ഉന്നത സ്വാധീനമുണ്ടെന്നും ആരെയും ഭയമില്ലെന്നും മരണ സുബിൻ അടക്കം ഗുണ്ടകൾ പറഞ്ഞു തന്നെ ഭീഷണിപ്പെടുത്തി. സ്പായിലെ തൻറെ സഹപ്രവർത്തകയും പീഡനത്തിന് ഒത്താശ ചെയ്തു എന്നും അതിജീവിത വെളിപ്പെടുത്തി.
കോട്ടയം: തിരുവല്ല സ്പാ ബലാൽസംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകളുമായി അതിജീവിതയായ സ്പാ ജീവനക്കാരി. നടന്നത് കൊട്ടേഷനും ഗുണ്ടാ പിരിവുമാണെന്നും അമ്പതിനായിരം രൂപ ആവശ്യപ്പെട്ടെന്നും അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ക്രൂര പീഡനമാണ് നേരിട്ടതെന്നും കഴുത്തിൽ കത്തി വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും അതിജീവിത പറഞ്ഞു. ബലാത്സംഗത്തിന്റെ വീഡിയോ ഫോണിൽ മരണ സുബിൻ ചിത്രീകരിച്ചു. സ്പായിൽ ഒരു കസ്റ്റമർ ഉണ്ടായിരുന്നു. കസ്റ്റമറെ ഉപദ്രവിച്ച ശേഷം അയാൾക്കൊപ്പം കിടത്തിയും നഗ്ന ദൃശ്യങ്ങൾ പകർത്തി. ഉന്നത സ്വാധീനമുണ്ടെന്നും ആരെയും ഭയമില്ലെന്നും മരണ സുബിൻ അടക്കം ഗുണ്ടകൾ പറഞ്ഞു തന്നെ ഭീഷണിപ്പെടുത്തി. സ്പായിലെ തന്‍റെ സഹപ്രവർത്തകയും പീഡനത്തിന് ഒത്താശ ചെയ്തു എന്നും അതിജീവിത ആരോപിക്കുന്നു.
കൊടുംക്രിമിനലാണ് മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടര്‍. ഇയാള്‍ നിരവധി കേസുകളിൽ പ്രതിയാണ്. ഫെബ്രുവരി ഒന്നാം തീയതി ഉച്ചക്കാണ് സുബിനും കൂട്ടാളികളും സ്പായിലെത്തി അതിക്രമം നടത്തിയത്. സ്പായിലുണ്ടായിരുന്ന കസ്റ്റമറെയും അതിക്രൂരമായി ഉപദ്രവിച്ചു. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ക്വട്ടേഷനാണെന്ന് സുബിൻ തന്നെ തന്നോട് പറഞ്ഞെന്നും അതിജീവിത വെളിപ്പെടുത്തി. സ്പായുടെ ഉടമയും ഇതേ കാര്യം തന്നെ ആരോപിച്ചിരുന്നു. 6 പ്രതികളാണ് ഈ കേസിലുള്ളത്. കാപ്പാ കഴിഞ്ഞ് ഇറങ്ങിയ ആളാണ് സുബിൻ.
