യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം. വാഷിംഗ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പുരസ്കാരം സമ്മാനിച്ചു. ഫിഫ ലോകകപ്പ് 2026-ന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പും നടന്നു. പ്രമുഖ ടീമുകളുടെ ലൈനപ്പുകൾ പ്രഖ്യാപിച്ചു.
ന്യൂയോർക്ക്: ഫിഫ സമാധാന പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സ്വർണക്കപ്പും, മെഡലും, സർട്ടിഫിക്കറ്റും അടക്കം ഫിഫ പ്രസിഡന്റ് ട്രംപിന് സമ്മാനിച്ചു. ലഭിച്ച അംഗീകാരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നെന്ന് ട്രംപ് പ്രതികരിച്ചു. ദശലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാനായ പ്രവർത്തനത്തിനാണ് അംഗീകാരം നൽകിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതാദ്യമായാണ് ഫിഫ സമാധാന പുരസ്കാരം നൽകുന്നത്. വാഷിംഗ്ടണിൽ നടന്ന ഫിഫ ലോകകപ്പ് 2026 ന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വേദിയിലാണ് ട്രംപിന് പുരസ്കാരം കൈമൈറിയത്.
വേദിയിൽ, ഫിഫ ലോകകപ്പിന്‍റെ മത്സരക്രമവും പ്രഖ്യാപിച്ചു. നറുക്കെടുപ്പിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ അർജൻ്റീന ഗ്രൂപ്പ് ജെ യിലും, ബ്രസീൽ ഗ്രൂപ്പ് സിയിലും ഇടം നേടി. ഫ്രാൻസ് ഗ്രൂപ്പ് ഐ, ഇംഗ്ലണ്ട് ഗ്രൂപ്പ് എൽ, ബെൽജിയം ഗ്രൂപ്പ് ജി, നെതർലാൻഡ്സ് ഗ്രൂപ്പ് എഫ്, ജർമ്മിനി ഗ്രൂപ്പ് ഇ, പോർച്ചുഗൽ ഗ്രൂപ്പ് കെ, സൗത്ത് കൊറിയ ഗ്രൂപ്പ് എ, ജപ്പാൻ ഗ്രൂപ്പ് എഫ്, ഇറാൻ ഗ്രൂപ്പ് ജി, ഉറുഗ്വേ ഗ്രൂപ്പ് എച്ച്, ഖത്തർ ഗ്രൂപ്പ് ബി, സൗത്ത് ആഫ്രിക്ക ഗ്രൂപ്പ്- എ, സൗദി അറേബ്യ- ഗ്രൂപ്പ് എച്ച് എന്നിങ്ങനെയാണ് മത്സരത്തിനിറങ്ങുക. സ്പെയിൻ- സൗദി അറേബ്യക്കും ഉറുഗ്വേക്കുമൊപ്പം ഗ്രൂപ്പ് എച്ചിലാണ് മത്സരിക്കുക. ആസ്ട്രിയ ഗ്രൂപ്പ് ജെയിലാണ്. ഗ്രൂപ്പ് എച്ചിൽ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലും വമ്പന്മാർ നേർക്കുനേർ മത്സരിക്കും.


