പ്രഭാസ് നായകനായ 'കൽക്കി 2898 എഡി' എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന് 72-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ഇരട്ടനേട്ടം. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും, മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള അവാർഡും ചിത്രം സ്വന്തമാക്കി.
പ്രഭാസ് നായകനായ വമ്പൻ സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'കൽക്കി 2898 എഡി" ക്ക് ദേശീയ പുരസ്‍കാര തിളക്കം. 72- മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരവും മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ അവാർഡുമാണ് ചിത്രത്തെ തേടിയെത്തിയത്.
ചിത്രത്തിലെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചതിന് നിതിൻ സിഹാനി ചൗധരിക്കാണ് പുരസ്‍കാരം ലഭിച്ചത്. പുരസ്‌കാര നേട്ടത്തിന് പ്രേക്ഷകർക്കും, പുരസ്‍കാരത്തിനു പരിഗണിച്ച ജൂറി ഉൾപ്പെടെയുള്ളവർക്കും നന്ദി പറഞ്ഞ വൈജയന്തി മൂവീസ്, കൽക്കിയിലൂടെ തങ്ങൾ കണ്ട വമ്പൻ വിഷൻ, കൽക്കി രണ്ടാം ഭാഗത്തിലൂടെ കൂടുതൽ വലിപ്പത്തിലേക്കു കൊണ്ട് പോകാനുള്ള ശ്രമത്തിലാണെന്നും കുറിച്ചു.
പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിര അണിനിരന്ന ഈ സയൻസ് ഫിക്ഷൻ മിത്തോളജി ചിത്രം ബോക്സ് ഓഫീസിൽ വൻ റെക്കോർഡുകളാണ് സൃഷ്ടിച്ചത്. നാഗ് അശ്വിൻ എന്ന സംവിധായകന്റെ ദീർഘവീക്ഷണവും വിഷ്വൽ എഫക്ട്സും ചിത്രത്തെ ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലാക്കി മാറ്റി. ഒന്നാം ഭാഗം വൻ വിജയമായതോടെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്.
ജൂണ്‍ 27ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ കൽക്കി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. വൈജയന്തി മൂവീസ് നിർമ്മിച്ച 'കൽക്കി 2898 എ. ഡി' മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ചിത്രം നേടിയ ആഗോള ഗ്രോസ് 1200 കോടിക്ക് മുകളിലാണ്. ഹിന്ദി ബോക്സ് ഓഫീസിൽ നിന്ന് മാത്രം 300 കോടിയിലധികം രൂപ നേടിയ ഈ ചിത്രം 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരുന്നു.
സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ജോർഡ്ജെ സ്റ്റോജിൽകോവിച്ചായിരുന്നു ഛായാഗ്രഹണം. കോട്ടഗിരി വെങ്കടേശ്വര റാവുവാണ് എഡിറ്റർ. സംവിധായകന്‍ നാഗ് അശ്വിനൊപ്പം റുഥം സമര്‍, സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ നിർവ്വഹണം. അതേസമയം 2027-ൽ സിനിമയുടെ രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്താനായി ഒരുങ്ങുകയുമാണ്. പിആർഒ: ആതിര ദിൽജിത്ത്.



