ഒരു ദശലക്ഷം ജനങ്ങളെ എങ്ങനെ കൊടുങ്കാറ്റില്‍ നിന്നും രക്ഷിക്കാം; ഒഡീഷ നല്‍കും ഉത്തരം
എന്താണ് വരാന്‍ പോകുന്നത് എന്ന്. അതിനായി മാത്രം ഫോണുകളിലൂടെ പ്രവഹിച്ചത് 26 ലക്ഷം ടെക്സ്റ്റ് സന്ദേശങ്ങളാണ്. പ്രവര്‍ത്തിച്ചത് 43,000 വളണ്ടിയര്‍മാരായിരുന്നു. 1,000 അടിയന്തര രക്ഷപ്രവര്‍ത്തകരായിരുന്നു. ടെലിവിഷനുകള്‍ നിരന്തരം പരസ്യം നല്‍കി. ബസുകള്‍, പൊലീസുകാര്‍, ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ മാധ്യമങ്ങളും നിരന്തരം ആ സന്ദേശം കൈമാറി 'കൊടുങ്കാറ്റ് വരുന്നു, സുരക്ഷിത ഇടത്തേക്ക് മാറൂ'.
ഭുവനേശ്വര്‍: വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു, ട്രെയിനുകള്‍ ഓട്ടം നിര്‍ത്തി.. ഈ വര്‍ഷത്തിലെ തന്നെ ഏറ്റവും വലിയ കൊടുംങ്കാറ്റ് ഓഡീഷ തീരം തൊട്ടു. എന്നാല്‍ ഇളകാതെ ഓഡീഷയിലെ അധികാരികളും ഭരണകൂടവും അവിടെ ഉണ്ടായിരുന്നു. അവര്‍ ജനങ്ങളെ അറിയിക്കുന്നുണ്ടായിരുന്നു എന്താണ് വരാന്‍ പോകുന്നത് എന്ന്. അതിനായി മാത്രം ഫോണുകളിലൂടെ പ്രവഹിച്ചത് 26 ലക്ഷം ടെക്സ്റ്റ് സന്ദേശങ്ങളാണ്. പ്രവര്‍ത്തിച്ചത് 43,000 വളണ്ടിയര്‍മാരായിരുന്നു. 1,000 അടിയന്തര രക്ഷപ്രവര്‍ത്തകരായിരുന്നു. ടെലിവിഷനുകള്‍ നിരന്തരം പരസ്യം നല്‍കി. ബസുകള്‍, പൊലീസുകാര്‍, ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ മാധ്യമങ്ങളും നിരന്തരം ആ സന്ദേശം കൈമാറി 'കൊടുങ്കാറ്റ് വരുന്നു, സുരക്ഷിത ഇടത്തേക്ക് മാറൂ'.
ഇത് നന്നായി പ്രവര്‍ത്തിച്ചു. ഫാനി വെള്ളിയാഴ്ച രാവിലെയോടെ ഒരു വലിയ ചുഴലിയായി ഒഡീഷ തീരത്ത് ആഞ്ഞടിച്ചു. വേഗത 120 മൈല്‍/മണിക്കൂര്‍ ആയിരുന്നു. മരങ്ങള്‍ കടപുഴകി, തീരപ്രദേശം തകര്‍ന്നു. ശനിയാഴ്ച ആയിട്ടും എന്താണ് സംഭവിച്ച നാശനഷ്ടത്തിന്‍റെ തോത് എന്നത് ഇപ്പോഴും വ്യക്തമല്ല. അഞ്ചോളം മരണങ്ങള്‍ നടന്നു എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഈ കാറ്റിനെ നേരിട്ട രീതി വലിയൊരു വിജയം തന്നെയാണ്. ഇത്രയും വലിയ കാറ്റ് അടിച്ചിട്ടും മരണം ഏറെ കുറഞ്ഞിരിക്കുന്നു.
ഏറ്റവും എളുപ്പത്തില്‍ ദുരന്തം ഭവിക്കാവുന്ന ഒരു ജനതയ്ക്ക് മറ്റൊരു അതിജീവന വഴിയാണ് ഈ കാറ്റ് നല്‍കുന്ന പാഠം. വിദഗ്ധര്‍ പറയുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട നേട്ടമാണ് ഇത്, പ്രത്യേകിച്ച് ഒരു വികസ്വര രാജ്യത്തിന്. ഏറ്റവും വേഗത്തില്‍ ഒരു ദശലക്ഷം ആളുകളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് വലിയൊരു ദുരന്തമാണ് ഓഡീഷയിലെ ഭരണകൂടം ഒഴിവാക്കിയത്. കഴിഞ്ഞകാലത്തെ ദുരന്തങ്ങള്‍ അതിന് ഒരു പാഠവുമായി മാറി.
വളരെക്കുറച്ച് പേര്‍ മാത്രമാണ് എണ്ണയിട്ട യന്ത്രം പോലെ ഇത്രയും കാര്യക്ഷമമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് കരുതിയുള്ളൂ. മുന്‍ നാവിക സേന ഉദ്യോഗസ്ഥനും ഒബ്സര്‍വ് റിസര്‍ച്ച് ഫൗണ്ടേഷന്‍ അംഗവുമായ അഭിജിത്ത് സിംഗ് അഭിപ്രായപ്പെട്ടു. ഇത് വലിയ വിജയമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിലും ഈ കാറ്റ് അടിച്ചിട്ടുണ്ട്. ഇവിടുത്തേക്കാള്‍ വേഗത കുറഞ്ഞ രീതിയില്‍ ആയിട്ടും ഇന്ത്യയിലേക്കാള്‍ മരണം അവിടെ സംഭവിച്ചു എന്നത് കാണിക്കുന്നത് തന്നെ, അദ്യമുതല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചുവെന്നാണ് ഇദ്ദേഹം പറയുന്നു.
അതേ സമയം 20 വര്‍ഷത്തിനിടയില്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. മുന്‍പ് ഇവിടെ ഇതേ സ്ഥലങ്ങളില്‍ ഒരു ചുഴലിക്കാറ്റ് ദുരന്തം ഉണ്ടായിരുന്നു.1999 ആയിരിക്കണക്കിനുപേരാണ് മരണപ്പെട്ടത്. സംഭവിച്ച നാശനഷ്ടങ്ങളും അനവധി ആയിരുന്നു. ചിലര്‍ അന്ന് മരിച്ച് കിടന്നത് അവര്‍ ജീവിച്ചിരുന്ന സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയായിരുന്നു.
അതിന് ശേഷം ഓഡീഷ ഭരണകൂടം പ്രതിജ്ഞ എടുത്തിരുന്നു ഒരിക്കലും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകരുതെന്ന്. ഞങ്ങള്‍ക്ക് ഗൗരവകരമായ ദൃഢനിശ്ചയം ഉണ്ടായിരുന്നു ഇതില്‍, ഒരു മരണം ഒരിക്കലും ഉണ്ടാകരുത് എന്ന്. ഈ ദൗത്യത്തിന്‍റെ പ്രത്യേക ഓഫീസറായ ബിഷ്ണുപാണ്ഡേ സെത്തി പറയുന്നു. ഇത് ഒരു ദിവസത്തിന്‍റെയോ ഒരു മാസത്തിന്‍റെ പ്രവര്‍ത്തനം അല്ല കഴിഞ്ഞ 20 കൊല്ലത്തെ പ്രവര്‍ത്തനമാണ്.
1999 ലെ ദുരന്തത്തിന് ശേഷം ഒഡീഷന്‍ തീരങ്ങളില്‍ 1999 ചുഴലിക്കാറ്റ് സുരക്ഷിത താവളങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. കടല്‍ തീരത്ത് നിന്നും മൈലുകള്‍ അപ്പുറത്താണ് ഇവ പണിതിരുന്നത്. കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഈ ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ചത് ഇന്ത്യയിലെ മികച്ച സാങ്കേതിക സ്ഥാപനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി കണ്‍പൂരാണ്.
കഴിഞ്ഞാഴ്ച കൊടുങ്കാറ്റ് മുന്നറിയിപ്പ് ലഭിച്ച അന്നുമുതല്‍ ഒഡീഷ ഭരണകൂടം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. കാലവസ്ഥ റാഡാറുകളില്‍ ഇന്തോനേഷ്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ രൂപപ്പെട്ട ഒരു ചുരുള്‍ മാത്രമായിരുന്നു ഫാനി. എന്നാല്‍ അത് അതിവേഗം ശക്തിപ്രാപിച്ച് ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി. ബുധനാഴ്ചയോടെ കാലവസ്ഥ നിരീക്ഷകര്‍ കാറ്റ് വീശുന്ന പാത കൃത്യമായി പ്രവചിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും നേരിട്ട് ഒഡീഷ തീരം ഫാനി തൊടും എന്നായിരുന്നു പ്രവചനം.
4.60 കോടിയാണ് ഒഡീഷയിലെ ജനസംഖ്യ. സ്പെയിനിലെ മൊത്തം ജനസംഖ്യയോളം വരും ഇത്. എന്നാല്‍ ഭൂരിഭാഗവും ദാരിദ്ര്യത്തിന്‍റെ പിടിയിലായ ഒരു ജനതാണ് ഇത്. പലരുടെയും വരുമാനം ദിവസം 300 രൂപയ്ക്ക് താഴെയാണ്. കര്‍ഷകരാണ് ഭൂരിഭാഗവും. ഒഡീഷ തീരദേശത്ത് വഞ്ചികളില്‍ പോയി മീന്‍ പിടിച്ച് ജീവിക്കുന്ന മത്സ്യതൊഴിലാളികളാണ് കൂടുതല്‍ ഫാനി വരുന്നു എന്ന സൂചന കിട്ടിയതോടെ ഇവരോട് കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
വ്യാഴാഴ്ച രാവിലെ ഓഡീഷ സര്‍ക്കാര്‍ 5 പേജ് നീളുന്ന പദ്ധതി രേഖ പുറത്തിറക്കി. ഇതിലെ പ്രധാന ഭാഗം തന്നെ ജനങ്ങളെ സുരക്ഷിത താവളത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ചായിരുന്നു. മുന്‍പ് തന്നെ ആളുകളെ ഒഴിപ്പിക്കാനുള്ള പ്ലാന്‍ പലപ്പോഴും ഡ്രില്‍ ചെയ്തതിനാല്‍ ഇത് വളരെ അനായസം നടപ്പിലാക്കാന്‍ സാധിച്ചു എന്നാണ് സംസ്ഥാന എമര്‍ജന്‍സി ഓഫീസര്‍ പറയുന്നത്.
എല്ലാ അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉദ്യോഗസ്ഥരോട് അതാത് ജില്ലകളിലെ ഓപ്പറേഷന്‍ സെന്‍ററുകളില്‍ ഹാജറാകുവാന്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ അതിവേഗത്തില്‍ കാറ്റിന്‍റെ ദുരന്തത്തിന് ഇരയായേക്കാവുന്ന ജനങ്ങളുടെ ലിസ്റ്റും സ്ഥലങ്ങളും തയ്യാറാക്കി. കുട്ടികളുടെയും,മുതര്‍ന്നവരുടെയും പട്ടിക പ്രത്യേകം ഉണ്ടാക്കി.
തീരദേശത്തേക്ക് വന്ന വിനോദ സഞ്ചാരികളോട് അടിയന്തരമായി മടങ്ങാന്‍ നിര്‍ദേശിച്ചു. ഒപ്പം കാറ്റ് അടിച്ചതിന് ശേഷം ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഹെലികോപ്റ്ററുകള്‍, മരം മുറിക്കാനുള്ള സാമഗ്രികള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവയെല്ലാം സജ്ജീകരിച്ചു. അതേ സമയം തന്നെ ആയിരക്കണക്കിന് ട്രക്ക് ഭക്ഷണവും വെള്ളവും ഷെല്‍ട്ടര്‍ ഹോമുകളില്‍ എത്തിച്ചു.
വ്യാഴാഴ്ച വൈകീട്ടോടെ കടലാക്രമണം രൂക്ഷമാകുവാന്‍ തുടങ്ങി. ശക്തമായ മഴയും ആരംഭിച്ചു. അപ്പോള്‍ തന്നെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് വ്യാപകമായി ജനങ്ങളോട് ഷെല്‍ട്ടറുകളിലേക്ക് മാറുവാനുള്ള നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ടെയിരുന്നു. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഒന്നും നടക്കില്ലായിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് ഒപ്പം പോയി. അവിടുത്തെ ജനങ്ങളെ പറഞ്ഞ് മനസിലാക്കി ഒഴിപ്പിച്ചു. ആ ദിവസം പുരിക്ക് സമീപത്തെ റോഡുകള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. കയ്യില്‍ വിലയേറിയതെല്ലാം അടക്കിപ്പിടിച്ച് ഒരു ജനത സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴുകി.
ഞങ്ങള്‍ മാറിയത് , ഞങ്ങള്‍ അവിടെ സുരക്ഷിതരായിരിക്കും എന്ന ഉറപ്പിന്‍മേലാണ്. സബാക്കലി എന്ന അമ്പത് വയസുകാരന്‍ ഒരു ഷെല്‍ട്ടര്‍ ക്യാംപില്‍ ഇരുന്ന് പറഞ്ഞു. അത് സത്യമാണെന്ന് മനസിലായി. എന്‍റെ വീട് ഇപ്പോള്‍ തകര്‍ന്നു കഴിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് എല്ലാ ഷെല്‍ട്ടറുകളും നിറഞ്ഞു. പലരും ബസുകളില്‍ അവിടേക്ക് എത്തിക്കൊണ്ടിരുന്നു. സ്ത്രീകളും കുട്ടികളും എല്ലാം നിലത്ത് ഒന്നായി ഇരുന്നു, ഒന്നിച്ച് ഭക്ഷണം പങ്കിട്ടു കഴിച്ചു. ഉറങ്ങി. അപ്പോള്‍ കടലോരത്ത് ഫാനി ശക്തിപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച 9 മണിയോടെ ഫാനി അലര്‍ച്ചയോടെ തീരം തൊട്ടു. പുരിക്ക് സമീപമാണ് അത് ഉണ്ടായത്. പിന്നീട് സംസ്ഥാനത്തിന്‍റെ പലഭാഗത്തും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി. എന്നാല്‍ ജീവനുകള്‍ കുറച്ച് മാത്രമാണ് പൊലിഞ്ഞത്. എന്നാല്‍ തീരംതൊട്ടതോടെ കാറ്റിന്‍റെ ശക്തി കുറഞ്ഞത് അപകടങ്ങള്‍ കുറച്ചു എന്നും വാദമുണ്ട്.
പക്ഷെ ഇത്രയും പേരെ ഒന്നിച്ച് ഒഴിപ്പിക്കാന്‍ സാധിച്ചത് വലിയ പ്ലാനിംഗ് തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവരെ വെറുതെ ഒഴിപ്പിക്കുക മാത്രമല്ല അവര്‍ക്ക് ആവശ്യമായ സുരക്ഷയും, ഭക്ഷണവും നല്‍കിയത് ഇന്ത്യയിലെ ഭരണകൂടങ്ങളില്‍ സംഭവിക്കുന്ന വലിയ മാറ്റങ്ങളില്‍ ഒന്ന് തന്നെയാണ്.
ഇംഗ്ലീഷ് മാധ്യമം ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ഹരികുമാര്‍, ജെഫ്രി ജെന്‍റില്‍മാന്‍, സമീര്‍ യാസിര്‍ എന്നിവര്‍ തയ്യാറാക്കിയ വാര്‍ത്ത