Asianet News MalayalamAsianet News Malayalam

ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം  പെണ്ണ് തന്നെയാണ്!

Women marriage family debate Shifana Salim
Author
Thiruvananthapuram, First Published Sep 18, 2017, 3:03 PM IST

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

Women marriage family debate Shifana Salim

'നീയൊരു ആണ്‍കുട്ടിയായി ജനിച്ചിരുന്നെങ്കില്‍..!'

ആദ്യമായി ഞാന്‍ ആവാക്ക് കേട്ടത് എന്റെ ഉമ്മയുടെ നാവില്‍ നിന്നാണ്. ശരിയാണ്, ഒരു പക്ഷെ ഏതു മാതൃത്വവും അങ്ങനെ കൊതിക്കുന്നുണ്ടാവണം.തന്റെ മകള്‍ ഈ സമൂഹത്തില്‍ സുരക്ഷിതയല്ലെന്നറിയുമ്പോള്‍ ലിംഗവിത്യാസത്തിന്റെ പേരില്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിച്ച് വലിച്ചെറിയാവുന്ന ഉപഭോഗവസ്തുവായി സ്ത്രീത്വം മാറുമ്പോഹ, അങ്ങനെ ആഗ്രഹിച്ചു പോകുന്നതില്‍ തെറ്റുപറയാനാവില്ല. 

ഞാന്‍ പെണ്‍കുട്ടിയാണ് എന്ന് ഞാന്‍ സ്വയം മറക്കുമ്പോഴാക്കെയും പലരുമത് ഓര്‍മിപ്പിച്ചു തന്നു കൊണ്ടിരുന്നു. വസ്ത്രധാരണം ഒരു പരിധി വരെ എന്റെ പ്രത്യക്ഷതയുടെ രൂപം തെളിയിക്കുന്നുവെന്ന് കരുതി ആദ്യമായി ഞാന്‍ ജീന്‍സിട്ടപ്പോള്‍ പെണ്ണുങ്ങള്‍  കൂട്ടം കൂടി എന്നെ കുറിച്ച് അടക്കം പറഞ്ഞു. പിന്നീടെന്റെ അപകര്‍ഷതാ ബോധത്തെ വെല്ലുവിളിച്ച് കൊണ്ട് മാസാമാസം എന്റെ സ്ത്രീത്വം ശരീരം തന്നെ വിളിച്ചറിയിച്ചു. അത് വരെ കണ്ണുപൊത്തിക്കളിയും  ഒളിച്ചുകളിയുമാക്കെയായി അര്‍മാദിച്ചു നടന്ന എനിക്ക് പിന്നീട് ഉറക്കെ ചിരിക്കാന്‍ പാടില്ല, അമര്‍ത്തിച്ചവിട്ടി നടക്കാന്‍ പാടില്ല, ആകെക്കൂടി ബഹളം. 

അറിയാതെയാണെങ്കിലും സമൂഹത്തിന്റെയും ബന്ധങ്ങളുടെയും സദാചാരത്തിന്റെയും ഇഷ്ടത്തിനനുസരിച്ച് മാറ്റപ്പെട്ട ഒരു പുതിയ വ്യക്തിയായി ഞാന്‍ മാറി. എങ്കിലും അപ്പുറത്തെ വീട്ടിലെ അനുഷയെ പോലെ ഒരു റൂമില്‍ ഒരാഴ്ച തനിച്ചിരിക്കേണ്ട ഗതികേടൊന്നും വന്നില്ലല്ലോ എന്ന് ഞാന്‍ സ്വയം ആശ്വസിച്ചു. പരിമിതികളുടെ ലോകത്ത് ഇലകളും ചില്ലകളുള്ള ഒരു മരമായി ഞാന്‍ വളര്‍ന്നു കൊണ്ടിരുന്നു. മാറ്റങ്ങള്‍ക്കനുസരിച്ചെന്റെ  ചില്ലകളെ ആരെക്കെയോ വെട്ടി മാറ്റാന്‍ വ്യഗ്രതപ്പെടുന്നത് ഞാന്‍ കണ്ടു.

പക്വതയെത്താത്ത പെണ്‍കുട്ടികളെ വിശുദ്ധ പ്രണയത്തിന്റെ പേര് പറഞ്ഞ് ഒരു ടിഷ്യു പേപ്പര്‍ കണക്കെ ഉപയോഗിച്ച് വലിച്ചെറിയുന്ന ഒരു വര്‍ഗത്തെ  ഞാന്‍ കണ്ടു. ചിലരുടെ അപ്രതീക്ഷിതമായ ആത്മഹത്യകള്‍ക്കിടയില്‍ അസത്യത്തിന്റെ മഷി കൊണ്ടെഴുതിയ പ്രേമലേഖനങ്ങളുണ്ടായിരുന്നുവെന്ന് ദുഖത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു. പെണ്‍കുട്ടികള്‍ക്കെതിരെയുളള അക്രമങ്ങളായിരുന്നു എക്കാലത്തെയും ചൂടുള്ള വാര്‍ത്ത അതറിഞ്ഞുകൊണ്ടു തന്നെ പലപ്പോഴും പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഫയലുകളാക്കി ഞാന്‍ സൂക്ഷിച്ചു വെച്ചു.   
 
മാസം തികയുമ്പോഴേക്കും ഗര്‍ഭിണികളായ ഫയലുകള്‍ പലതും ഞാന്‍ തീയിട്ടു നശിപ്പിച്ചു. ഒരിക്കലൊരു നോമ്പുകാലത്തിന്റെ ആലസ്യത്തില്‍ സ്‌കൂളു വിട്ട് വരികയായിരുന്ന എന്നെ നടുക്കിക്കൊണ്ട് മുന്നിലെരാള്‍ക്കൂട്ടം. പായത്തിന്റെ ആകാംക്ഷ കൊണ്ടാവണം എന്താണെന്നറിയാനുള്ള വ്യഗ്രത, ഞാനാളുകള്‍ക്കിടയിലൂടെ നുഴഞ്ഞു കയറി.മധ്യവസ്‌കയായ ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവും. ബൈക്ക് ആക്‌സിഡന്റാണ്. ആ സ്ത്രീയുടെ പര്‍ദ്ദ അരയോളംപൊങ്ങിക്കിടക്കുന്നു  'തൊട്ടാല്‍ നോമ്പ് മുറിയും'- ആരെക്കെയോ മന്ത്രിക്കുന്നു.

നഗ്‌നത വെളിവായതു കണ്ടു നില്‍ക്കുമ്പോള്‍ മുറിയാത്ത എന്ത് വ്രതമാണ് ആ പെണ്ണിന്റെ മാനത്തെ രക്ഷിച്ചാല്‍ മുറിയുന്നതെന്ന് എനിക്കപ്പോള്‍ തോന്നി. എന്നെ  കൊണ്ടാകുന്നത്രയും ഞാനവരുടെ വസ്ത്രത്തെ വലിച്ചു താഴ്ത്തി. തന്‍റതല്ലാത്ത ഒന്നും ഇന്നാരുടെയും പ്രശ്‌നമല്ലെന്ന സത്യം ദു:ഖത്തോടെയാണെങ്കിലും സ്വയം ഉള്‍കൊണ്ട് കൊണ്ട്  ഞാന്‍ നടന്നു. മതിലുകെട്ടി ആണിനെയും പെണ്ണിനെയുംവേറെയാക്കി പെണ്‍ കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ എട്ട് വര്‍ഷം പഠിച്ചപ്പോള്‍,  ഓരോ ഒഴിവുനേരത്തും മതിലുചാടി ഞങ്ങളെ എത്തി നോക്കുന്ന ആണ്‍ കുട്ടികള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, ഞാനടക്കമുള്ള ഓരോരുത്തരും  കാഴ്ചബംഗ്ലാവില്‍ നിരത്തിയ കൗതുക വസ്തുക്കളാണെന്ന് തോന്നിയിരുന്നു.

ആ സ്ത്രീയുടെ പര്‍ദ്ദ അരയോളംപൊങ്ങിക്കിടക്കുന്നു  'തൊട്ടാല്‍ നോമ്പ് മുറിയും'- ആരെക്കെയോ മന്ത്രിക്കുന്നു

അവിടെയും വേര്‍തിരിവിന്റെ അറ്റം കാണാത്ത മതിലുകള്‍ എന്നെ വീര്‍പ്പു മുട്ടിച്ചു കൊണ്ടിരുന്നു. അന്നൊക്കെ 'ചരക്ക്', 'പീസ്' തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥം എത്ര ഡിക്ഷനറി നോക്കിയിട്ടും എനിക്ക് കണ്ടെത്താനും സാധിച്ചിരുന്നില്ല. സമനില തെറ്റിയവളുടെ നഗ്‌നതയെ ആസ്വദിക്കുന്ന, സ്ത്രീയെ ഒരു മാംസപിണ്ഡം മാത്രമായി കാണുന്ന, പലമുഖങ്ങളെയും ജീവിതത്തില്‍ എനിക്ക് കാണേണ്ടി വന്നു.. എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാവുന്ന സുരക്ഷിതമല്ലാത്ത ഏതോ ഒരു ലോകത്താണ് ഞാനടക്കമുള്ളവ ര്‍ജീവിക്കുന്നതെന്നുള്ള കുറ്റ ബോധം എന്നെ വേട്ടയാടികൊണ്ടിരുന്നു .വിദ്യാര്‍ത്ഥിനികള്‍ക്കു നേരെയുയരുന്ന ഓരോ കൈകളിലും കാമത്തിന്റെ ചുവയുണ്ടെന്ന് ഓരോ ബസ് യാത്രകളിലെ അനുഭവങ്ങളും കൂട്ടുകാരികളുടെ കരച്ചിലുകളും മനസ്സിലാക്കി തന്നുകൊണ്ടിരുന്നു. 

ഒരിക്കലൊരു യാത്രക്കിടയില്‍ അപ്പുറത്തെ സീറ്റിലിരിക്കുന്ന സ്ത്രീയുടെ മടിയിലിരുന്ന് കുഞ്ഞ് ഭയങ്കരമായി കരയുന്നതെന്റെ ശ്രദ്ധയില്‍ പെട്ടു. വിശന്ന് കരയുന്ന അതിന്റെ നേര്‍ക്ക് ചുരത്തുന്ന പാല്‍ അടക്കിപ്പിടിച്ചു കൊണ്ട് നിസ്സഹായയായി ആ സ്ത്രീ തനിക്കു നേരെ തിരിയുന്ന കാമക്കണ്ണുകളെ ഭയന്ന് കുഞ്ഞിനെ ആശ്വസിപ്പിക്കുന്നു. മാതൃത്വത്തിന്റെ പരിശുദ്ധതയിലും ഒരേയൊരു വികാരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കൂട്ടം മനുഷ്യരെ കണ്ട് എനിക്ക് സ്വയം ലജ്ജ തോന്നി. 'തന്റെ അമ്മയോട് പോയി ചോദിക്ക്, ഒരിക്കല്‍ താനുമിതുപോലെ വിശന്ന് കരഞ്ഞിട്ടുണ്ടോയെന്ന്' ഉച്ചത്തില്‍ പറഞ്ഞപ്പോള്‍, പിന്നീടവര്‍ക്കാരും ശല്യമായില്ല. അവകാശം നേടിയെടുത്തവനെ പോലെ ആ നിഷ്‌കളങ്കതയുടെ മുഖം എന്നോട് പ്രകാശിച്ചു മന്ദഹസിച്ചു.

ആ സ്ത്രീ തനിക്കു നേരെ തിരിയുന്ന കാമക്കണ്ണുകളെ ഭയന്ന് കുഞ്ഞിനെ ആശ്വസിപ്പിക്കുന്നു.

പലപ്പോഴും ആരും പ്രതികരിക്കുന്നില്ല. പ്രതികരിക്കുന്ന നാവിനെ അടക്കി നിര്‍ത്തുന്ന അസഭ്യ വാക്കുകളാണ് എപ്പോഴും ജയിക്കുന്നത്. സ്ത്രീ സ്ത്രീയായി ജീവിക്കട്ടെ.. ഭൂമിയില്‍ എല്ലാ അവകാശത്തോടെയും ധൈര്യത്തോടെയും ജീവിക്കാനുള്ള അവകാശമവള്‍ക്കില്ലേ? പ്രതികാരം തീര്‍ക്കാനും തീര്‍ക്കപ്പെടാനും വിലക്കു വെച്ച വെറു മാംസപിണ്ഡം മാത്രമാണോ അവള്‍? വളര്‍ച്ചക്ക് സാക്ഷിയായും താങ്ങായതും അവളാണെന്നും ഇന്ന് പൂത്തു നില്‍ക്കുന്നതിന്റെ വേരും അടിസ്ഥാനവുമവളാണെന്നും ഓരോ വ്യക്തിയും മനസ്സിലാക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ ഏതൊരമ്മക്കും തനിക്കൊരു മകളുണ്ടായതില്‍ ദുഖിക്കേണ്ടി വരില്ലായിരുന്നു.ഒരു പെണ്‍കുട്ടിയും പട്ടാപകല്‍ പീഡിപ്പിക്കപ്പെട്യല്ലായിരുന്നു.

ഇന്ന് സ്വയം മനസ്സിലാക്കുമ്പോള്‍ ഞാന്‍ ഒരു സ്ത്രീയായതില്‍ അഭിമാനിക്കുന്നു. സ്ത്രീക്ക് മാത്രമേ ഒരു സ്ത്രീയാകാന്‍ കഴിയൂ! വാക്കുകള്‍ കൊണ്ടും മുഷ്ടി ബലം കൊണ്ടും ഒരു പക്ഷെ ഒരു പെണ്ണിന്റെ സ്വപ്നത്തെ തകര്‍ക്കാനായേക്കും. പക്ഷെ വീണ്ടും ഒരു ഫീനിക്‌സ് പക്ഷിയെപോല്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന അവളില്‍ ഒരു യുഗത്തിന്റെ സഹനമുണ്ട് .പ്രതീക്ഷയറ്റിട്ടും അസ്തമിക്കാതെ ജ്വലിക്കുന്ന നാളെയുടെ ഉദയമുണ്ട്. കണ്ണുതുറന്നു കാണാന്‍ കഴിയുമെങ്കില്‍ ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം ഒരു പെണ്ണ് തന്നെയാണ്!

(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...

റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?

ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!

ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!

ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!

ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?

ഡിനുരാജ് വാമനപുരം: ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം!

ജയാ രവീന്ദ്രന്‍: ആണ്‍കുട്ടികള്‍ക്കുമില്ലേ വിവാഹപ്പേടി?

ഇന്ദു: സ്വപ്നങ്ങളുടെ ചൂളയില്‍ അവള്‍  ഇനിയെത്ര എരിയണം?​

അനു കാലിക്കറ്റ്: വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!

നിഷ സൈനു : അതിലും നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണ്!

അമൃത അരുണ്‍ സാകേതം: പെണ്‍കുട്ടികള്‍ പിന്നെങ്ങനെ വിവാഹത്തെ ഭയക്കാതിരിക്കും?

ഷില്‍ബ ജോസ്: വിവാഹം കഴിക്കുന്നില്ല എന്നൊരു  പെണ്‍കുട്ടി തുറന്നു പറഞ്ഞാല്‍...

ദിനേഷ് കുമാര്‍: വിവാഹം ഒഴിവാക്കാം; പക്ഷേ അതൊരു ഒളിച്ചോട്ടമാവരുത്!

Follow Us:
Download App:
  • android
  • ios