പ്രമുഖ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിന്റെ സിഇഒ വിൽ ലൂയിസ് രാജിവെച്ചു. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനും വിവാദ നിയമന നീക്കങ്ങൾക്കും പിന്നാലെയാണ് ഈ രാജി. നിലവിൽ ജെഫ് ഡി ഒനോഫ്രിയോയെ ആക്ടിങ് സിഇഒ ആയി നിയമിച്ചിട്ടുണ്ട്.

വാഷിംഗ്ടൺ: പ്രമുഖ ആഗോള മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിന്റെ സിഇഒ സ്ഥാനത്തുനിന്ന് വിൽ ലൂയിസ് രാജിവെച്ചു. പത്രത്തിലെ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ശനിയാഴ്ച അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പത്രത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നുവെന്ന് വിൽ ലൂയിസ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.

വാഷിംഗ്ടൺ പോസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട ദിനങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട പിരിച്ചുവിടൽ നടപടിയാണ് കഴിഞ്ഞ ബുധനാഴ്ച നടന്നത്. എല്ലാ ഡിപ്പാർട്ട്‌മെന്റുകളെയും ബാധിച്ച ഈ നടപടിയിൽ പത്രത്തിലെ മൂന്നിലൊന്ന് ജീവനക്കാർക്കും ജോലി നഷ്ടമായി. യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെ പരസ്യമായി പിന്തുണയ്ക്കുന്ന പതിവ് ശൈലി പത്രം മാറ്റിയതും ഒപ്പീനിയൻ പേജുകളിൽ ലിബർട്ടേറിയൻ നിലപാടുകൾക്ക് മുൻതൂക്കം നൽകിയതും ലക്ഷക്കണക്കിന് വായനക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായിരുന്നു.

മുൻ എക്സിക്യൂട്ടീവ് എഡിറ്റർ സാലി ബുസ്ബിയുമായുള്ള അഭിപ്രായവ്യത്യാസവും ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ റോബർട്ട് വിനെറ്റിനെ നിയമിക്കാനുള്ള വിവാദ നീക്കവും ലൂയിസിന്റെ പദവി നേരത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. വാഷിംഗ്ടൺ പോസ്റ്റ് ഉടമ ജെഫ് ബെസോസ് പുതിയ മാറ്റങ്ങളെ അസാധാരണ അവസരം എന്നാണ് വിശേഷിപ്പിച്ചത്. നിലവിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജെഫ് ഡി ഒനോഫ്രിയോയെ ആക്ടിങ് സിഇഒ ആയി നിയമിച്ചു.

ഗൂഗിൾ, യാഹൂ തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ച പരിചയമുള്ള അദ്ദേഹം, വായനക്കാരുടെ താൽപ്പര്യങ്ങൾക്കും വിവരങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടുള്ള തീരുമാനങ്ങളായിരിക്കും ഇനി ഉണ്ടാവുക എന്ന് വ്യക്തമാക്കി. ലൂയിസിന്റെ രാജി അനിവാര്യമായിരുന്നുവെന്ന് വാഷിംഗ്ടൺ പോസ്റ്റ് ഗിൽഡ് പ്രതികരിച്ചു. മഹത്തായ ഒരു മാധ്യമ സ്ഥാപനത്തെ തകർക്കാൻ ശ്രമിച്ച വ്യക്തിയാണ് ലൂയിസ് എന്നും, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുകയോ അല്ലെങ്കിൽ പത്രം വിൽക്കുകയോ ചെയ്യണമെന്ന് അവർ ജെഫ് ബെസോസിനോട് ആവശ്യപ്പെട്ടു.