ടീം ഇന്ത്യ തലയുയർത്തിപ്പിടിച്ച ദിനം; പാകിസ്ഥാനെതിരായ ചരിത്രജയത്തിന് ഒന്‍പത് വയസ്
2011ലെ ഏകദിന ലോകകപ്പ് സെമിയിൽ പാകിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത് മാര്‍ച്ച് 30നായിരുന്നു
മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ അഭിമാനകരമായ ഒരു ജയത്തിന്‍റെ വാര്‍ഷികമാണ് ഇന്ന്. 2011ലെ ഏകദിന ലോകകപ്പ് സെമിയിൽ പാകിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത് മാര്‍ച്ച് 30നായിരുന്നു. മൊഹാലിയിൽ ആയിരുന്നു അയൽക്കാരുടെ പോരാട്ടം. എം എസ് ധോണി നയിച്ച ടീം ഇന്ത്യ 29 റൺസിന് ജയിച്ച് ഫൈനല്‍ ഉറപ്പാക്കുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 269 റൺസെടുത്തു. സച്ചിന്‍ ടെന്‍ഡുൽക്കര്‍ ആയിരുന്നു ടോപ്സ്കോറര്‍. പലതവണ പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട സച്ചിന്‍ 85ഉം, സെവാഗ് 38ഉം, റെയ്ന പുറത്താകാതെ 36ഉം റൺസ് നേടി.
Read more: ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തം; എന്നാല്‍ അമ്പരപ്പിക്കുന്ന പ്രവചനവുമായി മുന്‍താരം
മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 231 റൺസിന് പുറത്തായി. സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ, മുനാഫ് പട്ടേൽ, ഹര്‍ഭജന്‍ സിംഗ്, യുവ് രാജ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അർധസെഞ്ചുറിയുമായി സച്ചിന്‍ മാന്‍ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പില്‍ പാകിസ്ഥാനെതിരെ തുടര്‍ച്ചയായ അഞ്ചാം ജയം കൂടിയാണ് ടീം ഇന്ത്യ നേടിയത്.