വിമാനം ദില്ലിയിൽ ഇറങ്ങാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് കോക്ക്പിറ്റിലെ ജീവനക്കാർക്ക് എഞ്ചിനുകളിലൊന്നിൽ തീപിടിച്ചതായുള്ള മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്

ദില്ലി: ബെംഗളൂരുവിൽനിന്ന് ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിൽ അഗ്നിബാധ.വിമാനം ദില്ലിയിൽ സുരക്ഷിതമായി ഇറക്കിയതിനാൽ ഒഴിവായത് വൻ അപകടം. എല്ലാ യാത്രക്കാരും സുരക്ഷിതരെന്ന് എയർ ഇന്ത്യ. അഗ്നിബാധയ്ക്ക് പിന്നാലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി 9.30 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. എയർബസ് എ320 ശ്രേണിയിൽപ്പെട്ട എഐ 2802 എന്ന വിമാനമാണ് ദില്ലി വിമാനത്താവളത്തിലെ റൺവേ 29ആറിൽ ലാൻഡ് ചെയ്തത്. തുടർന്ന് വിമാനം റൺവേയിൽ നിന്ന് മാറ്റി ടോ ചെയ്തു കൊണ്ടുപോയി. ഈ വിമാനത്തിൽ 171 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ സംഭവത്തെത്തുടർന്ന് തടസ്സപ്പെട്ട റൺവേയിലെ പ്രവർത്തനങ്ങൾ രാത്രി 10.18 ഓടെയാണ് പുനരാരംഭിച്ചത്. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ വ്യക്തമായ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

വിമാനം ദില്ലിയിൽ ഇറങ്ങാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് കോക്ക്പിറ്റിലെ ജീവനക്കാർക്ക് എഞ്ചിനുകളിലൊന്നിൽ തീപിടിച്ചതായുള്ള മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്. ഈ മുന്നറിയിപ്പ് പിന്നീട് ശരിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പൈലറ്റും ജീവനക്കാരും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് വിമാനം ദില്ലി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്നും അവർ സാധാരണ രീതിയിൽ തന്നെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ബന്ധപ്പെട്ട നിയന്ത്രണ അധികാരികളുമായി സഹകരിച്ച് ഈ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് എയർ ഇന്ത്യ ഉടനടി സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ 181 യാത്രക്കാരുമായി വന്ന മറ്റൊരു എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഇടിച്ചിരുന്നു. ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ എഐ 2651 എന്ന എയർ ഇന്ത്യയുടെ എ321 വിമാനമാണ് രാവിലെ അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ ഉരസിയതിനെത്തുടർന്ന് വിശദമായ പരിശോധനകൾക്കായി ഈ വിമാനം നിലത്തുതന്നെ നിർത്തിയിട്ടിരിക്കുകയാണ്. ഈ അപകടത്തിലും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങിയിരുന്നു.