ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളോട് ഹിന്ദിയിൽ അഭ്യർത്ഥന നടത്തി ഹൃദയം കവർന്ന് ഭൂട്ടാനീസ് പോലീസുകാരൻ
കൊവിഡിനെക്കുറിച്ചുള്ള മുൻകരുതലുകളെപ്പറ്റി വിവരിക്കുമ്പോൾ തന്നെ മോദിയും ഭൂട്ടാൻ രാജാവും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും ഈ ഓഫീസർ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇന്തോ ഭൂട്ടാൻ അതിർത്തിയിലെ ഒരു കുഞ്ഞരുവിയുടെ പരിസരം സാക്ഷ്യം വഹിച്ചത് ഏറെ ഊഷ്മളമായ ഒരു രംഗത്തിനാണ്. പുതുവത്സരത്തിൽ അതിർത്തിയിൽ വിനോദസഞ്ചാരത്തിനു വന്ന ഇന്ത്യൻ ടൂറിസ്റ്റുകളോട് വളരെ ശാന്തവും സൗമ്യവുമായ സ്വരത്തിൽ, ഭൂട്ടാനിൽ കൊവിഡ് രൂക്ഷമായതിനാൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും, അതുകൊണ്ട് ദയവായി പതിയെ തിരികെ പോവണം, ഇരുട്ടും മുമ്പ് വീട്ടിലെത്താൻ നോക്കണം എന്നുമൊക്കെ സസ്നേഹം അഭ്യർത്ഥിക്കുകയാണ് ഈ പോലീസ് ഓഫീസർ, തന്റെ മുറി ഹിന്ദിയിൽ.
ഡിസംബർ 23 നു പ്രഖ്യാപിച്ച ലോക്ക് ഡൌൺ ഭൂട്ടാനിൽ കൊവിഡ് ഭീതി ശമിച്ചിട്ടില്ലാത്തതിനാൽ പുതുവത്സരാഘോഷങ്ങൾ അവസാനിക്കും വരെ തുടരാനാണ് ഇപ്പോൾ തീരുമാനിക്കപ്പെട്ടിട്ടുള്ളത്.
ഈ പോലീസുകാരന്റെ സ്വരത്തിലെ സ്നേഹവായ്പ്പാണ് സാമൂഹിക മാധ്യമങ്ങളിൽ ജനങ്ങളുടെ ഹൃദയം കവർന്നിട്ടുള്ളത്. കൊവിഡിനെക്കുറിച്ചുള്ള മുൻകരുതലുകളെപ്പറ്റി വിവരിക്കുമ്പോൾ തന്നെ മോദിയും ഭൂട്ടാൻ രാജാവും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും ഈ ഓഫീസർ പറയുന്നുണ്ട്. നേരം ഇരുട്ടും മുമ്പ് വീടുപറ്റാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ആ ഭൂട്ടാനീസ് ഓഫീസർ തന്റെ നിർദേശം അവസാനിപ്പിക്കുന്നത്.