മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കം. കടുത്ത ഉപാധികൾ വയ്ക്കാനാണ് ചെന്നിത്തല പക്ഷത്തിന്റെ ആലോചന. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കില്ഡ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്നും ചെന്നിത്തല പക്ഷത്തുള്ളവരെയും മന്ത്രിയാക്കണമെന്നും ആവശ്യപ്പെടും
തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കം. അനുനയിപ്പിക്കാൻ ഒപ്പമുള്ളവർ ശ്രമിക്കുന്നുണ്ടെങ്കിലും ചെന്നിത്തല കടുംപിടുത്തത്തിലാണ്. ഉപാധികൾ വയ്ക്കാനാണ് ചെന്നിത്തല പക്ഷത്തിന്റെ ആലോചന. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്നും ചെന്നിത്തല പക്ഷത്തുള്ളവരെയും മന്ത്രിയാക്കണമെന്നും ആവശ്യപ്പെടും. ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡന്റാക്കണമെന്നും ചെന്നിത്തല ആവശ്യം ഉന്നയിച്ചേക്കും. അതേസമയം, ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകുന്നതിൽ വിഡി സതീശൻ ക്യാമ്പ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

മുഖ്യമന്ത്രി തീരുമാനത്തിലെ അമർഷത്തിൽ നിയമസഭ കക്ഷിയോഗം ബഹിഷ്കരിച്ച് ഗുരുവായൂരിലേക്ക് പോയ രമേശ് ചെന്നിത്തല ഇന്ന് രാവിലെയാണ് തലസ്ഥാനത്ത് തിരിച്ചെത്തിയത്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നുമായിരുന്നു ചെന്നിത്തലയുടെ ആദ്യ പ്രതികരണം. മന്ത്രിസഭയിൽ ചേരുമോ എന്ന ചോദ്യത്തിന് ചെന്നിത്തല ഉത്തരം നൽകിയില്ല. എന്നാൽ, വി ഡി സതീശന്‍ സന്ദര്‍ശനത്തിന് കാക്കാതെ രമേശ് ചെന്നിത്തല വീട്ടിൽ നിന്നറങ്ങിപ്പോയി. ബന്ധുവിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങിയത്. ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയെ അനുഗമിച്ചു. അതേസമയം, ചെന്നിത്തലയെ മന്ത്രിസഭയിൽ ചേരാൻ വി ഡി സതീശൻ നേരിട്ട് ക്ഷണിക്കും എന്നാണ് വിവരം. മികച്ച വകുപ്പ് നൽകി അനുനയിപ്പിക്കാനാണ് നീക്കം. ചെന്നിത്തല മന്ത്രിസഭയിൽ ചേരണം എന്ന നിലപാടിലാണ് അദ്ദേഹത്തിന് ഒപ്പം നിൽക്കുന്നവർക്കും ഉള്ളത്. രമേശ് ചെന്നിത്തല അനുകൂല നേതാക്കൾ സതീശനുമായി ചർച്ച നടത്തി എന്നാണ് വിവരം. ജോസഫ് വാഴക്കൻ, അൻവർ സാദത്ത് എന്നിവരാണ് ചർച്ച നടത്തിയത്.
മുഖ്യമന്ത്രി ഉൾപ്പടെ 11 മന്ത്രിമാരും സ്പീക്കറും ഡെപ്യുട്ടി സ്പീക്കറുമാകും കോൺഗ്രസിന് ലഭിക്കാൻ സാധ്യത. മന്ത്രിസഭയിൽ ചേരില്ലെന്ന നിലപാടിലായിരുന്ന രമേശ് ചെന്നിത്തല അയഞ്ഞാൽ മുതിർന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തിന് സുപ്രധാന വകുപ്പുതന്നെ നൽകേണ്ടി വരും.



