മൗനരാഗത്തിലെ നായകനെ അവതരിപ്പിച്ചത് നലീഫായിരുന്നു.
ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേഷണം അവസാനിപ്പിച്ച സൂപ്പർഹിറ്റ് പരമ്പരയാണ് 'മൗനരാഗം'. പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരനാണ് പരമ്പര സംവിധാനം ചെയ്തത്. പ്രദീപ് പണിക്കരാണ് മൗനരാഗത്തിലെ നായികയായ ഐശ്വര്യ റംസായിയെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചത്. അന്യഭാഷാ നടിയായ ഐശ്വര്യയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 1700 ല്‍ പരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയാണ് മൗനരാഗം കഴിഞ്ഞ ദിവസം അവസാനിച്ചത്. സീരിയല്‍ അവസാനിച്ചതിന് ശേഷം നായികാ- നായകന്മാരായ നലീഫും ഐശ്വര്യ റംസായിയും വൈകാരികമായി സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ സോഷ്യല്‍ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു.
''ഇന്ന് നില്‍ക്കുന്ന ഞാന്‍ എന്ന മനുഷ്യനെ തന്നത് മൗനരാഗം സീരിയലാണ്. അഭിനയിക്കാന്‍ ആഗ്രഹിച്ചു നടന്ന എന്നെ പോലൊരു പയ്യനെ നായകനാക്കി, സാമ്പത്തികമായി എന്നെ സ്റ്റേബിളാക്കിയതും, ഞാനിട്ടിരിയ്ക്കുന്ന ഈ വസ്ത്രമടക്കം ജീവിതത്തിലെ പല കാര്യങ്ങളും എനിക്ക് തന്നത് മൗനരാഗമാണ്. ശരിക്കും ഞാന്‍ എന്റെ സ്വപ്‌നത്തില്‍ ജീവിക്കുകയാണ്. കരണ്‍ എന്ന തന്റെ കഥാപാത്രത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് കരച്ചില്‍ വരുന്നു'', എന്നാണ് നലീഫ് വികാരാധീനനായി പറയുന്നത്.
''എന്റെ പേഴ്‌സണല്‍ ലൈഫുമായി ഒരുപാട് സിങ്ക് ആയി നില്‍ക്കുന്ന കഥാപാത്രമാണ് കിരണ്‍, ഒരിക്കലും അതിനോട് ബൈ പറയില്ല. കിരണ്‍ എങ്ങനെയാണോ അങ്ങനെയാണ് ഞാനും. ഇനി ഞാന്‍ മിസ് ചെയ്യുന്നത് എന്റെ കഥാപാത്രങ്ങളെയായിരിക്കുമോ, കൂടെ അഭിനയിച്ചവരെയായിരിക്കുമോ ഈ ടീമിനെ ആയിരിക്കുമോ എന്നെനിക്കറിയില്ല. അടുത്ത വരവിലും ഞാൻ നിങ്ങളെ ഹാപ്പിയാക്കും'', നലീഫ് കൂട്ടിച്ചേർത്തു. ''അവസാനത്തെ എപ്പിസോഡ് ആയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, ഇനിയും നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് കിട്ടണം'', എന്നാണ് വീഡിയോയിൽ ഐശ്വര്യ പറയുന്നത്.
