കുട്ടനാട്ടിൽ നെല്ല് സംഭരണം വൈകുന്നു; കർഷകർ ആശങ്കയിൽ
സ്വകാര്യ മില്ലുകളെ ഒഴിവാക്കി ഇത്തവണ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ടു മില്ലുകൾക്കാണ് നെല്ല് സംഭരണത്തിന്‍റെ ചുമതല. എന്നാൽ കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങളായിട്ടും നെല്ല് എടുക്കാൻ ഇവർ എത്തിയിട്ടില്ല.
ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാംകൃഷിയുടെ കൊയ്ത്ത് പൂർത്തിയായ പാടങ്ങളിൽ നെല്ല് സംഭരണം തുടങ്ങാത്തത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കൊയ്തിട്ട നെല്ല് റോഡരികിൽ കൂട്ടിയിട്ട് കാവലിരിക്കുകയാണ് കർഷകർ.
സ്വകാര്യ മില്ലുകളെ ഒഴിവാക്കി ഇത്തവണ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ടു മില്ലുകൾക്കാണ് നെല്ല് സംഭരണത്തിന്‍റെ ചുമതല. എന്നാൽ കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങളായിട്ടും നെല്ല് എടുക്കാൻ ഇവർ എത്തിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ കൂടുതൽ പാടങ്ങളിൽ കൊയ്ത്ത് പൂർത്തിയാവും. സംഭരണം ഉടൻ തുടങ്ങിയില്ലെങ്കിൽ നെല്ല് വഴിയരികിൽ കിടന്ന് നശിക്കും.
5,563 ഹെക്ടറിലാണ് ഇത്തവണ രണ്ടാംകൃഷിയുടെ കൊയ്ത്ത് നടക്കേണ്ടത്. 30,000 മെട്രിക് ടൺ നെല്ലാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ പകുതി പോലും സംഭരിച്ചുവയ്ക്കാനുള്ള സംവിധാനം ആലപ്പുഴ ജില്ലയിലില്ല. അതിനാൽ മില്ലുകൾ ഉടൻ സംഭരണം തുടങ്ങിയില്ലെങ്കിൽ കുട്ടനാട്ടിലെ അടുത്ത കൃഷിയെ പോലും ബാധിക്കും.