ഒമാനിൽ ഇന്ന് 327 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; കർഫ്യൂ നടപ്പിലാക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രിംകമ്മറ്റി
ഒമാനിൽ ഇന്ന് 327 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 105 സ്വദേശികളും 222 പേർ വിദേശികളുമാണ്.
മസ്കത്ത്: ഒമാനിൽ ഇന്ന് 327 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 105 സ്വദേശികളും 222 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 6370-ലെത്തിയെന്നും 1821 പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധ മൂലം 30 പേരാണ് ഇതുവരെയും മരിച്ചത്.
അതേസമയം രാജ്യത്ത് കർഫ്യൂ നടപ്പിലാക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നു ഒമാൻ സുപ്രിംകമ്മറ്റി വ്യക്തമാക്കി. ഒമാനിലെ പൊതുസ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 20 ഒമാനി റിയാൽ പിഴ ചുമത്തും. അഞ്ചിലധികം പേർ ഒത്തുചേരുന്നത് നിയമലംഘനമായി കണക്കാക്കും. ഇത്തരം കേസിൽ പിടിയിലാകുന്നവരിൽ നിന്നും 100 ഒമാനി റിയാൽ വീതം പിഴ ഈടാക്കും.
സാമൂഹ്യ സദസുകൾ, ആരാധനാലയങ്ങളിലെ ഒത്തുചേരലുകൾ എന്നിവക്കെല്ലാം 1500 റിയാൽ പിഴ നൽകേണ്ടി വരും. റോയൽ ഒമാൻ പൊലീസിന് നേരിട്ട് പരിശോധന നടത്തുവാൻ അനുവാദം നൽകിയതായും ഒമാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ അറിയിച്ചിട്ടുണ്ട്.ക്വാറന്റൈൻ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ 200 ഒമാനി റിയാല്‍ പിഴ ചുമത്തുമെന്നും സുപ്രിം കമ്മറ്റി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആഭ്യന്തര സർവീസുകളോട് കൂടി രാജ്യത്ത് വ്യോമ ഗതാഗതം ആരംഭിക്കും. എന്നാൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുവാൻ ഉടൻ പദ്ധതിയില്ലെന്നും ഒമാൻ ഗതാഗതമന്ത്രി അഹമ്മദ് മൊഹമ്മദ് അൽ ഫുതൈസി പറഞ്ഞു.