ലണ്ടന്‍: ഇംഗ്ലണ്ട് ക്യാപ്റ്റൻ വെയ്ൻ റൂണി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. 2018ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് റൂണി പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ ലീഗും മികച്ച താരങ്ങളും ഉണ്ടായിട്ടും റൂണിയുടെ ഇംഗ്ലണ്ടിന് പ്രധാനപ്പെട്ടൊരു കിരീടം നേടാനായിട്ടില്ല. ഈ കുറവ് നികത്തി റഷ്യൻ ലോകകപ്പോടെ ബൂട്ടഴിക്കാനാണ് 30കാരനായ റൂണി ലക്ഷ്യമിടുന്നത്.

കരിയറിൽ ആറ് പ്രധാന ടൂർണമെന്‍റുകളിൽ കളിച്ചിട്ടുണ്ടെങ്കിലും റൂണിയുടെ രാജ്യത്തെ ക്വാ‍ർട്ടറിനപ്പുറം കടത്താന്‍ റൂണിക്കായിട്ടില്ല. 2003ൽ പതിനേഴാം വയസില്‍ ഓസട്രേലിയക്കെതിരെയാണ് റൂണി ഇംഗ്ലണ്ട് കുപ്പായത്തില്‍ അരങ്ങേറ്റംക്കുറിച്ചത്.

ഞായറാഴ്ച ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്ലോവാക്യയെ നേരിടുമ്പോൾ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവുംകൂടുതൽ തവണ കളിച്ച താരമെന്ന റെക്കോർഡും റൂണിക്ക് സ്വന്തമാവും. 116 മത്സരങ്ങളുടെ ഡേവിഡ് ബെക്കാമിന്റെ റെക്കോർഡാണ് ഇംഗ്ലണ്ട് നായകൻ മറികടക്കുക. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരന്‍ കൂടിയാണ് റൂണി. ഇംഗ്ലണ്ട് കുപ്പായത്തില്‍ 115 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് റൂണിയുടെ സമ്പാദ്യം.