ഒമാനിലെ അപൂര്‍വ നിധി ശേഖരം കാണാന്‍ സാധാരണക്കാര്‍ക്കും അവസരമൊരുക്കി അധികൃതര്‍
വടക്കൻ ശർഖിയയിലെ അൽ-മുധൈബിയിലുള്ള സിനാവില്‍ നിന്നാണ് നിധി കണ്ടെത്തിയത്. ഒമാനിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പുരാതന നാണയ ശേഖരമാണിത്. പേർഷ്യ കേന്ദ്രമായി ഭരണം നടത്തിയിരുന്ന സസാനിയൻ സാമ്രാജ്യത്തിലേതെന്ന് കരുതപ്പെടുന്ന 962 വെള്ളി ദിർഹമാണ് ഈ നാണയ ശേഖരത്തിലുള്ളത്.
മസ്‍കത്ത്: ഒമാനിലെ അപൂര്‍വ നിധിശേഖരം കാണാന്‍ ഇനി സാധാരണക്കാര്‍ക്കും അവസരം. 1979 സെപ്റ്റംബറിൽ ഒരു കുടത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ ഏറ്റവും വലിയ ഈ നാണയ നിധി ശേഖരം ഒമാൻ ദേശിയ മ്യുസിയത്തിൽ സ്ഥാപിച്ചുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വടക്കൻ ശർഖിയയിലെ അൽ-മുധൈബിയിലുള്ള സിനാവില്‍ നിന്നാണ് നിധി കണ്ടെത്തിയത്. ഒമാനിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പുരാതന നാണയ ശേഖരമാണിത്. പേർഷ്യ കേന്ദ്രമായി ഭരണം നടത്തിയിരുന്ന സസാനിയൻ സാമ്രാജ്യത്തിലേതെന്ന് കരുതപ്പെടുന്ന 962 വെള്ളി ദിർഹമാണ് ഈ നാണയ ശേഖരത്തിലുള്ളത്. എ.ഡി 589 മുതൽ 623 വരെയുള്ള സസാനിയൻ രാജാക്കൻമാരായിരുന്ന ഹോർമുസാദ് നാലാമന്റെയും ഖുസ്റോ രണ്ടാമന്റെയും കാലത്തുണ്ടായിരുന്ന നാണയമാണ് ഇതിൽ ഏറ്റവും പഴക്കംചെന്നത്. 1400 വർഷത്തിലേറെയാണ് ഇതിന്റെ പഴക്കം. എ.ഡി 840-841 കാലഘട്ടത്തിലെ അബ്ബാസിയ ഭരണകാലഘട്ടത്തിലെ നാണയമാണ് ശേഖരത്തിലെ ഏറ്റവും പുതിയത്. മ്യൂസിയത്തിലെ ഗ്രേറ്റ്നെസ് ഓഫ് ഇസ്‍ലാം ഹാളിൽ പ്രദർശിപ്പിച്ചിട്ടുള്ള നാണയങ്ങൾ, മ്യൂസിയം വീണ്ടും പ്രവർത്തനമാരംഭിക്കുന്നതോടെ സന്ദർശകർക്ക് കാണാൻ സാധിക്കും.