ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!
ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്.
മൂടാടി മാപ്പിള എല്‍ പി സ്‌കൂളിലെ പഠനകാലം അവസാനിച്ച്, വീമംഗലം യു പി സ്‌കൂള്‍ എന്ന പുതിയ ലോകത്തേക്ക് പോകുന്നത് കുറച്ചു പത്രാസുള്ള കാര്യമാണ്. മദ്രസയില്‍ ഞങ്ങളോടൊപ്പം പഠിക്കുന്ന ചിലരും അതിനു മുകളിലെ ക്ലാസ്സില്‍ ഉള്ളവരുമൊക്കെ അവിടെയാണ് പഠിക്കുന്നത്. എമ്പാടും കുട്ടികളും ക്ലാസ്സുകളും മാഷന്മാരും ടീച്ചര്‍മാരും ഉള്ള വീമംഗലം സ്‌കൂളിലെ അതിശയങ്ങള്‍ പറഞ്ഞ് അവരൊക്കെ ഞങ്ങളെ കൊതിപ്പിക്കാറുണ്ട്.
പുതിയൊരു അത്ഭുതലോകത്തേക്ക് കയറിച്ചെല്ലാനും മുതിര്‍ന്നവരുടെ കൂട്ടത്തിലേക്ക് മാറാനും ഒക്കെയുള്ള വാതിലാണ് തുറക്കാന്‍ പോകുന്നത്. പക്ഷെ ഈ സന്തോഷങ്ങളൊക്കെ ഒറ്റയടിക്ക് ഇല്ലാതാവുന്നത് ഒരു പേരോര്‍ക്കുമ്പോഴാണ്. വേലായുധന്‍ മാഷ്!
വീമംഗലം സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെയൊക്കെ പേടിസ്വപ്നമാണ് വേലായുധന്‍ മാഷ്. ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠം പിറ്റേന്നേക്ക് പഠിച്ചു ചെന്നില്ലെങ്കില്‍ മാഷ് യാതൊരു ദയയും ഇല്ലാതെ ശിക്ഷിക്കും. നീട്ടിപ്പിടിച്ച കൈവെള്ളയില്‍ മാത്രമല്ല ചൂരല്‍ വടി ആഞ്ഞു വീഴുക. കൈപ്പത്തി കമഴ്ത്തി പിടിച്ച് അവിടെയും കിട്ടും അടി. മാഷാണ് ക്ലാസ് ടീച്ചറെങ്കില്‍ അടികിട്ടാന്‍ പിന്നെയും കാരണങ്ങളുണ്ട്.
ഇടതു കയ്യില്‍ വലിയൊരു ബാഗ് തൂക്കി, ഉടുമുണ്ടിന്റെ ഒരറ്റം കക്ഷത്തില്‍ ഇറുക്കി, വെള്ളക്കുപ്പായത്തിന്റെ കൈ മുട്ടിനു മേല്‍ തെറുത്ത് വെച്ച്, തല അല്‍പം പിറകോട്ട് ചെരിച്ച് ഒട്ടും ധിറുതി ഇല്ലാതെ അക്ഷോഭ്യനായി, മെലിഞ്ഞ് ഉയരമുള്ള, ഒരു ഒറ്റയാനെ പോലെ ശാന്തനായി നടന്നു വരുന്ന വേലായുധന്‍ മാഷെ പലപ്പോഴും കണ്ടിട്ടുണ്ട്. മാഷുടെ തലവെട്ടം കണ്ടാല്‍ കുട്ടികളൊക്കെ നിരത്തിന്മേല്‍ കയറാതെ വരിവരിയായി അച്ചടക്കത്തോടെ നടന്നു പൊയ്‌ക്കോളും. അത്രക്ക് പേടിയാണ്.
പെരുമഴയുടെ അകമ്പടിയോടെ ജൂണ്‍ ഒന്ന് വന്നു. ഞങ്ങളൊക്കെ അഞ്ചാം ക്ലാസിലേക്ക് പാസായി.
തലതട്ടാതെ കുനിഞ്ഞ് അകത്തേക്ക് കയറിയ ദീര്‍ഘകായനെ കണ്ട് ഞങ്ങള്‍ എഴുന്നേറ്റ് നിന്നു. വേലായുധന്‍ മാഷ്!
മേലെ ഓലമേഞ്ഞ, കരിഓയില്‍ അടിച്ച പനമ്പായകള്‍ കൊണ്ട് ക്ലാസ് മുറികള്‍ വേര്‍തിരിച്ച കെട്ടിടത്തിലാണ് ഞങ്ങളുടെ അഞ്ച് ബി. മഴക്കാറിന്റെ ഇരുട്ടും കരി ഓയിലിന്റെ മണവുമുള്ള കഌസ് മുറിയില്‍, ജാലകത്തിനു പുറത്ത് ഇറവെള്ളത്തിലൂടെ ഒലിച്ചു പോകുന്ന കടലാസ് കഷണങ്ങള്‍ നോക്കി ഞങ്ങളിരുന്നു.
പത്തു മണിക്ക് ബെല്ലടിച്ച് അല്പം കഴിഞ്ഞപ്പോള്‍ വാതില്‍പ്പടിയില്‍ തലതട്ടാതെ കുനിഞ്ഞ് അകത്തേക്ക് കയറിയ ദീര്‍ഘകായനെ കണ്ട് ഞങ്ങള്‍ എഴുന്നേറ്റ് നിന്നു. വേലായുധന്‍ മാഷ്!
ഹാജര്‍ പട്ടികയും ചൂരല്‍ വടിയും മേശമേല്‍ വെച്ച് അദ്ദേഹം കസേരയില്‍ ഇരുന്നു. മാഷാണ് കഌസ് ടീച്ചര്‍. 'സ്‌റ്ന്‍ഡ് അപ്പും സിറ്റ് ഡൗണും പലവട്ടം പറഞ്ഞു ഞങ്ങളെ നിര്‍ത്തുകയും ഇരുത്തുകയും ചെയ്തു. ഹാജര്‍ വിളിക്കുമ്പോള്‍ 'പ്രസന്റ് സാര്‍' എന്ന് മറുപടി പറയണം എന്ന് പഠിപ്പിച്ചു. ഓരോരുത്തരുടെയും പേരും വീട്ടുപേരും ചോദിച്ചറിഞ്ഞു.
ഏതാനും ദിവസങ്ങള്‍ കൊണ്ട് ക്ലാസ് തുടങ്ങി. ബോര്‍ഡില്‍, വലത്തോട്ട് ചെരിഞ്ഞ ഭംഗിയുള്ള അക്ഷരങ്ങളില്‍ തെളിഞ്ഞു നിന്ന 'സാമൂഹ്യപാഠങ്ങള്‍' എന്ന വാക്കിലെ 'ള്‍' മാത്രം മുകളിലേക്ക് കയറിപ്പോകുന്ന ഒരു തേളിന്റെ രൂപം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. ഇതേ കൈയക്ഷരം തന്നെയാണ് ക്ലാസ് റൂമില്‍ ജാലകത്തിനു മേലെ ഒട്ടിച്ചു വെച്ച വെള്ളക്കടലാസിലെ വരികളും.
'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും'
നോട്ട് ബുക്കില്‍ എഴുതി തുടങ്ങുന്നത് അഞ്ചാംക്ലാസ് മുതലാണ്. മാര്‍ജിന്‍, ഫുള്‍സ്‌റ്റോാപ്പ്, ക്വസ്റ്റിയന്‍ മാര്‍ക്ക്, നെക്‌സ്റ്റ് പാരഗ്രാഫ് തുടങ്ങിയ സംഗതികള്‍ ഒക്കെ ആദ്യമായി കേള്‍ക്കുന്നത് വേലായുധന്‍ മാഷിലൂടെയാണ്. പലവട്ടം പറഞ്ഞിട്ടും തലയില്‍ കയാറാത്തവരോട് അദ്ദേഹം ശുണ്ഠിയെടുത്തു. 'കൂടുതല്‍ അധ്വാനം, കുറച്ചു ശബ്ദം, അച്ചടക്കം രാജ്യത്തിന്റെ ഭാവിക്ക്' എന്ന് ചട്ടയില്‍ അടിച്ചു വെച്ച നോട്ടു പുസ്തകങ്ങളില്‍ ഒട്ടും മഷി പടരാതെ ഏറ്റവും വൃത്തിയോടെ വരിതെറ്റാതെ അക്ഷരങ്ങള്‍ ഉരുട്ടിയെഴുതുവാന്‍ ശീലിച്ചത് അങ്ങനെയാണ്.
ഓരോ ദിവസവും ഹാജര്‍ വിളിച്ചു കഴിഞ്ഞാല്‍ കുളിക്കാതെയോ പല്ലുതേക്കാതെയോ വന്നവരുണ്ടോ എന്ന് മാഷ് പരിശോധിക്കും.
കേട്ടറിഞ്ഞതും പേടിച്ചിരുന്നതുമായ 'കിരാതമായ' ചൂരല്‍പ്രയോഗം ഞങ്ങളും ഏറ്റുവാങ്ങാന്‍ തുടങ്ങി. ചോദ്യോത്തരങ്ങള്‍ മുഴുവനും കാണാതെ പഠിച്ചു വന്നില്ലെങ്കില്‍ ചൂരല്‍ ഞങ്ങളുടെ കൈകളില്‍ ചിത്രം വരച്ചു.
രാജാറാം മോഹന്‍ റോയിയും, പാനിപ്പത്ത് യുദ്ധവും, ഷേര്‍ഷായുടെ ഭരണ പരിഷ്‌കാരവും, സാവന്നയുമൊക്കെ ഇടയ്ക്കിടെ പൊള്ളുന്ന അടിയുടെ വേദന സമ്മാനിച്ചു കൊണ്ടിരുന്നു.
കൈപ്പത്തി കമഴ്ത്തി പിടിച്ച് അവിടെയും കിട്ടും അടി. മാഷാണ് ക്ലാസ് ടീച്ചറെങ്കില്‍ അടികിട്ടാന്‍ പിന്നെയും കാരണങ്ങളുണ്ട്.
എങ്കിലും കുട്ടികള്‍ക്ക് മാത്രമല്ല സഹ അധ്യാപകര്‍ക്കും ആദരവ് കലര്‍ന്നൊരു ഭയമായിരുന്നു വേലായുധന്‍ മാഷോട്. ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിലുപരി കുട്ടിയുടെ പഠനതാല്പര്യവും കലാ കായിക കാര്യങ്ങളില്‍ ഉള്ള ഉത്സാഹവും വ്യക്തിത്വ വികസനവും ഒക്കെ ശ്രദ്ധിക്കേണ്ടത് തന്റെ കടമ പോലെ മാഷ് കണ്ടു.
മികച്ച കായികാധ്യാപകന്‍ കൂടി ആയിരുന്ന മാഷിന് അങ്ങനെയുള്ള കുട്ടികളെ കണ്ടെത്താനും പരിശീലിപ്പിക്കാനും നല്ല ഉത്സാഹമാണ്. ഏഴാം ക്ലാസില്‍ എത്തിയതോടെ സ്‌കൂളിലെ 'അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍' എന്ന നിലയിലാവണം ഞങ്ങളോടുള്ള പെരുമാറ്റത്തില്‍ ഒക്കെയൊരു മയം വന്നു. അടി കുറഞ്ഞു എന്ന് മാത്രമല്ല അത്യാവശ്യം തമാശ പറയാനും അടുപ്പം കാട്ടാനും മാഷ് മനസ്സ് വെച്ചു.
മൂടാടി നെഹ്‌റു യൂത്ത് സെന്ററിന്റെ വാര്‍ഷികാഘോഷത്തിന് അവതരിപ്പിക്കുന്ന നാടകങ്ങളില്‍ വേലായുധന്‍ മാഷും അഭിനേതാവായിരുന്നു. പള്ളീലച്ചനായും ഡോക്ടര്‍ ആയും തന്റെ നെടിയ രൂപവും ഗംഭീര്യമുള്ള ശബ്ദവും കൊണ്ട് അദ്ദേഹം നിറഞ്ഞു നിന്നു. നാടകങ്ങളുടെ റിഹേഴ്‌സല്‍ അധികവും ശനിയും ഞായറും വീമംഗലം സ്‌കൂളില്‍ വെച്ച് തന്നെയാണ് ഉണ്ടാവുക. വീടിനടുത്തു തന്നെ ആയതുകൊണ്ട് സ്ഥിരമായി റിഹേഴ്‌സല്‍ കാണാന്‍ പോകുന്ന എനിക്ക് നാടകത്തിലെ ഡയലോഗുകളും കഥാപാത്രങ്ങളുമൊക്കെ കാണാപാഠമായിരുന്നു. ഇടക്ക് ഒഴിവു പിരീയഡുകളില്‍ വേലായുധന്‍ മാഷ് തന്റെ ഡയലോഗ് പഠിക്കുവാന്‍ നാടകം എഴുതിയ പുസ്തകം കയ്യില്‍ തന്ന്, ഇതര കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ പറയാനും സ്വന്തം കഥാപാത്രം പറയുന്ന ഡയലോഗുകള്‍ തെറ്റുന്നുണ്ടോ എന്ന് നോക്കാനും മറ്റു കുട്ടികളുടെ കൂട്ടത്തില്‍ നിന്നും എന്നെ വിളിച്ചു ഏല്‍പിക്കുമ്പോള്‍ അതൊരു ചെറിയ അംഗീകാരമായിരുന്നില്ല.
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തിരുവനന്തപുരം, കന്യാകുമാരി വിനോദയാത്രയില്‍ അത്രനാളും കണ്ട ഗൗരവക്കാരനായിരുന്നില്ല മാഷ്. ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ തന്നെ ഇനി നാം അധ്യാപകരും വിദ്യാര്‍ത്ഥികളും അല്ല കൂട്ടുകാരാണ് എന്ന് പ്രഖ്യാപിച്ച മാഷ് പാട്ടിനും കളിക്കുമൊക്കെ കൂടെയുണ്ടായിരുന്നു. എന്നാല്‍ ഓരോ ഇടങ്ങളിലും കുട്ടികളുടെ എണ്ണം ഉറപ്പാക്കിയും കൂട്ടംതെറ്റാതെ നോക്കിയും മാഷ് സ്വന്തം മക്കളെ എന്ന പോലെ കൂടെ നിന്നു.
വിധേയത്വമോ ഒത്തുതീര്‍പ്പോ ഇല്ലാതെ നിര്‍ഭയനായി വേറിട്ടു നില്‍ക്കുന്നൊരു വ്യക്തിത്വത്തിന്റെ പ്രതിഫലനമായിരുന്നു വേലായുധന്‍ മാഷിന്റെ ഇടപെടലുകളും ശരീരഭാഷയും.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വേലായുധന്‍ മാഷ് ഈ ലോകത്തോട് വിടപറഞ്ഞു. കാലമെത്ര കഴിഞ്ഞാലും വീമംഗലം സ്‌കൂള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഗാംഭീര്യഭാവത്തോടെ ശാന്തനായി നടന്നുവരുന്ന മാഷുടെ രൂപമാണ് അവിടെ പഠിച്ച മുന്‍കാല വിദ്യാര്‍ത്ഥികള്‍ക്ക് ഒക്കെ ഓര്‍മ്മവരിക. ശാസിച്ചും ശിക്ഷിച്ചും നേര്‍വഴി നടത്തുന്നൊരു പിതൃഭാവമായിരുന്നു കുട്ടികളുടെ ഉള്ളിലെ വേലായുധന്‍ മാഷ്.
വീമംഗലം സ്‌കൂള്‍ വിട്ട് ഇപ്പോള്‍ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ഇന്നും നാലുവരി എഴുതാനിരിക്കുമ്പോള്‍ 'ഫുള്‍സ്‌റ്റോപ്പ്' എന്നും 'നെക്‌സ്റ്റ് പാര' എന്നുമൊക്കെ ആജ്ഞാശക്തിയുള്ള ഒരു ശബ്ദം ചെവിയില്‍ മുഴങ്ങുന്നുണ്ട്. വരി തെറ്റാതെ ഉരുട്ടിയെഴുതുന്ന അക്ഷരങ്ങള്‍ കണ്ണടയിലൂടെ കുനിഞ്ഞു നോക്കുന്ന വേലായുധന്‍ മാഷുടെ രൂപം മുന്നില്‍ തെളിയുന്നു.
'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'
ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്
മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട കുട്ടി; നന്മയുള്ള മാഷ്
ശ്രുതി രാജേഷ്: കനകലത ടീച്ചറിനോട് പറയാതെ പോയ കാര്യങ്ങള്‍
മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'
മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍
ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ താഹക്കുട്ടി സാറിന്റെ നടത്തം
അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!
ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ് പഴ്‌സ് പുറത്തെടുത്തു!