ബിക്കാനീർ: രാജസ്ഥാനില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത് മലയാളി പെണ്‍കുട്ടി. 23 പേർ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് ഇന്നലെ ദില്ലിയില്‍ താമസമാക്കിയ യുവതിയുടെ പരാതി. രാജസ്ഥാൻ ബിക്കാനീറിലെ പ്രാന്തപ്രദേശത്ത് റോഡില്‍ നിന്നാണ് 28കാരിയായ യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.
ബിക്കാനീറിലെ റിഡ്മൽസർ പുരോഹിതനിൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലം പരിശോധിക്കാൻ പോയപ്പോഴായിരുന്നു സംഭവം. മടങ്ങിവരാനായി ജയ്പൂർ റോഡിലെ കാത്തുശ്യാം മന്ദിറിന് സമീപം ഉച്ചക്ക് ശേഷം രണ്ടരയോടെ ബസ് കാത്ത് നിൽക്കുമ്പോള് രണ്ട് പേർ എസ്.യു.വി കാറിലെത്തി യുവതിയെ ബലം പ്രയോഗിച്ച് കയറ്റുകയായിരുന്നു.
മണിക്കൂറുകളോളം യുവതിയെയും കൊണ്ട് കാറിൽ കറങ്ങിയ സംഘം വാഹനത്തിൽ വെച്ചുതന്നെ പലതവണ പീഡിപ്പിച്ചു. ജയ്നാരായൺ വ്യാസ് കോളനി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിട്ടുണ്ട്. രണ്ട് പേർ തന്നെ കാറിൽ വെച്ചും അവർ വിളിച്ചുവരുത്തിയ ആറ് പേർ പിന്നീടും പീഡിപ്പിച്ചതായും യുവതി പറയുന്നു. ഇവരെ പൽന വില്ലേജിലെ ഗവ. വൈദ്യുതി സബ്സ്റ്റേഷനിൽ എത്തിക്കുകയും കൂടുതൽ പേർ പീഡിപ്പിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
