16 വര്‍ഷം മുമ്പുള്ള നോവലില്‍ പറയുന്ന മഹാമാരി, പരാമര്‍ശം കൊറോണയെക്കുറിച്ചോ ?
ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഇല്ലാതാക്കുന്ന ഈ അസുഖം സാധാരണക്കാർക്ക് വിശദീകരിക്കാനാവാത്തവിധം പരിഭ്രാന്തി പരത്തുന്ന അവസ്ഥയുണ്ടാക്കിയെന്ന് അദ്ദേഹം അതിൽ വിവരിക്കുന്നു
ജനങ്ങൾക്കിടയിൽ ആശങ്കയുയർത്തി കൊറോണ വൈറസ് ഒരു മഹാമാരിയായി പടർന്ന് കയറുകയാണ് ഇന്ന്. കൊറോണ ബാധിച്ച രാജ്യങ്ങളുടെ എണ്ണം എഴുപത്തിയൊൻപതായി ഉയരുമ്പോൾ, ഇന്ത്യയും അതിന്റെ പിടിയിൽ പെട്ട് ഉഴറുകയാണ്. എന്നാൽ, ലോകത്തെ വിറപ്പിക്കുന്ന ഈ രോഗത്തെ കുറിച്ച് വർഷങ്ങൾക്ക് മുൻപേ ചില കഥകളിലും, നോവലുകളിലും പരാമർശം നടന്നിരുന്നതായി സോഷ്യൽ മീഡിയ ചർച്ച ചെയ്‍തിരുന്നു. പ്രശസ്‍ത എഴുത്തുകാരനായ സ്റ്റീഫൻ കിങ്ങിന്‍റെ 'ദി സ്റ്റാൻഡ്' എന്ന നോവലും അതിൽപ്പെടുന്നു.16 വർഷം മുമ്പ് ഇറങ്ങിയ നോവലിൽ കൊറോണ വൈറസ് (COVID-19) എന്ന വിപത്തിനെ കുറിച്ച് പരാമർശം നടത്തിയിരുന്നു. ഹൊറർ, സസ്‌പെൻസ്, ഫാന്റസി നോവലുകളുടെ രചയിതാവാണ് പ്രശസ്‍ത അമേരിക്കൻ എഴുത്തുകാരനായ സ്റ്റീഫൻ കിങ്.
കൊറോണ വൈറസുമായി സാമ്യത പുലർത്തുന്ന ക്യാപ്റ്റൻ ട്രിപ്പുകൾ എന്ന സൂപ്പർ ഫ്ലൂ പൊട്ടിപ്പുറപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ് ഈ ഹൊറർ ഫാന്റസി നോവലിന്റെ ഇതിവൃത്തം. ക്യാപ്റ്റൻ ട്രിപ്പുകൾ എന്ന പകർച്ചവ്യാധിക്ക് കൊറോണ വൈറസുമായി പലരീതിയിലും സാമ്യതയുണ്ട്. എക്കാലത്തെയും പ്രശസ്‍ത എഴുത്തുകാരനായ സ്റ്റീഫൻ കിങ്, ക്യാപ്റ്റൻ ട്രിപ്പിനെക്കുറിച്ച് പറയുന്നത് ഇത് ആഗോള ജനസംഖ്യയെ ബാധിക്കുന്ന ഒരു വൈറസാണെന്നും തുടക്കത്തിൽ കുറഞ്ഞത് 3.3 ശതമാനം ആളുകളെയെങ്കിലും ഇത് ഇല്ലാതാക്കുന്നുവെന്നുമാണ്. കൊറോണ വൈറസ് പോലെ, ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിനാൽ ന്യൂമോണിയ അല്ലെങ്കിൽ സീസണൽ ഇൻഫ്ലുവൻസയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ആളുകളിൽ ഉണ്ടാക്കുന്നത് എന്ന് നോവലിൽ അദ്ദേഹം വിവരിക്കുന്നു.
ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഇല്ലാതാക്കുന്ന ഈ അസുഖം സാധാരണക്കാർക്ക് വിശദീകരിക്കാനാവാത്തവിധം പരിഭ്രാന്തി പരത്തുന്ന അവസ്ഥയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പുസ്‍തകത്തില്‍ വിവരിക്കുന്നു. നായകനായ റാൻഡാൽ ഫ്ലാഗിന്റെ വീക്ഷണകോണിൽ നിന്ന് പകർച്ചവ്യാധി ബാധിച്ച ലോകത്തെ മനസിലാക്കാന്‍ അദ്ദേഹം വായനക്കാരെ പ്രേരിപ്പിക്കുന്നു. ഫ്ലാഗ് എന്ന കഥാനായകൻ ഒരു മനുഷ്യനിൽനിന്ന് പിശാചായി മാറുകയും വൈറസ് തകർത്ത ലോകത്തിൽ തന്റെ പഴയകാല ജീവിതത്തെ കുറിച്ച് ഗൃഹാതുരതയോടെ ഓർക്കുകയും ചെയ്യുന്നു. പേരിടാത്ത, തിരിച്ചറിയപ്പെടാത്ത വൈറസിനെ ഇതിൽ പ്രോജക്റ്റ് ബ്ലൂ എന്നും, പിന്നീട് ക്യാപ്റ്റൻ ട്രിപ്പുകൾ എന്നും വിളിക്കുന്നു. വ്യാപകമായ മരണത്തിനും വിനാശത്തിനും ഇടയിൽ രാജ്യങ്ങൾ വിഭവങ്ങൾക്കായി പോരാടുന്നതും അതിൽ കാണാം.
ഈ നോവലിന്റെ ചില ഭാഗങ്ങൾ വായനക്കാർ ഓൺലൈനിൽ പങ്കിടുകയുണ്ടായി. കൂടാതെ കൊറോണ വൈറസുമായുള്ള സമാനതകളെക്കുറിച്ചും അവർ സംസാരിച്ചു. ഇത് ചർച്ചയിൽ പങ്കെടുത്ത സോഷ്യൽ മീഡിയയിലുടനീളമുള്ള ആളുകളെ അത്ഭുതപ്പെടുത്തി. പുസ്തകത്തിന്റെ ഒരു ചെറിയ ഭാഗം 1994 -ൽ എബിസിയിലും സംപ്രേഷണം ചെയ്‍തിരുന്നു. ചില ഉപയോക്താക്കൾ കണ്ടെത്തലിനെക്കുറിച്ച് തമാശ പറഞ്ഞപ്പോൾ, ബാക്കിയുള്ളവർ എഴുത്തുകാരനായ സ്റ്റീഫൻ കിങ്ങിന്റെ ലോകത്തെക്കുറിച്ചുള്ള കാഴ്‍ച്ചപ്പാടിനെ കുറിച്ച് പറഞ്ഞു. പുസ്‍തകത്തെ കുറിച്ച് സംസാരിക്കുന്നവരിൽ അന്താരാഷ്ട്ര എഴുത്തുകാരനായ കെവിൻ ക്രൂസും ഉൾപ്പെട്ടിരുന്നു. അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ജനപ്രിയ പുസ്തകത്തിലെ വരികൾ ജനങ്ങൾക്കായി പങ്കിട്ടു.