ആംബുലന്‍സ് സേവനം ലഭിച്ചില്ല, പാഞ്ഞെത്തി ഫയര്‍ഫോഴ്സ്; ഒന്നരവയസുകാരിയുടെ ജീവന് രക്ഷിച്ചു
ഫറയുമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കുട്ടിയെ ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടര്‍മാര്‍ നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ ഇതേസമയം ജനറൽ ആശുപത്രിയിൽ ആംബലന്‍സുകളുടെ സൗകര്യം ലഭ്യമായില്ല
ആലപ്പുഴ: പാമ്പ് കടിയേറ്റ ഒന്നര വയസുകാരിയെ സുരക്ഷിതമായി മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഫയർഫോഴ്സ്. ആലപ്പുഴ സെക്കരിയാ ബസാർ നിവാസികളായ നഫ്സർ ഫാത്തിമ്മാ ദമ്പതികളുടെ മകൾ ഫറ (ഒന്നര വയസ്) യെയാണ് ആലപ്പുഴ അസിസ്റ്റന്റ് ഫയർ ഓഫീസർ വിനീതിന്റെ നേതൃത്യത്തിലുള്ള സംഘം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശു വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ച് ജീവന് രക്ഷിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ വീടിന് പുറത്തേക്ക് ഇറങ്ങിയ കുട്ടിയുടെ കയ്യില്‍ ഏതോ ഇഴജന്തു കടിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ നിലവിളി കേട്ടാണ് ബന്ധുക്കള്‍ ഓടിയെത്തിയത്. ഉടന്‍ ഫറയുമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കുട്ടിയെ ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടര്‍മാര്‍ നിർദ്ദേശം നൽകുകയായിരുന്നു.
എന്നാൽ ഇതേസമയം ജനറൽ ആശുപത്രിയിൽ ആംബലന്‍സുകളുടെ സൗകര്യം ലഭ്യമായില്ല. പിന്നീട് ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ആലപ്പുഴ ഫയർ സ്സ്റ്റേഷനിൽ നിന്ന് പിക്കപ്പ് വാഹനം ജനറൽ ആശുപത്രിയിൽ എത്തി കുട്ടിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറക്കുകയായിരുന്നു. പിന്നീട് ഫറായെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഫറാ അപകടനില തരണം ചെയ്ത് വരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.