വിദേശനാണയ ചട്ടലംഘനം; മലയാളി വ്യവസായി തമ്പിയുടെ കസ്റ്റഡി നീട്ടി, വദ്രയെ അറസ്റ്റ് ചെയ്യാന്‍ നീക്കം
റോബർട്ട് വാദ്രയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് തമ്പിയുടെ പക്കൽ വിവരങ്ങളുണ്ടെന്നാണ് ഇഡി പറയുന്നത്. തമ്പി പിടിയിലായതോടെ വദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എൻഫോഴ്സ്മെന്റ് ശക്തമാക്കിയതായിട്ടാണ് അഭ്യൂഹം.
ദില്ലി: വിദേശനാണയ ചട്ടലംഘനം നടത്തിയതിന് അറസ്റ്റിലായ മലയാളി വ്യവസായി സി.സി. തമ്പിയെ മൂന്നു ദിവസം കൂടി എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ വിട്ടു. ആയുധ ഇടപാടിൽ തമ്പിക്കെതിരെ തെളിവുണ്ടെന്നും, റോബര്‍ട്ട് വദ്രയടക്കം വമ്പന്‍മാരിലേയ്ക്ക് എത്താൻ തമ്പിയെ കൂടുതൽ ചോദ്യം ചെയ്യണമെന്നുമുള്ള എന്‍ഫോഴ്സ് മെന്‍റ് വാദം അംഗീകരിച്ചാണ് ദില്ലി പ്രത്യേക കോടതി കസ്റ്റഡി നീട്ടിയത്.
ഇന്ന് രണ്ട് മണിയോടെയാണ് ദില്ലിയിലെ സിബിഐ ജഡ്ജി ആരവിന്ദ് കുമാറിനു മുൻപാകെ തമ്പിയെ ഹാജരാക്കിയത്. വെള്ളിയാഴ്ച്ച കസ്റ്റഡിയിൽ എടുത്ത തന്പിയെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ഇഡിക്ക് കൈമാറിയിരുന്നു. വീണ്ടും 5 ദിവസത്തേക്ക് ഇൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. എന്നാൽ തന്പിയുടെ അഭിഭാഷകൻ ഇതിനെ എതിർത്തു. തന്പിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ഇത് കണക്കിലെടുത്ത് ജാമ്യം നൽകണം. നേരത്തെ പല തവണ തതമ്പിയെ ചോദ്യം ചെയ്യതതാണെന്നും ഇപ്പോൾ ധൃതി പിടിച്ച് അറസ്റ്റ് ചെയ്തതിന്റെ കാരണം ദൂരുഹമാണ്. കസ്റ്റഡി നീട്ടി നൽകരുതെന്നും അഭിഭാഷകൻ ആഭ്യർത്ഥിച്ചു.
എന്നാൽ തമ്പിക്ക് എതിരെ ആയുധ ഇടപാടിൽ അടക്കം തെളിവുകൾ ഉണ്ടെന്നും കേസിലെ പല വന്പന്മാരിലേക്ക് എത്താൻ തമ്പിയെ കൂടുതൽ ചോദ്യം ചെയ്യണമെന്നും ഇഡി ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച് 24 വരെ കസ്റ്റഡി നീട്ടി നൽകി. റോബർട്ട് വാദ്രയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് തമ്പിയുടെ പക്കൽ വിവരങ്ങളുണ്ടെന്നാണ് ഇഡി പറയുന്നത്. തമ്പി പിടിയിലായതോടെ വദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എൻഫോഴ്സ്മെന്റ് ശക്തമാക്കിയതായിട്ടാണ് അഭ്യൂഹം.