുടുംബത്തില്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ കുടുംബത്തോട് ക്ഷമ ചോദിച്ച് അഞ്ചു വയസുകാരന്റെ മരണക്കുറിപ്പ്. ചാര്‍ളി പ്രൊക്ടോര്‍ എന്ന അഞ്ചു വയസുകാരനാണ് മരണത്തോട് മല്ലിടുന്നതിന് ഇടയില്‍ അമ്മയോട് ക്ഷമാപണം നടത്തിയത്.
ഓഹിയോ: തന്റെ മരണം കുടുംബത്തില്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ കുടുംബത്തോട് ക്ഷമ ചോദിച്ച് അഞ്ചു വയസുകാരന്റെ മരണക്കുറിപ്പ്. ചാര്‍ളി പ്രൊക്ടോര്‍ എന്ന അഞ്ചു വയസുകാരനാണ് മരണത്തോട് മല്ലിടുന്നതിന് ഇടയില്‍ അമ്മയോട് ക്ഷമാപണം നടത്തിയത്. 2016ലാണ് ചാര്‍ളിയുടെ കരളിനെ കാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തിയത്. കരള്‍ മാറ്റിവക്കാനായുള്ള കുടുംബത്തിന്റെ ശ്രമങ്ങള്‍ പാതിവഴിയില്‍ എത്തിയപ്പോഴേക്കും ചാര്‍ലി ലോകത്തോട് വിടപറഞ്ഞു.
തന്റെ മാതാപിതാക്കള്‍ തന്റെ ചികില്‍സയ്ക്കായി പണം കണ്ടെത്താന്‍ ഏറെ കഷ്ടപ്പെടുന്നത് തിരിച്ചറിയാന്‍ ആ അഞ്ചുവയസുകാരന് കഴിഞ്ഞിരുന്നു. അതി കഠിനമായ വേദനയ്ക്കിടയിലും അവന്‍ ചിന്തിച്ചത് തന്റെ അസുഖം മൂലം കുടുംബത്തിന് നേരിടണ്ടി വന്ന ബാധ്യതകളെക്കുറിച്ചായിരുന്നു. അവന് പോകേണ്ടി വരുന്നതില്‍ വിഷമം ഉണ്ടായിരുന്നു നേരിയ വിഷാദം അവന് മരണ സമയത്ത് ഉണ്ടായിരുന്നെങ്കിലും പിതാവിന്റെ കരങ്ങളില്‍ കിടന്നാണ് അവന്‍ പോയതെന്ന് ചാര്‍ളിയുടെ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പേജില്‍ ചാര്‍ലിയുടെ അമ്മ വിശദമാക്കി.
ചികില്‍സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനായി ക്രൗഡ് ഫണ്ടിങ് രീതിയുപയോഗിച്ചെങ്കിലും ആവശ്യത്തിന് പണം കണ്ടെത്താന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. അസുഖം ബാധിക്കുന്ന തിന് മുന്‍പും ശേഷവുമുള്ള നിരവധി ചിത്രങ്ങളും ഈ പേജില്‍ പങ്കുവച്ചിരുന്നു. ചാര്‍ളീസ് ചാപ്റ്റര്‍ എന്ന പേജില്‍ ചാര്‍ളിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ നിരവധിയാളുകളാണ് പ്രതികരണവുമായി എത്തുന്നത്. മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിറകുകളുള്ള ചാര്‍ളിയുടെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. സാധാരണക്കാര്‍ക്ക് ചികില്‍സ അപ്രാപ്യമാകുന്ന ആരോഗ്യ പദ്ധതിക്ക് നേരെയും ചാര്‍ളിയുടെ മരണത്തോടെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്.