സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ 18 കാരൻ ശ്വാസം മുട്ടി മരിച്ചു
ശനിയാഴ്ച്ച ഇൻഫൻട്രി റോഡിലുള്ള 20 അടി താഴ്ച്ചയുള്ള സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം...
ബെംഗളൂരു: ബെംഗളൂരുവിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ 18 കാരൻ ശ്വാസം മുട്ടിമരിച്ചു. കർണാടകയിലെ ബെല്ലാരി സ്വദേശിയായ സിദ്ധണ്ണയാണ് മരിച്ചത്. ശനിയാഴ്ച്ച ഇൻഫൻട്രി റോഡിലുള്ള 20 അടി താഴ്ച്ചയുള്ള സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. സിദ്ധണ്ണയുടെ കൂടെ ടാങ്കിലിറങ്ങിയ മുനിയണ്ണയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടാങ്കിലിറങ്ങിയ ഇരുവരും മിനുട്ടുകൾക്കുള്ളിൽ അബോധാവസ്ഥയിലാവുകയായിരുന്നു. ഇരുവരെയും ശിവാജിനഗറിലുള്ള ബൗറിങ് ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ധണ്ണ ആശുപത്രിയിലെത്തുന്നതിനു മുൻപ് മരണപ്പെട്ടു. മുനിയണ്ണ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സംഭവ ദിവസം രാവിലെ ടാങ്കിലെ വെളളം ഇരുവരും ചേർന്ന് മോട്ടോർ ഉപയോഗിച്ച് പൂർണ്ണമായും വറ്റിച്ചശേഷമാണ് ഉച്ചയോടെ ടാങ്കിലിറങ്ങിയത്. സിദ്ധണ്ണയുടെ കുടുംബാംങ്ങളുടെ പരാതിയിൽ ശിവാജിനഗർ പൊലീസ് കേസെടുത്തു.