ആരോരുമില്ലാത്ത അമ്മയേയും മാനസിക വൈകല്യമുള്ള മക്കളേയും ഏറ്റെടുത്ത് സർക്കാർ
ചുമരും മേൽക്കൂരയുമില്ലാത്ത, വൈദ്യുതിയില്ലാത്ത വീട്ടിലാണ് സുഭാഷിണിയും മക്കളായ മാനസിക വൈകല്യമുള്ള ഉഷാകുമാരിയും ഷീലാകുമാരിയും കഴിഞ്ഞിരുന്നത്.
തിരുവനന്തപുരം: ആരോരുമില്ലാത്ത, മാനസിക വൈകല്യമുള്ള രണ്ട് പെൺമക്കളുടെയും വൃദ്ധയായ അമ്മയുടെയും സംരക്ഷണം സർക്കാർ ഏറ്റെടുത്തു. മാസങ്ങളായി തിരുവനന്തപുരം നന്തൻകോടുള്ള ഇടിഞ്ഞ് വീഴാറായ വീട്ടിലായിരുന്നു ഇവരുടെ താമസം.
ചുമരും മേൽക്കൂരയുമില്ലാത്ത, വൈദ്യുതിയില്ലാത്ത വീട്ടിലാണ് സുഭാഷിണിയും മക്കളായ മാനസിക വൈകല്യമുള്ള ഉഷാകുമാരിയും ഷീലാകുമാരിയും കഴിഞ്ഞിരുന്നത്. വീട് ഇടിഞ്ഞത് ആഗസ്റ്റിലെ കനത്ത മഴയിലായിരുന്നു. നഗരസഭ ഏർപ്പെടുത്തിയ കുടുംബശ്രീ പ്രവർത്തകരാണ് ഇവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകിയിരുന്നത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് സാമൂഹിക നീതി വകുപ്പ് വീട്ടിലെത്തുന്നത്. മാനസിക വൈകല്യമുള്ള ഉഷാകുമാരിയെയും ഷീലാകുമാരിയെയും മാനസികാരോഗ്യ കേന്ദ്രത്തിലേക്കും സുഭാഷിണിയെ സാമൂഹ്യനീതി വകുപ്പിന് കീഴിലെ വൃദ്ധസദനത്തിലേക്കുമാണ് മാറ്റിയത്. അറ്റകുറ്റപ്പണികൾ നടത്തി വീട് സുരക്ഷിതമാക്കാനാണ് നഗരസഭയുടെ നീക്കം.