കായിക ഭരണകര്‍ത്താക്കളെ വിമര്‍ശിച്ച് ടോം ജോസഫ്
പപ്പനും ജിമ്മി ജോര്‍ജും അടക്കമുള്ള താരങ്ങള്‍ സമ്മാനിച്ച പ്രതാപ കാലം കൊണ്ടാണ് ഇന്നും വോളി മെെതാനങ്ങളില്‍ കളിയാരവങ്ങള്‍ നിറയുന്നതെന്ന് പറയുന്ന ടോം പണ കൊതിയന്മാരല്ലാത്ത, ഫണ്ടിൽ കയ്യിട്ടുവാരാത്ത നേതൃത്വം ഇവിടെ ഉണ്ടായിരുന്നുവെന്നും കുറിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പിനെയും സ്പോര്‍ട്സ് കൗണ്‍സിലിനെയും വോളിബോള്‍ അസോസിയേഷനെയും വിമര്‍ശിച്ച് അര്‍ജുന അവാര്‍ഡ് ജേതാവും കേരളത്തിന്‍റെ സുവര്‍ണ താരവുമായ ടോം ജോസഫ്. വോളിബോളിന്‍റെ സുവര്‍ണ കാലത്തെ ഭരണവും അന്ന് അധികാരികള്‍ കളിയോട് കാണിച്ച് കരുതലും എണ്ണി എണ്ണി പറഞ്ഞാണ് ടോം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. കായിക കേരളത്തോടും ഭരണകര്‍ത്താക്കളോടും കായിക മന്ത്രിയോടും ഒറ്റ ചോദ്യം എന്ന് എഴുതിയാണ് ടോമിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്.
ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ഭരണകര്‍ത്താക്കള്‍ കാണുന്നില്ലേയെന്നാണ് ഇന്ത്യയുടെ തന്നെ എക്കാലത്തെയും മികച്ച വോളി താരങ്ങളില്‍ ഒരാളായ ടോം ചോദിക്കുന്നത്. പപ്പനും ജിമ്മി ജോര്‍ജും അടക്കമുള്ള താരങ്ങള്‍ സമ്മാനിച്ച പ്രതാപ കാലം കൊണ്ടാണ് ഇന്നും വോളി മെെതാനങ്ങളില്‍ കളിയാരവങ്ങള്‍ നിറയുന്നതെന്ന് പറയുന്ന ടോം പണ കൊതിയന്മാരല്ലാത്ത, ഫണ്ടിൽ കയ്യിട്ടു വാരാത്ത നേതൃത്വം ഇവിടെ ഉണ്ടായിരുന്നുവെന്നും കുറിക്കുന്നു.
രാഷ്ട്രീയ നേതൃത്വത്തിന്‍റെ ബന്ധവും അടുപ്പവും വച്ച് വോളി അസോസിയേഷന്‍റെ തലപ്പത്ത് അഴിമതിക്കാരും, കള്ളൻമാരും ആണ് ഭരണം. കോഴിക്കോട് നടന്ന ദേശീയ വോളി ചാമ്പ്യൻഷിപ്പിന്‍റെ കണക്ക് അവതരണത്തെയും ടോം വിമര്‍ശിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാനാണെങ്കിൽ കായിക വകുപ്പും സ്പോര്‍ട്സ് കൗണ്‍സിലുമൊക്കെ എന്തിനാണെന്നുള്ള ചോദ്യത്തോടെയാണ് താരത്തിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.
പോസ്റ്റ് വായിക്കാം...