Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്നും 14 പേര്‍ക്ക് കൊവിഡ്; ആരോഗ്യ പ്രവര്‍ത്തകയ്ക്കും വൈറസ് ബാധ

സംസ്ഥാനത്ത് ഇന്നും 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  72460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ . 460 പേര്‍ ആശുപത്രിയിൽ. 164 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4516 സംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3331 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യദിനമാണിത്.

covid 19 more positive cases ins kerala  pinarayi vijayan explain lock down first day situations
Author
Trivandrum, First Published Mar 24, 2020, 6:40 PM IST

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്നും 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത് . ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി.  72460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നുണ്ട് . ഇവരിൽ 460 പേര്‍ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

164 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4516 സംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3331 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യദിവസമാണ് .ഇങ്ങനെയൊരു അവസ്ഥ നമ്മുടെ നാട്ടിൽ ഇതാ​ദ്യമായാണെന്നിരിക്കെ അതിന്‍റെ ഗൗരവം ഉൾക്കൊണ്ട് പെരുമാറാൻ എല്ലാവരും തയ്യാറാകണെമന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങുന്ന എല്ലാവരിൽ നിന്നും വിശദമായ സത്യവാങ്മൂലം പൊലീസ് വാങ്ങും. 

 ലോക്ക് ഡൗണിന്‍റെ ഗൗരവം ഉൾക്കൊണ്ടല്ല പലരും പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സത്യവാങ്മൂലത്തിൽ പറയുന്നതല്ല പുറത്തിറങ്ങാനുള്ള കാരണമെന്ന് പൊലീസിന് ബോധ്യപ്പെട്ടാൽ കര്‍ശന നടപടിയാണ് കാത്തിരിക്കുന്നത്. പൊലീസ് നടപടി ശക്തമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാസര്‍കോട് നിരീക്ഷണത്തിന് ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ചുമതലപ്പെടുത്തി. 

ടാക്സികൾ ഓട്ട എന്നിവ അ‌ടിയന്തരസാഹചര്യത്തിൽ മാത്രമേ പോകാവൂ. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ മുതിർന്ന ഒരാൾ മാത്രമേ വരാൻ പാടുള്ളൂ. എന്തു തരം ഒത്തുചേരലായാലും അഞ്ചിലധികം പേർ പൊതുസ്ഥലത്ത് ഒന്നിച്ചു കൂടാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സുഹൃത്തുകളുടെ വീട്ടിൽ പോകുക, ക്ലബിൽ പോകുക, വായനശാലയിൽ പോകുക ഇതൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പാടില്ല. നമ്മുടെ സംസ്ഥാനത്ത് ഡിപ്പാർട്ടമെന്റൽ സ്റ്റോറുകൾ,  സൂപ്പർമാർക്കറ്റുകൾ, പലചരക്ക്-പച്ചക്കറികടകൾ, പാൽ, മുട്ട, ഇറച്ചി എന്നിവ വിൽക്കുന്ന കടകളും ബേക്കറികളും ഉണ്ട്. ഇവയെല്ലാം രാവിലെ എഴ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ പ്രവ‍‍ർത്തിക്കും. കാസർ​കോട് ജില്ലയിൽ നേരത്തെ പ്രഖ്യാപിച്ച സമയം തന്നെ തുടരും.

സ്വകാര്യ വാഹനങ്ങളിൽ ആളുകൾ കൂടുതലായി ഇറങ്ങുന്ന സാഹചര്യം ഇപ്പോൾ കാണുന്നുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങാനാണ് ഇപ്പോൾ അനുമതി. സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർ എന്തിനാണ് യാത്ര എപ്പോൾ തിരിച്ചെത്തും ഏതു വാഹനം എന്നെല്ലാം വ്യക്തമാക്കുന്ന സത്യവാങ്മൂലം തയ്യാറാക്കാൻ ആലോചിക്കുന്നുണ്ട്. യാത്ര പോകുന്നവർ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ അതു പൂരിപ്പിക്കണം.

ആളുകളുടെ അത്യാവശ്യത്തിനായാണ് കടകൾ തുറക്കുന്നത്. അല്ലാതെ ആഡംബരത്തിനും ആഘോഷത്തിനുമല്ല. സാധനങ്ങൾ വാങ്ങാൻ കടയിൽ വരുന്നവർ എത്രയും പെട്ടെന്ന് സാധനം വാങ്ങി മടങ്ങിപ്പോകണം. അനാവശ്യമായി അവിടെ കിടന്ന് കറങ്ങരുത്. ആളുകളുമായി നിശ്ചിത അകലം പാലിക്കണം. 

ഈ സാഹചര്യം മുതലെടുക്കാം എന്ന് വ്യാപാരികൾ കരുതരുത്. സാധനങ്ങളു‍ടെ വില കൂട്ടുകയോ സാധനങ്ങൾ പൂഴ്ത്തി വയ്ക്കുകയോ ചെയ്താൽ കർശന നടപടിയുണ്ടാവും. ഈ ഒരു പ്രവണത ചില കോണുകളില്ലെങ്കിലും ആരംഭിച്ചതായി ശ്ര​ദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാൻ പ്രത്യേകം സംവിധാനം ശക്തിപ്പെടുത്തും. ഇത്തരം ആളുകൾക്കെതിരെ കർശന നടപടിയുണ്ടാവും.

അവശ്യസ‍ർവ്വീസുകൾക്കായി പുറത്തിറങ്ങുന്നവർക്ക് പ്രത്യേക പാസ് നൽകും. മാധ്യമപ്രവർത്തകരും സർക്കാർ ഉദ്യോ​ഗസ്ഥരും അവരവരുടെ കാർഡുകൾ തന്നെ ഉപയോ​ഗിച്ചാൽ മതി. കടകളിലും മറ്റു ജോലി ചെയ്യുന്നവർ പാസ് ഉപയോ​ഗപ്പെടുത്താം.

പഞ്ചായത്ത് അധ്യക്ഷൻമാർ എംഎൽഎമാരെ ബന്ധപ്പെട്ട് വാർഡുകളിലെ ദൈനംദിന കാര്യങ്ങൾ വിലയിരുത്തണം. ലോക്ക് ഡൗൺ മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങൾ എല്ലാ വാ‍ർഡുകളിലും ഉണ്ടാവും. നിത്യവൃത്തി ചെയ്തു ജീവിക്കുന്നവരും പ്രായമായമാരും ഭിന്നശേഷിക്കാരും മാത്രമുള്ള കുടുംബങ്ങൾക്കും സഹായം ആവശ്യമാണ്. ഇങ്ങനെ പാർശ്വവത്കരിക്കപ്പെട്ട നിത്യവൃത്തിക്ക് വഴിയില്ലാത്ത കുടുംബങ്ങളുടേയും വീടുകളുടേയും വിവരങ്ങൾ വാർഡ‍്തലസമിതി ശേഖരിക്കണം. അവർക്ക് വേണ്ട ഭക്ഷണവും മരുന്നും മറ്റു സഹായങ്ങളും എത്തിച്ചു കൊടുക്കും. 

ഒരോ പ്രദേശത്തും വീട്ടിലാതെ തെരുവുകളിൽ കഴിയുന്ന ഒട്ടേറെപ്പേരുണ്ട്. അത്തരം ആളുകൾക്ക് കിടന്നുറങ്ങാനും ഭക്ഷണം നൽകാനും ഉള്ള 
സൗകര്യം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യണം. പ്രാദേശികമായി കടകളിൽ ഭക്ഷ്യധാന്യങ്ങളുണ്ടോ എന്ന കാര്യം കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്ന് കാസർ​കോട്ടെ എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐസൊലേഷനിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുക മാത്രമല്ല മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൗൺസിംലി​ഗ് ഏർപ്പെടുത്തുകയും വേണം. ഇതിനായി എംഎൽഎമാരും നേതൃത്വം വഹിക്കണം. ഇതോടൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരൻമാരുടെ സുരക്ഷ ഉറപ്പു വരുത്തുകയും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും വേണം. ഇതും എംഎൽഎയുടെ ഉത്തരവാദിത്തമാണ്. പ്രാദേശികതലത്തിൽ ആളുകൾ ഐസൊലേഷറ്റ് ചെയ്യാൻ പറ്റിയ ഇടങ്ങൾ എംഎൽഎമാർ കണ്ടുപിടിക്കണം.  

ഇതൊരു മഹാമാരിയാണ് അതിനെ തടുക്കാൻ പരിശ്രമിക്കുന്നവരെ ഒരു നിമിഷമെങ്കിലും നാം ഓർക്കണം. ഐസൊലേഷൻ വാ‍ർഡിൽ പ്രത്യേകം വസ്ത്രം ധരിച്ച് രോ​ഗികളേയും നിരീക്ഷണത്തിലുള്ളവരേയും പരിചരിക്കുന്ന നഴ്സുമാരുടെ സംഘം അവരെയാണ് നാം കൃതജ്ഞതയോടെ ഓർക്കേണ്ടത്. ഇതുകൂടാതെ ആശുപത്രിയിലെ സുരക്ഷ-ശുചീകരണ ജീവനക്കാർ, നിരീക്ഷണത്തിലുള്ളവരെ പിന്തുടരുന്ന ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥരും ആശാ വർക്കർമാരും ഇവരെയെല്ലാം നാം ഓർക്കണം. അർപ്പണബോധത്തോടെയുള്ള അവരുടെ പ്രവർത്തനം ഏറ്റവും പ്രധാനപ്പെട്ടതാണ്. നാം കാണിക്കുന്ന ചെറിയൊരു അശ്രദ്ധ പോലും അവർക്ക് വലിയ ആഘാതമായി മാറും. ആരോ​ഗ്യപ്രവർത്തകരുടെ സുരക്ഷയക്ക് വലിയ പ്രധാന്യമാണ് സർക്കാർ നൽകുന്നത്. സ്വന്തം കുടുബംത്തെ പോലും മറന്ന് നാടിന് വേണ്ടി പ്രവർത്തിക്കുന്ന അവരു‌ടെ കാര്യം ആരോ​ഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം. 

ഇന്ന് അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ മേധാവികളുമായി ചർച്ച നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അവരും പിന്തുണ പ്രഖ്യാപിച്ചു. ന്യൂസ് പ്രിന്റ് അടക്കമുള്ളവ കൊണ്ടു വരുന്നതിന് അതിർത്തിയിൽ തടസം നേരിടുന്നതായി അച്ചടി മാധ്യമ പ്രതിനിധികൾ അറിയിച്ചു. ഇതു പരിഹരിക്കാൻ സർക്കാർ ഇടപെട്ടും. ‌‌‌‌

തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ ചെറിയ സംഘങ്ങളായി പുനക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുടുംബാരോ​ഗ്യകേന്ദ്രങ്ങളിലും പ്രാഥമികാരോ​​ഗ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്നവർക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിന് അടുത്ത് തന്നെ താമസിക്കാൻ അവസരമൊരുക്കും. അവർക്ക് ജോലിക്ക് വരാനും പോകാനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാഹനങ്ങൾ ഉപയോ​ഗപ്പെടുത്തും. 

ആശുപത്രികളിൽ കഴിയുന്നവർക്ക് ബൈസ്റ്റാൻഡർമാർ ഇല്ലാത്ത അവസ്ഥ വന്നേക്കാം അങ്ങനെ വന്നാൽ ആ ജോലി ആരോ​ഗ്യപ്രവർത്തകരെ ഏൽപിക്കും. ഇപ്പോൾ ഉയർന്നുവരുന്ന വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ യുവജനങ്ങൾ മുന്നോട്ട് വരേണ്ടതുണ്ട്. ബൈ സ്റ്റാൻഡർമാർ അടക്കം വിവിധ ജോലികൾ ചെയ്യാൻ അവർ മുന്നോട്ട് വരണം. ഈ ഘട്ടം പരിക്കില്ലാതെ കടന്നു പോകാനാണ് നാം ശ്രമിക്കുന്നത്.അതിന് യുവജനങ്ങളുടെ ആവേശവും അധ്വാനവും ആവശ്യമാണ്. യുവാക്കാൾ മുന്നിട്ടിറങ്ങേട്ട ഘട്ടമാണിത്. 

സംസ്ഥാനത്തിന്റെ വിവിധ അതിർത്തികൾ അടച്ചിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തുള്ള വിദ്യാർത്ഥികൾ പല സംസ്ഥാനങ്ങളിലായി നിൽക്കുന്ന അവസ്ഥയുണ്ട്. നവോദയ സ്കൂളുകൾ പോലെയുള്ള സ്ഥാപനങ്ങളിൽ ഒരു സ്കൂളിലെ വിദ്യാർത്ഥിയെ മറ്റൊരിടത്തേക്ക് അയക്കുന്ന രീതിയുണ്ട്. ഇതിന്റെ ഭാ​ഗമായി യുപി അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പോയ നമ്മുടെ കുട്ടികളെ തിരിച്ചു എത്തിക്കണം. കർണാടകയുടെ പല ഭാ​ഗങ്ങളിൽ പഠിക്കുന്ന എന്നാൽ ഇപ്പോൾ വയനാട്ടിൽ കുടുങ്ങി കിടക്കുന്ന കുട്ടികളെ തിരിച്ചു എത്തിക്കനും സർക്കാർ ശ്രമിക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ 14 ദിവസത്തെ നിരീക്ഷണം പാലിക്കേണ്ടതായിട്ടുണ്ട്. ഇവരെ നാട്ടിലേക്ക് എത്തിക്കാൻ വേണ്ട കാര്യങ്ങൾ ഇതരസംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് സർക്കാർ ചെയ്യും

Follow Us:
Download App:
  • android
  • ios