Asianet News MalayalamAsianet News Malayalam

Malayalam Short Story : വേട്ട, ജിതിന്‍ ഉദയകുമാര്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  ജിതിന്‍ ഉദയകുമാര്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Jithin Udayakumar
Author
First Published Mar 22, 2023, 5:26 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

ഡബിള്‍ ബാരല്‍ തോക്കിന്റെ കുഴലുകള്‍ പോലെയാണ് അപ്പന്റെ കണ്ണുകള്‍. ഉള്ളിലോട്ട് കുഴിഞ്ഞ്, രണ്ട് കുഴലുകള്‍ പോലെ. അപ്പന്‍ ഉന്നം പിടിക്കുന്നതും  കാഞ്ചി വലിക്കുന്നതും ലക്ഷ്യം ഭേദിക്കുന്നതും എല്ലാം ആ കണ്ണുകള്‍ കൊണ്ടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓടി മറയുന്ന ഇരയില്‍ പോലും ഒരു ലക്ഷ്യമുണ്ടെന്ന് എനിക്ക് കാണിച്ചു തന്നത് ആ കണ്ണുകളാണ്. 

അപ്പന്‍ പറയും, 'വെടിവെക്കുന്നേല്‍ ഒന്നുകേല്‍ തലക്ക് അല്ലേല്‍ നാഭിക്ക്, ഒറ്റ ഉണ്ടയില്‍ തീരണം.  അതാ നമ്മുക്കും ഇരക്കും എളുപ്പം. ഇട്ട് കഷ്ടപ്പെടുത്തരുത്. അവറ്റകളുടെ മരണവെപ്രാളം കാണുമ്പൊ നമ്മുക്ക് മനസ്സിളകും. കരുണ തോന്നിത്തുടങ്ങിയാ പിന്നെ ലക്ഷ്യം പെഴക്കും. ഒറ്റ വെടിക്ക് വീണു മലക്കണ കാട്ടുപന്നിയുടെ രൂപം അതൊരു ലഹര്യാ. അതാ നമ്മളെ പിന്നേം പിന്നേം വേട്ടക്കാരനാക്കണത്.'

അപ്പന്‍ വേട്ടക്കിറങ്ങുമ്പോള്‍ ഞാനും കൂടെ കൂടും. അത് കുഞ്ഞിലേ ഉള്ള ശീലമാണ്. അപ്പന്റെ നാലു മക്കളില്‍ ഞാനാണ് ഏറ്റവും ഇളയത്. എനിക്ക് മൂന്ന് വയസുള്ളപ്പോഴായിരുന്നു അമ്മച്ചി മരിച്ചത്. കൂട്ടത്തില്‍ എനിക്കാണ് അമ്മച്ചിയുടെ ഛായ കൂടുതല്‍ കിട്ടിയിരിക്കുന്നത് എന്നാണ് അപ്പന്‍ പറയാറ്. അത് കൊണ്ടാകാം അപ്പന്‍ എന്നോട് മറ്റു മക്കളെക്കാള്‍ കൂടുതല്‍  വാത്സല്യം കാണിച്ചിരുന്നത്.

കൗമരപ്രായം തൊട്ടാണ് വേട്ട എനിക്കും രസിച്ചു തുടങ്ങിയത്. കുട്ടികാലത്ത് കരുണ കലര്‍ന്ന ഒരു  ഭയമായിരുന്നു വേട്ടയാടലിനോട്. പിന്നെ കുന്നും കാടും കേറാന്‍ ഇഷ്ടമായിരുന്നത് കൊണ്ട് അപ്പനെ അനുഗമിക്കും. കല്‍പ്പാത്തിക്കുന്ന് അന്നൊക്കെ ഒരു സ്വര്‍ഗീയ ഭൂമിയായിരുന്നു. മരങ്ങളും, വള്ളിപടര്‍പ്പുകളും, ചോലകളുo, മൃഗങ്ങളും, കാട്ടുശലഭങ്ങളും കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ഇടം. 

സ്‌കൂളിന് അവധിയുള്ള ദിവസങ്ങളില്‍ ഞാന്‍ അപ്പനൊപ്പം കൂടും. അപ്പന് അന്ന് മലയുടെ താഴെ കൃഷിയുണ്ടായിരുന്നു. കിഴങ്ങു വര്‍ഗങ്ങളായിരുന്നു അധികവും, പിന്നെ പേരിന് പച്ചക്കറിയും വാഴയും. കാട്ടുപന്നികളായിരുന്നു കര്‍ഷകരുടെ പ്രധാന ശത്രു. കര്‍ഷകന്റെ ഒരു വര്‍ഷത്തെ പ്രതീക്ഷകളെ അവറ്റകള്‍ ഒരൊറ്റ രാത്രികൊണ്ട് തുരന്നെടുത്തു പോകും. ശല്യം രൂക്ഷമാവുമ്പോള്‍ അപ്പന്‍ നായാട്ടിനിറങ്ങും. കുടുക്ക് പൊട്ടിയ കുപ്പായവും ശ്വാസം വിട്ടാല്‍ ഊരിച്ചാടുന്ന ട്രൗസറും വലിച്ചു കേറ്റി ഞാനും അപ്പനെ അനുഗമിക്കും. വഴിയില്‍ പറങ്കി മാങ്ങകള്‍ പറിച്ച് ട്രൗസറിന്റെ കീശയില്‍ നിറയ്ക്കും. നടത്തത്തിനിടെ  ക്ഷീണം തോന്നുമ്പോള്‍ പറങ്കി മാങ്ങയുടെ നീര് തൊണ്ട കറയ്ക്കുവോളം കുടിച്ചിറക്കും. 

കാടിന്റെ പള്ളയില്‍ ഒരു നീരുറവയുണ്ട്. ഏത് വേനലിലും അവിടെ ചെന്നാല്‍ തെളിനീരുണ്ടാകും. കല്ലിടുക്കില്‍ നിന്നും സ്ഖലിച്ചിറങ്ങുന്ന ജലം അല്‍പം താഴെയായി  കരിമ്പാറയുടെ കുമ്പിളില്‍ തളം കെട്ടി കിടക്കും.  കൈക്കുമ്പിളില്‍ ജലം കോരിയെടുത്ത് മതിവരുവോളം കുടിക്കും. പറങ്കിമാങ്ങാ നീരിന്റെ മധുരമുള്ള തണുത്ത ജലം അന്നനാളത്തിലൂടെ ഇഴഞ്ഞ് നാഭിയെ തൊടുമ്പോള്‍ ശരീരമാകെ ഉന്മേഷം നിറയും. 

കാടിനെ ഉണര്‍ത്താതെ വേണം വേട്ടക്കാരെന്റെ സഞ്ചാരമെന്ന് അപ്പന്‍ എപ്പോഴും പറയും. കാട് മനുഷ്യന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാല്‍ പിന്നെ വേട്ട നടക്കില്ല. വൃക്ഷത്തലപ്പുകളില്‍ കാടിന് കാവലിരിക്കുന്ന മൊച്ചകള്‍ മനുഷ്യ സാന്നിദ്ധ്യം പെട്ടെന്ന് തിരിച്ചറിയും, അവ ബഹളം കൂട്ടുന്നതോടെ സകല ജീവികളും തങ്ങളുടെ പൊതു ശത്രുവില്‍ നിന്നും ഓടിയൊളിക്കും. വടവൃക്ഷങ്ങള്‍ അവയ്ക്ക് ഒളിയിടങ്ങള്‍ ഒരുക്കും. പക്ഷി മൃഗാധികളുടെ നിമിഷ നേരത്തെ മരണപ്പാച്ചിലുകള്‍ക്ക് ശേഷം ഒരു ഇലയനക്കം പോലും പുറത്ത് കേള്‍ക്കാത്ത വിധം കാട് നിശ്ശബ്ദമാകും. നിശ്വാസങ്ങളെ പിടിച്ചു വെച്ച് കാറ്റനക്കമില്ലാതെ വനം ഉറക്കം നടിച്ച് കിടക്കും. അന്ന് ഒരു ഇരയപ്പോലും ഒത്ത് കിട്ടില്ല. വെറും കയ്യോടെ കാടിറങ്ങും.

കാട്ടുപോത്തുകളുടെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് അവയുടെ വാസയിടങ്ങള്‍ കണ്ടെത്താന്‍ അപ്പനറിയാം. ഒളിച്ചിരിക്കാനുള്ള അനുയോജ്യമായ ഒരിടം കണ്ടെത്തലാണ് അടുത്ത ഘട്ടം. പിന്നെ തോക്കിന്റെ തലപ്പ് പുറമേ കാണാത്ത വിധം ഏതെങ്കിലും പൊന്തയില്‍  അപ്പന്‍ തക്കം പാര്‍ത്തിരിക്കും, പിറകിലായി ഞാനും. ഒരു ഇലയനക്കം കാണുമ്പോഴേക്കും എനിക്ക് ആവേശം കയറും.

'വെടിവെക്കപ്പാ'- ആ ആവേശത്തില്‍ അറിയാതെ ഒച്ച ഉയര്‍ന്ന് പോകും. ഉള്ളില്‍ അരിശം മൂക്കുമ്പോഴുo പതിഞ്ഞ സ്വരത്തില്‍ അപ്പന്‍ പറയും, 'എടാ ജോയെ നിനക്കൊരു കാര്യം അറിയോ? കാട്ടുപന്നിയെ വീഴ്ത്താനുള്ള നമ്മടെ ആവശ്യത്തെക്കാള്‍ വലുതാണ് രക്ഷപ്പെടാനുള്ള കാട്ടുപന്നിയുടെ ആവശ്യം. കാര്യം ന്താച്ചാ നമ്മുക്ക് അത് വെറുമാരു ഭക്ഷണാ, അല്ലാച്ചാ ഒരു ക്രൂരവിനോദം. പക്ഷെ അവന് അത് അങ്ങനല്ല, സ്വന്തം ജീവനാ. അതോണ്ട് നീ ഇങ്ങനെ വെപ്രാളപ്പെട്ടാഅത് അതിന്റെ പാട്ടിനു പോവും. വേട്ടക്കാരന് ഉന്നത്തേക്കാള്‍ മുഖ്യം ക്ഷമയാ'

കാത്തിരുപ്പ് ചിലപ്പോള്‍ മണിക്കൂറുകളോളം നീളും. കാത്തിരിപ്പിന്റെ മടുപ്പ് മറക്കാന്‍ മുകളില്‍ ചാഞ്ഞു നില്‍ക്കുന്ന കാട്ടുമര ചില്ലകളിലെ ഇലകള്‍ എണ്ണി തിട്ടപ്പെടുത്തിയ ദിവസങ്ങള്‍ വരെയുണ്ട്. ഒടുവില്‍ കാത്തിരിപ്പിന്റെ മുഷിപ്പിന് വിരാമമിട്ട് അപ്പന്റെ തോക്ക് ശബ്ദിക്കും, ഇര നിലംപൊത്തും. അപ്പോഴാണ് അപ്പന്‍ തോക്ക് എനിക്ക് കൈമാറുന്നത്. ചത്തു വീണ കാട്ടുപന്നിയെ അടിമുടി നോക്കി അപ്പന്‍ അതിന്റെ തൂക്കം മനസ്സുകൊണ്ട് തിട്ടപ്പെടുത്തും.

'ടാ ഒരു രണ്ടു രണ്ടര കായം തൂക്കം കാണും'¹

മൃഗക്കച്ചവടക്കാര്‍ തമ്മില്‍ പറയുന്ന ഒരു കോഡ് ഭാഷയാണ് ഈ കായത്തിന്റെ കണക്ക്. വില്‍പനക്കാരന്റെ കണ്ണില്‍ പൊടിയിടാനാണ് ഈ രഹസ്യ ഭാഷ. അപ്പന്‍ തന്റെ പോത്ത് കച്ചവടത്തില്‍ നിന്ന് പഠിച്ചതാണ് ആ  ഭാഷയും കണ്ണുകൊണ്ട് തൂക്കം തിട്ടപ്പെടുത്തുന്ന രീതിയും. 

കാട്ടുപന്നിയുടെ മുറിവിലെ ചോര വാര്‍ന്നു പോകാന്‍ ഞങ്ങള്‍ കാത്തിരിക്കും. ഒന്നരയാള്‍ കനമുള്ള കാട്ടുപന്നിയെ പോലും അപ്പന്‍ അരിച്ചാക്കെടുക്കുന്ന ലാഘവത്തോടെ തട്ടി തോളിലേക്ക് കയറ്റിവെച്ച് കാടിറങ്ങും. ഓരോ തവണയും അത്ഭുതത്തോടെ അത് നോക്കി നില്‍ക്കുന്ന എന്നോട് അപ്പന്‍ പറയും, 'ഡാ എന്റെ ഓരോ കയ്യിലും വയസ്സായ അപ്പനെയും അമ്മച്ചിയേയും താങ്ങിപ്പിടിച്ച് കുത്തിയൊലിക്കണ മീനച്ചിലാറ് നീന്തികടന്നിട്ടുണ്ട് ഈ അപ്പന്‍. വര്‍ഷം കനത്താല് ഞങ്ങള് താമസിക്കണ സ്ഥലത്ത് ഉരുള്‍പൊട്ടല് പതിവാ. മഴ പന്ത്യല്ല ന്ന് കണ്ടാ ഞങ്ങള് വീട് വീട്ടിറങ്ങും. വയ്യാത്ത അവരെ  ഞാനെന്റെ രണ്ട് കയ്യിലും താങ്ങി  പിടിച്ച്  അപ്പുറം പറ്റും. എന്നിട്ടും അവസാനത്തെ ഉരുള്‍പൊട്ടലില് അവര് പോയി.'

ഒരു വീമ്പ് കലര്‍ന്ന മുഖഭാവത്തോടെയാണ് അപ്പനത് പറയുന്നതെങ്കിലും അതൊരു നുണയായി തോന്നിയിട്ടില്ല, ഒരിക്കലും. തന്റെ അറുപതുകളിലും രണ്ടാള്‍ തൂക്കമുള്ള കാട്ടുപോത്തിനെ തോളിലേറ്റി  കിലോമീറ്ററുകളോളം കാട്  താണ്ടുന്ന  അപ്പന് തന്റെ യൗവനത്തില്‍  അതിന് സാധിച്ചിരിക്കും എന്ന്  ഞാനും വിശ്വസിക്കും. 

കാട്ടുപന്നിയുടെ  വായില്‍ നിന്നും ഇറ്റുവീഴുന്ന ചോരത്തുള്ളികള്‍ കാട്ടുചേമ്പിന്റെ ഇലകളിലേക്ക് അടര്‍ന്ന് വീണ് ചുവന്ന പവിഴമണികള്‍ പോലെ താഴേക്ക് ഊര്‍ന്നുവീണ് ഉടയും. കാലടികള്‍ പതിഞ്ഞ് കാടിന്റെ മൂര്‍ദ്ധാവില്‍ തെളിഞ്ഞ ഒറ്റയടിപ്പാതയിലൂടെ ഞങ്ങള്‍ കാടിറങ്ങും. പാതയുടെ ഓരത്തിലൂടെ ചോല ഒഴുകുന്നു. കുന്നിന് താഴെയുള്ള  ഗ്രാമങ്ങളില്‍ കൃഷിയും കുളിയുമെല്ലാം ഈ ചോലയിലെ ജലത്തെ ആശ്രയിച്ചാണ്. വേനലിലും വറ്റാതെ ഒഴുകുന്ന ചോല ഞങ്ങളുടെ ഗ്രാമങ്ങളെ ജലസമൃദ്ധമാക്കിയിരുന്നു.

കുന്നിന്റെ പല ഭാഗങ്ങളും സ്വകാര്യ ഭൂമികളാണ്. അതില്‍ തന്നെ അപ്പന് ഏക്കറുകളോളം ഭൂമി ഉണ്ടായിരുന്നു. എല്ലാം  പണ്ട് വെട്ടിപിടിച്ചതാണ്. കയ്യില്‍ ഒന്നുമില്ലാതെ കടങ്ങോടിലേക്കു കുടിയേറിയവനാണ് അപ്പന്‍. അപ്പനെയും അമ്മച്ചിയേയും നഷ്ടപ്പെട്ടതോടെ അപ്പന്‍ ഇങ്ങോട്ടേക്ക് കുടിയേറി. അന്ന് ജന്മികുടുംബങ്ങളുടെ കയ്യിലായിരുന്നു ഇവിടുത്തെ ഭൂമികള്‍ അധികവും. അവര്‍ തങ്ങളുടെ കുടിയന്മാരെ പാര്‍പ്പിച്ചിരുന്നത് കുന്നിന്റെ താഴ്‌വാരങ്ങളിലായിരുന്നു. താല്‍ക്കാലികമായി വെച്ചുകെട്ടിയ ചെറ്റകളുടെ ഒരു കോളനി ആയിരുന്നു ഇവിടം. കൃഷിക്കായി അപ്പനും അവിടെ കുറച്ചു ഭൂമി വളച്ചെടുത്ത്, പരുവപ്പെടുത്തി കൃഷി തുടങ്ങി. നാട്ടിലെ പ്രമാണിമാരായ നായന്മാര് വന്ന് അപ്പനെ തല്ലിയും ഭീഷിണിപ്പെടുത്തിയും അവിടെനിന്ന് ആട്ടിയോടിച്ചു. അപ്പനും വിട്ടുകൊടുത്തില്ല, അന്ന് നാട്ടിലെ ഒരു ചില്ലറ ചട്ടമ്പിയായിരുന്ന ഹൈദറുമായി ചങ്ങാത്തമായി. അയാളെ മുന്നില്‍ നിര്‍ത്തി കുന്നിന്റെ വലിയൊരു ഭാഗം അപ്പന്‍ കൈവശപ്പെടുത്തി.  ഹൈദറെ  അപ്പന്‍ പലപ്പോഴും ഓര്‍ക്കും.

'അവന് ആരോഗ്യണ്ട് ന്നല്ലാതെ ബുദ്ധി കൊറവായിരുന്നു. കള്ളും പെണ്ണും കൊടുത്താല്‍ എന്തിനും കൂടെ നില്‍ക്കും. ഒടുക്കം ഞങ്ങള് കള്ളുകുടിക്കിടെ പറഞ്ഞു തമ്മില്‍ തെറ്റിയപ്പൊ എന്റെ കൃഷിയിടത്തിലെ പൊട്ടക്കിണറ്റിലാ അവനെ കൊന്ന് താഴ്ത്തിയത്. പിന്നീട് അവനെ കുറിച്ച് ആരും തിരക്കിയില്ല. ആ ശല്യം ഒഴിഞ്ഞെന്ന് നാട്ടുകാരും ആശ്വസിച്ചിരിക്കണം. വീട്ടില് നല്ല പെണ്ണുങ്ങളുണ്ടേല് അവനെ കാണിക്കാതെ മറക്കണം എന്ന അവസ്ഥയിരുന്നു. അത്രയ്ക്ക് ആഭാസന്‍, അതുപോലെ തന്നെ ധൈര്യവും. അവനെ മുന്നില്‍ നിര്‍ത്തിയാ ഞാനീ കണ്ട ഭൂമിയൊക്കെ കൈവശപ്പെടുത്തിയെ. പിന്നെ കാശ് എറിഞ്ഞു പട്ടയം ഒപ്പിച്ചെടുത്തു.'

അപ്പന്റെ ഭൂമിയില്‍ പാതിയും മിച്ചഭൂമിയായിരുന്നു. അധികാരികളിലെ വെള്ളാനകളെ വിലക്കെടുത്ത് അപ്പന്‍ എല്ലാം തന്റെ വഴിക്ക് കൊണ്ടുവന്നു. പക്ഷെ അപ്പനെപോലെ അനധികൃതമായി സ്ഥലം കൈവശപ്പെടുത്തിയവരുടെ ഭൂമിയെല്ലാം റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ മറുവശത്തുനിന്നും വിഴുങ്ങിക്കൊണ്ടിരുന്നു. അവര്‍ക്കതിന് കൈയ്യൂക്കിന് പുറമെ പണത്തിന്റെയും അധികാരത്തിന്റെയും പിന്‍ബലമുണ്ടായിരുന്നു. അവര്‍ അപ്പനെയും സമീപിച്ചിരുന്നു. പണം വാഗ്ദാനം ചെയ്തു. സ്ഥലത്തിന്  നാട്ടിലെ നടപ്പ്  വിലയേക്കാള്‍ അഞ്ചോ പത്തോ അധികമായി തരാനും അവര്‍ തയ്യാറാണ്. എത്ര തന്നാലും വേണ്ടാന്ന് അപ്പന്‍. പിന്നെ അവരുടെ ശബ്ദം കടുത്തു, 'മിച്ചഭൂമി വളച്ചെടുത്ത് കൈവശം വച്ചിരിക്കണ തന്നെ വെറും കയ്യോടെ ഇവിടെ നിന്നും ഇറക്കി കാണിച്ചു തരാടാ, വരുത്തന്‍ മാപ്ലെ' എന്നായി. 

അപ്പന്‍ ഒന്നിനും കുലുങ്ങിയില്ല. അപ്പന്‍ ഒഴികെ എല്ലാവരും കിട്ടിയ വിലയ്ക്ക് വസ്തു കൈമാറി. ഈ മലമൂട്ടില്‍ കിടക്കണ ഭൂമിക്ക് കിട്ടാവുന്നതിലും വലിയ വിലയായിരുന്നു അത്. അപ്പന് പക്ഷെ അത് വെറുമൊരു വസ്തുവല്ല, അമ്മച്ചിയോടപ്പമുള്ള ജീവിതത്തിന്റെ ഓര്‍മകള്‍ ഉറങ്ങാത്ത മണ്ണാണ്. അമ്മച്ചിയെ അടക്കിയ ഇടം.

ഞാനൊഴികെയുള്ള മറ്റു മക്കളുടെ നിര്‍ബന്ധവും റിയല്‍ എസ്റ്റേറ്റുകാരുടെ ശല്യവും സഹിക്കാതായപ്പോള്‍ ഒടുക്കം അപ്പന്‍  സ്ഥലം കൈമാറി. കല്‍പ്പാത്തിക്കുന്നും താഴ്‌വാരവും പൂര്‍ണമായും അവരുടെ കൈകളിലായി. അവിടെ ഒരു കരിങ്കല്‍ ക്വാറി തുടങ്ങാന്‍ പോകുന്നു. നാട്ടിലെ കുറേ പേര്‍ക്ക് ജോലി കിട്ടും, നാട്ടിലേക്കുള്ള റോഡുകള്‍ നന്നാവും. എല്ലാവരും സന്തോഷത്തിലായി. തുടക്കകാലം ആവേശകരമായിരുന്നു, ഞങ്ങളുടെ സമീപഗ്രാമങ്ങളില്‍ എവിടെയും ക്വാറികള്‍ ഇല്ല. ലോറികളും ജെസിബികളുടെയും തോട്ടകളുടെയും ഒച്ച ഞങ്ങളുടെ നാടിന്റെ സ്വഭാവികമായ നിശ്ശബ്ദതയെ ഭംഗിച്ചു.

കല്‍പാത്തിക്കുന്ന് ഞങ്ങളുടെ മിത്തുകളിലെ പുണ്യ ഭൂമിയായിരുന്നു. വനദേവതയായ ദുര്‍ഗ്ഗാദേവിയുടെ കടാക്ഷം കിട്ടിയ മണ്ണാണെന്ന് കാര്‍ന്നോന്മാര്‍ വിശ്വസിച്ചിരുന്നു. മലയുടെ അടിവാരത്ത് മാനം മുട്ടെ വളര്‍ന്നു നിന്നിരുന്ന ആല്‍മരത്തിന് ചുവട്ടിലെ വനദുര്‍ഗയുടെ പ്രതിഷ്ഠയില്‍ എല്ലാവര്‍ഷവും ഗുരുതികലശം നടത്തിയിരുന്നു. ഞങ്ങളുടെ പൂര്‍വികരുടെ ആദ്യത്തെ ആഘോഷം, നാട്ടിലെ പൂരത്തിന്റെ പ്രാകൃത രൂപം .തലമുറകള്‍ മാറി വന്നതോടെ ഗുരുതികലശം കാര്‍ന്നോന്മാരുടെ ഓര്‍മ്മകളില്‍ മാത്രം നിറഞ്ഞു നിന്നു. ക്വാറിയിലേക്ക് വഴി വെട്ടാന്‍ ആല്‍മരം വെട്ടിയതോടെ മരത്തിലെ കൊറ്റില്ലങ്ങള്‍ നശിപ്പിക്കപ്പെട്ടു. മരം നിലാംപൊത്തിയിട്ടും മണ്ണില്‍ പതിഞ്ഞു കിടന്ന മരത്തിന്റെ നിഴല്‍ മായാതെ കിടപ്പുണ്ടെന്ന് തോന്നി. നിഴല്‍ ശിഖരങ്ങളിലേക്ക് പറന്നിറങ്ങാനാകാതെ പക്ഷികള്‍ മരത്തിന്റെ ശൂന്യതയ്ക്ക് ചുറ്റും വട്ടമിട്ട് പറന്ന്, പിന്നെ പതിയെ പുതിയ താവളങ്ങള്‍ തേടി പറന്നു പോയി.

ഗ്രാമങ്ങള്‍ പതിയെ മാറിത്തുടങ്ങി. തോട്ടകളുടെ ഒച്ചയും കമ്പങ്ങളും ഇടതടവില്ലാതെ ഓടുന്ന ലോറികളും ഞങ്ങള്‍ക്കു ശീലമായി. നാള്‍ക്കുനാള്‍ ക്വാറിയുടെ വ്യാപ്തി കൂടിവന്നു. തൊട്ട വിഴുങ്ങിയ കാട്ടുപന്നിയെ പോലെ കല്‍പ്പാത്തിക്കുന്നിന്റെ ശിരസ് പിളര്‍ന്നു. 

അവിടെ ഇപ്പോള്‍ കാടില്ല. എല്ലാം വെട്ടിതെളിയിക്കപ്പെട്ടിരിക്കുന്നു. തൊട്ട വെടിക്കുമ്പോള്‍ ചീട്ടുകൊട്ടാരം പോലെ ക്വാറിയുടെ ചുമരുകള്‍ ഇടിഞ്ഞു വീഴുന്നത് കണ്ടു നില്ക്കാന്‍ രസം തോന്നും. 

വേനലെത്തും മുന്‍പെ  ഞങ്ങളുടെ ചോലകള്‍ വറ്റി തുടങ്ങും. ഒരിക്കല്‍ ജലസമൃദ്ധമായിരുന്ന ഞങ്ങളുടെ ഗ്രാമങ്ങള്‍ വരള്‍ച്ചയെ നേരിട്ടുതുടങ്ങി. ചൂട് കടുക്കുന്നതോടെ  വീടിന്റെ ശുചിമുറിയുടെ ക്ലോസറ്റില്‍ തവളകളെ കണ്ടുതുടങ്ങും, ജല സ്രോതസുകള്‍ വറ്റിവരണ്ടതോടെ അവറ്റകള്‍ ജലം തേടിയിറങ്ങുകയാണ്.

ഒരിക്കല്‍ ഹരിതസുന്ദരമായിരുന്ന കല്‍പാത്തികുന്ന് ഉണങ്ങിവരണ്ട്, വെയിലില്‍ കരിഞ്ഞ് മൃതപ്രായയായി കിടന്നു. വര്‍ഷകാലത്ത് പോലും അവിടെയൊന്നും മുളയ്ക്കാതായി. മരുഭൂവിലെന്ന പോലെ  ഇടയ്‌ക്കെല്ലാം കള്ളിച്ചെടികളുടെ കൂട്ടങ്ങള്‍ ഫണമുയര്‍ത്തിനിന്നു. ക്വാറിയുടെ ഓരങ്ങളില്‍ മരക്കുറ്റികളിന്മേല്‍ തട്ടടിച്ച് ടാര്‍പ്പായ വലിച്ചു കെട്ടിയ പുരകളിലാണ് തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നത്.

കാടിന്റെ മുക്കാല്‍ഭാഗവും തോട്ടകള്‍ കാര്‍ന്നു തിന്ന ശേഷമാണ് ഞങ്ങള്‍ ഒരു സമരമുന്നണിയെ കുറിച്ച് ചിന്തിച്ചത്. നാലും മൂന്നും എഴുപേരടങ്ങിയ സമരമുന്നണിയുടെ പ്രക്ഷോഭങ്ങള്‍ക്കൊന്നും തോട്ടകളുടെ ഗര്‍ജനങ്ങളെ നിശ്ശബ്ദമാക്കാനായില്ല. ജലക്ഷാമം നേരിടുന്നിടത്തെല്ലാം ക്വാറി ഉടമകള്‍ ജലം എത്തിച്ചു, രോഗികള്‍ക്ക് ചെറിയ ധനസഹായങ്ങള്‍ നല്‍കി. ചിലരുടെയെങ്കിലും കണ്ണില്‍പ്പൊടിയിടാന്‍ അത് ധാരാളമായിരുന്നു. ഒരു നാടിന്റെ ജലസ്രോതസുകളെയെല്ലാം മലിനമാക്കി, ആളുകളെ രോഗികളാക്കി അവര്‍ തന്നെ രക്ഷകരായി ചമഞ്ഞു. സമീപവാസികളില്‍ പലരുടെയും വീടുകള്‍ വിണ്ടുതുടങ്ങിയതോടെ പലരും ഗൗരവം തിരിച്ചറിഞ്ഞ് സമരത്തിനൊപ്പം കൂടി. അധികാരികള്‍ക്ക് പരാതികള്‍ അയച്ചു, ചെറിയ സമരങ്ങള്‍ നടത്തി. ക്വാറി ഭൂമിയില്‍ സമരക്കാര്‍ വൃക്ഷതൈകള്‍ നട്ടു. ഒന്നും പഴയപോലെ ആവില്ലെന്നറിയാം, എങ്കിലും പ്രതീക്ഷകള്‍ നട്ട് കുന്നിറങ്ങുമ്പോള്‍, തോട്ടവെച്ചു പിടിച്ച കാട്ടുപോത്തിന്റെ ജഡം എന്റെ തോളുകളില്‍ ഭാരമേല്‍പിക്കുന്നുണ്ടെന്നു തോന്നി.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios