Asianet News MalayalamAsianet News Malayalam

പ്രണയത്തിന്റെ ആദ്യപാഠം; തിരസ്‌കാരത്തിന്റെയും!

അങ്ങിനെയാണ്  മാഷേട്ടനോടുള്ള  പ്രണയം  ഉള്ളില്‍  നിറഞ്ഞു  കത്താന്‍  തുടങ്ങിയത്. പത്താം  ക്ലാസ്സ്  കഴിഞ്ഞു  ഞാന്‍  അകലെയുള്ള  മറ്റൊരു  സ്‌കൂളിലേക്ക്  ചേക്കേറി. മാഷേട്ടനേ  കാണുന്നതേ  അപൂര്‍വമായി.  അതിനിടയില്‍  മാഷേട്ടന്‍ തന്നെക്കാള്‍ മുതിര്‍ന്ന  ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്ന നിറം പിടിപ്പിച്ച കഥകള്‍  ഞാനും  കേട്ടിരുന്നു. വീണ്ടും  കണക്കെനിക്ക്  ബാലികേറാമലയായി.  

Aami Alavi on first love first rejection
Author
Thiruvananthapuram, First Published Feb 14, 2018, 4:26 PM IST

അങ്ങിനെയാണ്  മാഷേട്ടനോടുള്ള  പ്രണയം  ഉള്ളില്‍  നിറഞ്ഞു  കത്താന്‍  തുടങ്ങിയത്. പത്താം  ക്ലാസ്സ്  കഴിഞ്ഞു  ഞാന്‍  അകലെയുള്ള  മറ്റൊരു  സ്‌കൂളിലേക്ക്  ചേക്കേറി. മാഷേട്ടനേ  കാണുന്നതേ  അപൂര്‍വമായി.  അതിനിടയില്‍  മാഷേട്ടന്‍ തന്നെക്കാള്‍ മുതിര്‍ന്ന  ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്ന നിറം പിടിപ്പിച്ച കഥകള്‍  ഞാനും  കേട്ടിരുന്നു. വീണ്ടും  കണക്കെനിക്ക്  ബാലികേറാമലയായി.  

Aami Alavi on first love first rejection

ഡിസംബറിലെ  മഞ്ഞു കാറ്റടിക്കുന്ന ഒരു പ്രഭാതം. 

ഉറക്കത്തില്‍  നിന്നുണരുമ്പോള്‍  ഉമ്മ  മുറിയിലേക്ക്  ഓടിക്കയറി  വന്നു. 

'ദിലീ....' ഉമ്മ  ഒരലര്‍ച്ചയോടെ  വിളിച്ചു. 

ഞാനുമ്മയെ  നോക്കി.  ഉമ്മയുടെ മുഖമാകെ  വിളറിയിരുന്നു. 

'ദിലീ...'-ഉമ്മ  വീണ്ടും  പറഞ്ഞു. 'അറിഞ്ഞോ, നമ്മുടെ   ദിലി  ഇന്നലെ  രാത്രി  വിഷം കുടിച്ചു മരിച്ചു'. 

ഞാന്‍  ആദ്യം  ഒന്ന്  ഞെട്ടി.  പിന്നെയെനിക്ക്  തലകറങ്ങുന്നതു പോലെ തോന്നി. 

'മാഷേട്ടനോ ...  നുണ പറയല്ലേ  ഉമ്മാ'-ഞാന്‍  തലകറക്കത്തോടെ  തന്നെ പറഞ്ഞു. 

ഉമ്മ  നിന്ന്  വിറയ്ക്കുകയാണ്. 

ഞാന്‍  വീഴാതിരിക്കാന്‍ മേശമേല്‍  മുറുകെ പിടിച്ചു.   

എന്റെ  മനസ്സിലൂടെ  ദിലിയേട്ടന്‍  കടന്നു വരാന്‍  തുടങ്ങി.  

കണക്കും  ഞാനും  തമ്മിലുള്ള  ശത്രുത  ഞാനഞ്ചില്‍  പഠിക്കുന്ന കാലത്തെ തുടങ്ങിയതാണ്. 

അധ്യാപകരോട്  തോന്നുന്ന  അകല്‍ച്ച  അവര്‍ പഠിപ്പിക്കുന്ന  വിഷയങ്ങളിലേക്കും  സംക്രമിക്കുമെന്നു  ഞാനറിഞ്ഞ  കാലഘട്ടമായിരുന്നത്. 

'അറിഞ്ഞോ, നമ്മുടെ   ദിലി  ഇന്നലെ  രാത്രി  വിഷം കുടിച്ചു മരിച്ചു'. 

എത്ര നന്നായി  ഞാന്‍  പഠിക്കാന്‍  ശ്രമിച്ചാലും  കണക്ക് ടീച്ചര്‍  നീളന്‍  ചൂരലുമായി  രംഗപ്രവേശനം  നടത്തുമ്പോഴേക്കും  കാല്‍മുട്ടുകള്‍  കൂട്ടിയിടിക്കും. പഠിച്ചതത്രയും  മഴവെള്ളം പോലെ  വിയര്‍ത്തൊലിച്ചു പോവും. 

രൗദ്രഭാവത്തില്‍  ചൂരലെന്റെ  കൈവെള്ളയിലേക്കു  പാഞ്ഞു  വരും. 

കണ്ണ് പുകഞ്ഞു  നില്‍ക്കുന്ന  ഞാന്‍  കരച്ചിലൊതുക്കാന്‍  വെപ്രാളപ്പെടും. 

ഏതാണ്ടെല്ലാവര്‍ഷങ്ങളും  അങ്ങിനെയൊക്കെത്തന്നെയാണ്  കൊഴിഞ്ഞു പോയിരുന്നത്. 

മനസ്സ് മടുത്തു  പഠനമേ  വെറുത്തുപോയ  എന്നെ  പത്താം ക്ലാസ്സിലായപ്പോഴാണ്  ഉമ്മ  ദിലിയേട്ടന്റെ  അടുത്ത്  കൊണ്ട്  ചെന്നാക്കുന്നത്. 

ദിലിയേട്ടന്‍  അന്ന്  സഖാവാണ്.  നല്ല  പ്രാസംഗികനും.  അസ്സലായി  ഓടക്കുഴല്‍  വായിക്കും.  അക്കാലത്തു  മൂപ്പര്  ടൗണിലെ  കോളേജില്‍ കണക്കില്‍ പിജി ചെയ്യുകയാണ്.  

ഞങ്ങള്‍  അടുത്തടുത്താണ്  താമസിച്ചിരുന്നതെങ്കിലും കണ്ടാലൊരു ചിരിക്കപ്പുറം  വലിയ  അടുപ്പമുണ്ടായിരുന്നില്ല.  

ദിലിയേട്ടന്‍ എനിക്ക്   മാഷേട്ടനായത്  അങ്ങിനെയായിരുന്നു.  

ഞാനടക്കം  ആറേഴു പേര്‍  ആ ക്ലാസ്സിലുണ്ടായിരുന്നു. 

മിക്കവാറും  പേര്‍  കണക്കില്‍  മിടുമിടുക്കരായവര്‍. 

പുല്ലുപോലെ  കണക്കെഴുതുന്ന  പിള്ളേര്‍ക്കിടയില്‍  ഞാന്‍ പകച്ചിരുന്നു. 

ആത്മവിശ്വാസം  എന്നെ തീരെ കയ്യൊഴിഞ്ഞു.  

കൂട്ടത്തില്‍ പങ്കുചേരാന്‍  ധൈര്യമില്ലാതെ  ഞാനുള്‍വലിഞ്ഞു.  

മാഷേട്ടന്‍  കയ്യടിച്ചു  മിടുക്കിയെന്നു  ചേര്‍ത്തു പിടിച്ചപ്പോള്‍  എനിക്കെന്നോട്  തന്നെ സ്‌നേഹവും  മതിപ്പും  തോന്നി.

ആയിടയ്ക്കാണ്  മാഷൊരു  കളി  പരിചയപ്പെടുത്തിയത്. 

സിലബസ്സിനുമപ്പുറം  കണക്കിന്റെ രസമറിയാന്‍  ചില ചോദ്യങ്ങള്‍  തരും. 

ആലോചിച്ചു  പിറ്റേന്ന് ഉത്തരവുമായി  വരുന്നവര്‍ക്ക് മാഷേട്ടന്റെ  വക  മിട്ടായി. 

ആദ്യ ചോദ്യത്തിന്റെ  ഉത്തരം  ഞാനെളുപ്പം  കണ്ടെത്തി. 

മാഷേട്ടന്‍  കയ്യടിച്ചു  മിടുക്കിയെന്നു  ചേര്‍ത്തു പിടിച്ചപ്പോള്‍  എനിക്കെന്നോട്  തന്നെ സ്‌നേഹവും  മതിപ്പും  തോന്നി.  

ആദ്യമായി  കിട്ടുന്ന  പരിഗണന നഷ്ടമാകാതിരിക്കാന്‍  ഞാന്‍  കിണഞ്ഞു  ശ്രമിച്ചു.  

ശ്രദ്ധാപൂര്‍വ്വം  കണക്കുകള്‍  ചെയ്തു പഠിച്ചു. 

ഫോര്‍മുലകള്‍ മനഃപാഠമാക്കി. 

പതിയെ  കണക്കുമായി  സൗഹൃദത്തിലായി.  

മാഷെന്നെ കൗതുകത്തോടെ   ശ്രദ്ധിക്കുകയും  കളിവാക്കുകള്‍  പറയുകയും  ചെയ്യുമായിരുന്നു.

ഇടവേളകളില്‍  ചിലപ്പോളൊക്കെ  ഓടക്കുഴല്‍  വായിച്ചു. 

'വാതില്‍ പടിയിലൂടെന്നെന്‍മുന്നില്‍...' ആ  ഗാനമെനിക്ക്     പ്രിയതരമായത്  അങ്ങിനെയാണ്.  

'മാഷേട്ടാ...  വണ്‍സ്  മോര്‍  പ്ലീസ് ...'  എന്നവര്‍ത്തിക്കുമ്പോഴെല്ലാം മടുപ്പില്ലാതെ  വീണ്ടുമത്  കേള്‍പ്പിക്കുമായിരുന്നു.  

മാഷേട്ടന്റെ  ചെല്ലക്കുട്ടിയാണ്  ഞാനെന്ന്  കൂട്ടുകാരികള്‍  കളിയാക്കി. 

ആ പ്രായത്തില്‍ അതു  വലിയൊരു  അംഗീകാരമായി  ഞാന്‍  കരുതി.  

രാവിലെകളില്‍  സൈക്കിളുരുട്ടി  ഞങ്ങളൊരുമിച്ചു  രണ്ടര കിലോമീറ്റര്‍  ദൂരത്തുള്ള  ബസ് സ്‌റ്റോാപ്പ് വരെ നടന്നു.  

പൊടിപ്പും തൊങ്ങലും  ചേര്‍ത്ത എന്റെയെത്രയോ  കഥകള്‍  അദ്ദേഹം ചിരിയോടെ കേട്ടു. 

ഒരേ ബസ്സില്‍  കയറി  പാതിയില്‍ ഞാനിറങ്ങുമ്പോള്‍ കരുതലിന്റെ  കണ്ണുകളോടെ  എത്ര  തിരക്കിനിടയിലും  മാഷേട്ടന്‍  കൈവീശി കാണിച്ചു.  

പുതിയ  ചോദ്യങ്ങളുമായി  വന്നെന്റെ  ആത്മവിശ്വാസം  വാനോളം  ഉയര്‍ത്തി. 

അങ്ങിനെയാണ്  മാഷേട്ടനോടുള്ള  പ്രണയം  ഉള്ളില്‍  നിറഞ്ഞു  കത്താന്‍  തുടങ്ങിയത്. 

പത്താം  ക്ലാസ്സ്  കഴിഞ്ഞു  ഞാന്‍  അകലെയുള്ള  മറ്റൊരു  സ്‌കൂളിലേക്ക്  ചേക്കേറി. 

മാഷേട്ടനേ  കാണുന്നതേ  അപൂര്‍വമായി.  

അതിനിടയില്‍  മാഷേട്ടന്‍ തന്നെക്കാള്‍ മുതിര്‍ന്ന  ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്ന നിറം പിടിപ്പിച്ച കഥകള്‍  ഞാനും  കേട്ടിരുന്നു. 

വീണ്ടും  കണക്കെനിക്ക്  ബാലികേറാമലയായി.  

'മാഷില്ലാതെ...  എനിക്ക്...  എനിക്ക്...' 

ഒരു ദിവസം  മാഷേട്ടനെ  കാണണമെന്നുറച്ചു  ഞാനവിടേക്കു  ചെന്നു. 

'എന്താടോ...  ഇന്ന്  ക്ലാസ്സില്ലേ?'

'ഉണ്ട്...' 

'എന്നിട്ടെന്താ പോകാഞ്ഞത്?'  എന്ന  ചോദ്യത്തിനു മുന്നില്‍  ഞാന്‍  വിഷാദിച്ചു. 

മാഷേട്ടന്‍  തൊട്ടരികില്‍  വന്നു,  'എന്തെങ്കിലും സങ്കടമുണ്ടോ'  എന്നാരാഞ്ഞു. 

നിറകണ്ണുകളോടെ  ഞാന്‍  മുഖമുയര്‍ത്തി. 

'മാഷില്ലാതെ...  എനിക്ക്...  എനിക്ക്...' 

ഞാന്‍  വിക്കി. 

അവിശ്വസനീയമായെതെന്തോ  കേട്ടതു പോലെ  മാഷേട്ടന്‍  എന്നെ  തുറിച്ചു  നോക്കി. 

എന്റെ  നിറഞ്ഞ  കണ്ണുകളും  വിതുമ്പുന്ന   ചുണ്ടുകളും  കണ്ട്  ഞൊടിനേരം എന്നെ  ചേര്‍ത്തു പിടിച്ചു. 

കണ്ണീരിന്റെ ഒരു തുള്ളി  എന്റെ  നെറ്റിയില്‍ വീണു.  

പിന്നെ  പുറത്തുതട്ടി  'പോ...  പോയിരുന്നു പഠിക്കാന്‍  നോക്ക്' എന്ന് പറഞ്ഞു  ഞെട്ടിത്തിരിഞ്ഞു  നടന്നുപോയി. 

പിന്നൊരു പ്രണയം  അസാധ്യമാം വിധം തിരസ്‌കാരത്തിന്റെ വേദന  അങ്ങിനെയാണെന്റെ  ഉള്ളില്‍  പച്ച കുത്തിയത്.  

ഞാന്‍  മേശപ്പുറത്തേയ്ക്കു  തലചായ്ച്ചു  ചാരിക്കിടന്നു 

'വരുന്നില്ലേ.... ?'

ഉമ്മ  ചോദിച്ചു. 

എനിക്ക് ക്ഷോഭമാണ് വന്നത്. 

'എന്തിന്... ? മരിച്ചു  കിടക്കുന്നത്  കാണാനോ?' 

കരച്ചിലിനും  ദേഷ്യത്തിനുമിടയില്‍  ഞാന്‍  ചോദിച്ചു.  

ഉമ്മ  ഒന്നും  മിണ്ടാതെ ഇറങ്ങിപ്പോയി. 

അപ്പോഴും  കേട്ടതെല്ലാം  നുണയായിരിക്കണേയെന്ന് നിശബ്ദമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios