വയനാട്ടിലെ മൂന്ന് കോളനികള്‍ നിയന്ത്രണ മേഖലകള്‍ ആക്കും
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച പതിനാറുപേരില്‍ അഞ്ചുപേര്‍ വയനാട് സ്വദേശികളാണ്. വയനാടിന് പ്രത്യേക ശ്രദ്ധവേണമെന്നാണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്.
വയനാട്: വയനാട്ടിലെ മൂന്ന് കോളനികള്‍ നിയന്ത്രണ മേഖലകള്‍ ആക്കുമെന്ന് കളക്ടര്‍. തിരുനെല്ലി പഞ്ചായത്തിലാണ് കോളനികള്‍. ഇന്ന് രോഗം സ്ഥിരീകരിച്ച തിരുനെല്ലി പഞ്ചായത്തിലുള്ളയാളുടെ കടയിൽ ആദിവാസികൾ എത്തിയെന്നാണ് സൂചന. ഇവരെയെല്ലാം ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈന്‍ ചെയ്യുമെന്ന് കളക്ടര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച പതിനാറുപേരില്‍ അഞ്ചുപേര്‍ വയനാട് സ്വദേശികളാണ്. വയനാടിന് പ്രത്യേക ശ്രദ്ധവേണമെന്നാണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്.
രോഗബാധിതർ ദിനംപ്രതി കൂടുന്ന വയനാട്ടില്‍ കോൺടാക്ട് ട്രേസിങ്ങിന് മുതിർന്ന ഉദ്യോഗസ്ഥന് ചുമതല നൽകി. കുരങ്ങുപനി പ്രതിരോധത്തിന്‍റെ ചുമതലയുള്ള മുൻ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ സുകുമാരനാണ് ഡിഎംഒ ചുമതല നല്‍കിയത്. തങ്ങൾക്ക് രോഗം ബാധിച്ച ഉറവിടത്തെ സംബന്ധിച്ചുള്ള ആശങ്ക രോഗികൾ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ പങ്കുവച്ചിരുന്നു. രോഗബാധയുടെ ഉറവിടം സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ്.
മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ജില്ലയില്‍ വച്ച് ഇതുവരെ രോഗബാധയുണ്ടായത്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥർക്ക് ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിന്‍റെ നിർദേശത്തിന് കാത്തുനില്‍ക്കാതെ സ്വയം സമ്പര്‍ക്ക വിലക്കിലേക്ക് മാറാമെന്നാണ് പുതിയ നിർദേശം. നിലവില്‍ 70 പൊലീസുകാരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം രോഗം സ്ഥിരീകരിച്ച പൊലീസുകാരില്‍ ഒരാൾ കോട്ടയത്തെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയെയും മറ്റൊരാളെയും നിരീക്ഷണത്തിലാക്കി.