കട്ടിപ്പാറ ദുരന്തം: ആഘാതം കൂടാൻ ജലസംഭരണി കാരണമായെന്ന് വിലയിരുത്തൽ
- ഉരുള്‍പൊട്ടലിന്‍റെ ദൈര്‍ഘ്യം മൂന്ന് മിനിട്ട് നേരം മാത്രമായിരുന്നുവെന്നാണ് സിഡബ്ല്യൂആര്‍ഡിഎമ്മിന്‍റെ കണ്ടെത്തല്‍.
കോഴിക്കോട്: കട്ടിപ്പാറ ദുരന്തത്തിന് ആക്കം കൂട്ടിയത് ജലസംഭരണി തന്നെയെന്ന സാധ്യത തള്ളാതെ സി.ഡബ്ല്യൂ.ആര്‍.ഡി.എം. മലയിലേക്കുളള റോഡ് നിര്‍മ്മാണവും സമീപത്തെ ക്വാറികളും ഘടകങ്ങളാകാമെന്ന് വിദഗ്ധ സംഘത്തലവന്‍ ഡോ. ദിനേശ് കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഉരുള്‍പൊട്ടലിന്‍റെ ദൈര്‍ഘ്യം മൂന്ന് മിനിട്ട് നേരം മാത്രമായിരുന്നുവെന്നാണ് സിഡബ്ല്യൂആര്‍ഡിഎമ്മിന്‍റെ കണ്ടെത്തല്‍. ആഘാതം ഇത്രത്തോളം വലുതാകണമെങ്കില്‍ മലയിലെ ജലസംഭരണി തകര്‍ന്നത് തന്നെയാകാം കാരണം.
സമീപത്തെ ക്വാറികളുടെ പ്രവര്‍ത്തനവും , മലയില്‍ തന്നെ നടന്നിരുന്ന മണല്‍ഖനനവും ദുരന്തത്തിലേക്ക് നയിച്ച ഘടകങ്ങളായി.എന്നാല്‍ ദുരന്തസാധ്യത മുന്‍കൂട്ടി കാണാനായില്ല.ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തിയ സാധ്യതമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശം പെട്ടിട്ടില്ല. മഴതുടര്‍ന്നാല്‍ വീണ്ടും ഉരുള്‍പൊട്ടാനിടയുണ്ട്. തിങ്കളാഴ്ച വീണ്ടും പരിശോധന നടത്തും. ജലസംഭരണി തകര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് നേരത്തെ ജിയോളജി വകുപ്പും വിലയിരുത്തിയിരുന്നു.