Asianet News MalayalamAsianet News Malayalam

തുടക്കത്തിലെ വാചകം കേട്ടാല്‍ മതി, പുസ്‍തകമേതാണെന്ന് പറയും, ഗിന്നസ് റെക്കോര്‍ഡ് നേടി പതിനാലുകാരന്‍

പുസ്‍തകങ്ങളുടെ കൂട്ടത്തില്‍ കുട്ടികളുടെ പല പ്രിയപ്പെട്ട പുസ്‍തകങ്ങളും ഉള്‍പ്പെട്ടിരുന്നു. ഹാരി പോട്ടര്‍, അഡ്വഞ്ചര്‍ ഓഫ് ഹക്കിള്‍ബറി ഫിന്‍ ഇവയെല്ലാം അതില്‍പ്പെടുന്നു. അതില്‍ത്തീര്‍ന്നില്ല, ഷേക്സ്പിയറിന്‍റെ പുസ്‍തകങ്ങളും ഫ്രാന്‍സ് കാഫ്‍കയുടെ പുസ്‍തകങ്ങളുമെല്ലാം അതില്‍ പെടുന്നു.

14 year old boy can identify books by their opening sentence
Author
Bolton, First Published Jan 14, 2020, 3:01 PM IST

ഏതെങ്കിലും ഒരു പുസ്തകത്തിന്‍റെ തുടക്കത്തിലെ വാചകം വായിച്ചുകേട്ടാല്‍ ആ പുസ്‍തകം ഏതാണെന്ന് പറയാനാകുമോ? മിക്കപ്പോഴും കഴിയില്ല അല്ലേ? ചിലരാകട്ടെ വായിച്ച പുസ്‍തകങ്ങള്‍ എളുപ്പം മറന്നുപോവുകയും ചെയ്യും. എന്നാല്‍, ഇവിടെയൊരു 14 വയസ്സുകാരന് ഏതെങ്കിലുമൊരു പുസ്‍തകത്തിലെ ആരംഭവാചകം കേട്ടാല്‍ മതിയാകും അത് ഏത് പുസ്‍തകത്തില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിയാന്‍. മോണ്ടി ലോര്‍ഡ് എന്നാണവന്‍റെ പേര്. അവനിപ്പോള്‍ 129 പുസ്‍തകങ്ങളാണ് അവയുടെ തുടക്കത്തിലെ വാചകം കേട്ടാല്‍ തിരിച്ചറിയാനാവുക. ഇതിലൂടെ ഗിന്നസ് റെക്കോര്‍ഡിലിടം പിടിച്ചിരിക്കുകയാണ് മോണ്ടി. നേരത്തെ ഒരു 30 വയസ്സുകാരനായിരുന്നു ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. അതാണിപ്പോള്‍ ഈ കൊച്ചുമിടുക്കന്‍ തിരുത്തിയിരിക്കുന്നത്. 

മനശാസ്ത്രത്തിൽ വിദൂര പഠന കോഴ്‌സ് ചെയ്യുമ്പോഴാണ് മോണ്ടി ഓര്‍മ്മശക്തിയുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവാകുന്നത്. തുടക്കത്തിലെ വാചകത്തില്‍നിന്നും തുടർച്ചയായി 129 പുസ്‍തകങ്ങൾ തിരിച്ചറിഞ്ഞാണ് 14 -കാരൻ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത്. 

ടെലവിഷന്‍ പ്രൊഡ്യൂസറായ ഫാബിയന്‍ ലോഡാണ് മോണ്ടിയുടെ പിതാവ്. അദ്ദേഹമാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ മോണ്ടിയെ പ്രേരിപ്പിക്കുന്നത്. ആ ചലഞ്ച് അവന്‍ ഏറ്റെടുക്കുകയായിരുന്നു. വിഷ്വലൈസേഷൻ ടെക്നിക്കുകൾ ഉപയോഗിച്ചാണ് 200 കൃതികളുടെ തുടക്കം മോണ്ടി പഠിച്ചത്. ബോള്‍ട്ടണിലെ സെന്‍റ് ജോസഫ് ഹൈ സ്‍കൂളിലെ അവന്‍റെ ക്ലാസ്‍മുറിയില്‍വെച്ചാണ് പരീക്ഷണം നടന്നത്. അച്ഛന്‍ തുടക്കത്തിലെ വാചകം വായിക്കുകയും മോണ്ടി അവ ഏത് പുസ്‍തകത്തില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിയുകയും ചെയ്‍തു. ആദ്യ പുസ്‍തകത്തിന്റെ തുടക്കത്തിലെ വാചകത്തിന് പകരം തലക്കെട്ട് പറഞ്ഞുകൊണ്ട് 44 വയസുള്ള പിതാവ് തുടക്കത്തിൽ തന്നെ ചില തെറ്റ് വരുത്തി. ഇല്ലെങ്കില്‍ 130 പുസ്‍തകവും മോണ്ടി തിരിച്ചറിയുമായിരുന്നു. ഏതായാലും അവയെല്ലാം ചിത്രീകരിച്ചിരുന്നു. 

പുസ്‍തകങ്ങളുടെ കൂട്ടത്തില്‍ കുട്ടികളുടെ പല പ്രിയപ്പെട്ട പുസ്‍തകങ്ങളും ഉള്‍പ്പെട്ടിരുന്നു. ഹാരി പോട്ടര്‍, അഡ്വഞ്ചര്‍ ഓഫ് ഹക്കിള്‍ബറി ഫിന്‍ ഇവയെല്ലാം അതില്‍പ്പെടുന്നു. അതില്‍ത്തീര്‍ന്നില്ല, ഷേക്സ്പിയറിന്‍റെ പുസ്‍തകങ്ങളും ഫ്രാന്‍സ് കാഫ്‍കയുടെ പുസ്‍തകങ്ങളുമെല്ലാം അതില്‍ പെടുന്നു. രണ്ടോ മൂന്നോ ആഴ്‍ചകളാണ് ഓരോ തുടക്കവും ഓര്‍ത്തുവെക്കാന്‍ തനിക്കുണ്ടായിരുന്നതെന്നും മോണ്ടി പറയുന്നു. 

വായനയൊക്കെ കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുശേഷം മോണ്ടിയെത്തേടി ഒരു മെയിലെത്തി. അത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‍സില്‍ നിന്നുള്ളതായിരുന്നു. 'മോണ്ടിയുടെ കഴിവ് അതിശയകരമാണ്' എന്നതിലെഴുതിയിരുന്നു. മോണ്ടി പാതിയുറക്കത്തിലായിരിക്കുമ്പോഴാണ് അവന്‍റെ അച്ഛന്‍ അവനെ ആ സന്തോഷവാര്‍ത്ത അറിയിക്കുന്നത്. ഞാനൊരു ലോക ചാമ്പ്യനായി എന്നറിയുന്നത് പാതിയുറക്കത്തിലാണ് എന്നാണ് അതിനെക്കുറിച്ച് മോണ്ടി പറയുന്നത്. 

എനിക്ക് സന്തോഷം തോന്നി. കുറച്ച് മണിക്കൂറുകള്‍ക്കുശേഷം എല്ലാം പഴയതുപോലെ തന്നെയായി എന്നും മോണ്ടി പറയുന്നു. ചാമ്പ്യനായത് വളരെ വലിയ കാര്യമാണ് പക്ഷേ, ഞാനെപ്പോഴും ഞാന്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും കാണും അവര്‍ക്കുമാത്രം തകര്‍ക്കാന്‍ കഴിയുന്നൊരു റെക്കോര്‍ഡ് എന്നും ഈ കൊച്ചുമിടുക്കന്‍  പറയുന്നത്. 

Follow Us:
Download App:
  • android
  • ios