Asianet News MalayalamAsianet News Malayalam

Prepaid tariff Hike : മൊബൈല്‍ നിരക്ക് വര്‍ദ്ധനവ്; സംഭവിക്കുന്നത് ഭയപ്പെട്ടത് തന്നെ, കാരണം ഒന്നല്ല അനേകം.!

ഭീമമായ എജിആ‌ർ കുടിശ്ശിക അടച്ചു തീ‌ർക്കാനും ടെലികോം കമ്പനികള്‍ക്ക് വരുമാനം കൂട്ടിയേ പറ്റൂ. സ്പെക്ട്രം ഉപയോ​ഗത്തിനും ലൈസൻസ് ഫീ ഇനത്തിലും കമ്പനികൾ കേന്ദ്ര സ‌ർക്കാരിന് ഒരു നിശ്ചിത തുക നൽകേണ്ടതായിട്ടുണ്ട്. ഇ

Resons behind mobile tariff hikes inflation to pinch consumers harder
Author
New Delhi, First Published Nov 30, 2021, 4:00 PM IST

ലോകത്തിലെ എറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ നല്ല കാലം അധിക നാളുണ്ടാവില്ലെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഒടുവിൽ ഭയപ്പെട്ടത് പോലെ നിരക്കുകൾ ഉയരുകയാണ്. 20 മുതൽ 25 ശതമാനം വരെയാണ് ഇപ്പോൾ നിരക്ക് കൂട്ടിയിരിക്കുന്നത്. എന്ത് കൊണ്ട് നിരക്ക് കൂടുന്നുവെന്നാണ്

ഇന്ത്യയിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ഇന്റർ‍നെറ്റ് ലഭ്യമായി തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 2016ൽ ജിയോ സുനാമി ടെലിക്കോം മാർക്കറ്റിനെ കീഴ്മേൽ മറിക്കുന്നത് വരെ മൊബൈൽ ഡാറ്റാ പ്ലാനുകൾ എംബി കണക്കിലായിരുന്നു. ഫോൺ വിളിക്കും ഡാറ്റയ്ക്കും രണ്ട് തരം റീച്ചാർജുകളായിരുന്നു. ലോഞ്ച് ഓഫറുകളും 4 ജി വേഗതയും സൗജന്യ കോളും  കൊണ്ട് ജിയോ കളം നിറഞ്ഞപ്പോൾ മറ്റ് സേവനദാതാക്കൾക്ക് നിരക്ക് കുറക്കാതെ നിവർത്തിയുണ്ടായിരുന്നില്ല. അങ്ങനെ അവരും കുറച്ചു. അമേരിക്കയെക്കാളും യൂറോപ്യൻ യൂണിയനെക്കാളും കുറഞ്ഞ ഡാറ്റാ നിരക്കുള്ള രാജ്യമായി ഇന്ത്യ മാറുന്നത് അങ്ങനെയാണ്. ഈ കളി അധിക നാൾ ഓടില്ലെന്ന് അന്നേ മുന്നറിയിപ്പുണ്ടായിരുന്നു. 

Read More: മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും, ഡിസംബ‍ർ ഒന്ന് മുതൽ 21% വർധന

ഉപഭോക്താവിനെ പിടിച്ചു നിർത്താൻ വൻ നഷ്ടമാണ് സേവനദാതാക്കൾക്ക് സഹിക്കേണ്ടി വന്നത്. 2017ന് ശേഷം പല കമ്പനികളും പൂട്ടിപ്പോയി ചിലർ നിലനിൽപ്പിനായി കൈകോർത്തു. ടെലിനോറിനെയും ടാറ്റാ ഡോക്കോമോയെയും ഭാരതി എയ‌ർടെൽ ഏറ്റെടുത്തു, വൊഡാഫോണും ഐഡിയയും കൈകൊടുത്തു, എയ‌ർസെലും റിലയൻസ് കമ്മ്യൂണിക്കേഷൻസും പൂട്ടിപ്പോയി. ഇപ്പോൾ രാജ്യത്ത് നാല് സേവനദാതാക്കൾ മാത്രം ജിയോ, എയ‌ർടെൽ, വൊഡാഫോൺ ഐഡിയ പിന്നെ ബിഎസ്എൻഎല്ലും. 

എങ്ങനെയാണ് കമ്പനികൾ നഷ്ടത്തിലാകുന്നത് എന്നതാണ് സ്വാഭാവിക ചോദ്യം. അതിന് ഉത്തരം പറയാൻ ആദ്യം പരിചയപ്പെടേണ്ട വാക്ക് എആർപിയു ആണ്. ആവറേജ് റവന്യു പെർ യൂസർ എന്നതിന്റെ ചുരുക്കം. ഒരു ഉപയോക്താവിൽ നിന്ന് മൊബൈൽ കമ്പനിക്ക് ലഭിക്കുന്ന പണത്തിന്‍റെ ശരാശരി കണക്കാണ് ഇത്. നിലവൽ 100 രൂപയ്ക്ക് അടുത്താണ്  മൊബൈൽ കമ്പനികൾക്ക് ഒരു ഉപയോക്താവിൽ നിന്നുള്ള വരുമാനമെന്നാണ് ട്രായ് കണക്ക്. 2019ലെ നിരക്ക് വർധനയ്ക്ക് മുമ്പ് ഇത് അറുപത് രൂപ മുതൽ എഴുപത് രൂപ വരെയായിരുന്നു. ഈ കണക്ക് മുന്നൂറ് രൂപ വരെയെങ്കിലും എത്തിക്കുകയാണ് ടെലികോം കമ്പനികളുടെ ലക്ഷ്യം. 

ഭീമമായ എജിആ‌ർ കുടിശ്ശിക അടച്ചു തീ‌ർക്കാനും വരുമാനം കൂട്ടിയേ പറ്റൂ. സ്പെക്ട്രം ഉപയോ​ഗത്തിനും ലൈസൻസ് ഫീ ഇനത്തിലും കമ്പനികൾ കേന്ദ്ര സ‌ർക്കാരിന് ഒരു നിശ്ചിത തുക നൽകേണ്ടതായിട്ടുണ്ട്. ഇതാണ് എജിആ‌ർ. കമ്പനികളുണ്ടാക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം കേന്ദ്രത്തിന് നൽകണമെന്നതാണ് ആശയം. കുടിശ്ശിക ഇനത്തിൽ 1.6 ലക്ഷം കോടി രൂപയാണ് കമ്പനികൾ നൽകാനുള്ളത് നിലവിൽ ഇത് കൊടുത്ത് തീ‌ർക്കാൻ പത്ത് വർഷത്തെ സാവകാശമാണുള്ളത്. അത്രയും പണം കണ്ടെത്താൻ നിരക്ക് വർധനയല്ലാതെ നിവർത്തിയില്ലെന്ന് കമ്പനികൾ പറയുന്നു. 

Read More: : ഇങ്ങനെയൊരു നഷ്ടം ജിയോ ഇതുവരെ നേരിട്ടിട്ടില്ല

അമേരിക്കയേക്കാളും യൂറോപ്പിനെക്കാളും കുറഞ്ഞ നിരക്കിൽ ഇൻ്റ‍‌‌‌ർനെറ്റ് ഉപയോഗിക്കാമെങ്കിലും അവിടുത്ത അത്ര നിലവാരമുള്ള സേവനമല്ല ഇന്ത്യയിൽ കിട്ടുന്നതെന്നതും പരസ്യമായ രഹസ്യമാണ്. ഉപയോഗം വ‌ർധിക്കുന്നതിന് അനുസരിച്ച് അടിസ്ഥാന സാങ്കേതിക വികസനം നടത്തിയില്ലെങ്കിൽ ഇത് സ്വാഭാവികം. പുതിയ സാങ്കേതിക വിദ്യ വരുന്നതിന് അനുസരിച്ച് മാറ്റം കൊണ്ടുവരാനും പണം വേണം. ഇനി 5 ജിയിലേക്ക് അപ്​ഗ്രേഡ് ചെയ്യാനും വലിയ തുക കണ്ടെത്തേണ്ടതായുണ്ട്.  

നിരക്ക് വ‌ർധിപ്പിക്കുമ്പോൾ ഗുണനിലവാരം ഉറപ്പാക്കേണ്ട ഉത്തരവാദിത്വവും കമ്പനികൾക്ക് മേലുണ്ട്. കാൾ കിട്ടാതിരിക്കുക, സംസാരം മുറിഞ്ഞു പോകുക, ഡ‍ാറ്റ സ്പീഡ് പറഞ്ഞത് പോലെ കിട്ടുന്നില്ല എന്നീ പരാതികൾ അടുത്തിയിടെയായി എല്ലാ നെറ്റ്വർക്കുകളിലും വ‌ർധിക്കുന്നുണ്ട്. കൂടുതൽ പണം നൽകേണ്ടി വരുമ്പോൾ കൂടുതൽ മികച്ച സേവനവും ഉപഭോക്താക്കളുടെ അവകാശമാണ്.
 

 
Follow Us:
Download App:
  • android
  • ios