ഹൃദയാഘാതമുണ്ടായശേഷം വിഎസിനെ തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം നടന്നകാര്യങ്ങളാണ് എ സുരേഷ് കുറിപ്പിൽ പറയുന്നത്

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി വിഎസിന്‍റെ മുൻ പിഎ എ സുരേഷ്. ഹൃദയാഘാതമുണ്ടായശേഷം വിഎസിനെ തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം നടന്നകാര്യങ്ങളാണ് എ സുരേഷ് കുറിപ്പിൽ വിവരിക്കുന്നത്.

ഇന്നലെ വിഎസിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അദ്ദേഹത്തിന്‍റെ മകൻ വിഎ അരുണ്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എ സുരേഷ് വിഎസിന്‍റെ പ്രതീക്ഷ നൽകുന്ന തിരിച്ചുവരവിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. പരിശോധിച്ച ഡോക്ടര്‍മാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവാണ് വിഎസ് എന്നും കേരളത്തിന്‍റെ കാവലാള്‍ വിട്ടുപോകില്ലെന്നും എ സുരേഷ് കുറിച്ചു.

 ഇപ്പോഴത്തെ ആശുപത്രി വാസത്തിന്‍റെ തുടക്കവും ശ്വാസം നിലച്ച വി എസ് തിരിച്ചുവന്നതിന്‍റെ അസാധ്യ മനക്കരുത്തിന്‍റെയും പോരാട്ട വീര്യത്തിന്‍റെയും ഒരു അത്ഭുത കഥ തന്നെയാണെന്നും അരമണിക്കൂറിലധികം സിപിആര്‍ കൊടുത്താണ് സഖാവ് തിരിച്ചെത്തിയതെന്നും അതാണ് യഥാര്‍ത്ഥ പോരാളിയുടെ ചങ്കുറപ്പെന്നും എ സുരേഷ് പറയുന്നു.

വിഎസിന്‍റെ ആരോഗ്യനില പതുക്കെ മെച്ചപ്പെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്ക് എത്തുകയാണെന്നുമായിരുന്നു വിഎസിന്‍റെ മകൻ വിഎ അരുണ്‍കുമാര്‍ ഇന്നലെ അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് വന്ന ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ വിഎസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്.

എ സുരേഷ് ഇന്നലെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിന്‍റെ പൂര്‍ണരൂപം:

കേരളത്തിന്‍രെ കാവലാൾ..

ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസന പ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു

സഖാവ് വി എസ്.... പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്.. പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു..

ചത്തെന്നു കരുതി എന്നെ പൊലീസ് ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പൊലീസ്, മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പൻ പൊലീസ് ജീപ്പിലെ ചാക്കിൽ അനക്കം ശ്രദ്ധയിൽപ്പെടുത്തിയതും കള്ളൻ കോലപ്പന്‍റെ ശാസനക്കു വഴങ്ങി പൊലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചതും. ഡോക്ടർമാർ പൊലീസ് ഇൻസ്‌പെക്ടറേ കണക്കിന് ശകാരച്ചതുമൊക്കെ വി എസ് പറയുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു പോരാളിയുടെ പുനർ ജന്മ ത്തിന്‍റെ കനലാണ്..

ഇപ്പോഴത്തെ ആശുപത്രി വാസത്തിന്‍റെ തുടക്കവും ശ്വാസം നിലച്ച വി എസ് തിരിച്ചു വന്നതിന്‍റെ അസാധ്യ മനക്കരുത്തിന്‍റെയും പോരാട്ട വീര്യത്തിന്‍റെും ഒരു അത്ഭുത കഥ തന്നെയാണ്..

അര മണിക്കൂറിലേറെ സി പി ആർ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്... അതാണ് യഥാർത്ഥ പോരാളിയുടെ ചങ്കുറപ്പ്.. കാരിരുമ്പിന്‍റെ ചങ്ക്.. ഒറ്റ ചങ്ക്...

ഇപ്പോഴും എസ് യു ടി ആശുപത്രിയുടെ താഴെ പ്രതീക്ഷിയോടെ കാത്തിരിക്കുന്നു.. സഖാവിന്‍റെ തിരിച്ചു വരവിനായി.. അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നൽ മതി എന്നെ പോലെ പതിനായിരങ്ങൾക്ക് ധൈര്യം പകരാൻ..

മണ്ണിനും മനുഷ്യനും കാവലായി...

അദ്ദേഹം ഇവിടെ ഉണ്ടാവണം..

ആശുപത്രിയിൽ എത്തുന്ന ആളുകൾ പല തരമാണ് ചിലർ ബോധ്യപ്പെടുത്തുന്നു.. മറ്റു ചിലർ ആത്മാർത്ഥമായി വേദനിക്കുന്നു... അങ്ങനെ പല വിധ മനുഷ്യരെ കാണുന്നു.. ഈ പന്ത്രാണ്ടം നാളിലും എനിക്ക് ഒരു ചിന്ത മാത്രം വർഷങ്ങൾ വി എസ്സിനൊപ്പം ഒരേ മുറിയിൽ ഉറങ്ങിയത് പോലെ എനിക്ക് ഒരു രാത്രിയെങ്കിലും ഒന്നുറങ്ങണം... അദ്ദേഹത്തിന്റെ കൂടെ... അദ്ദേഹം ഇടയ്ക്കിടെ ഉണരുമ്പോൾ കൂടെ ഉണരാൻ.. അത് സാധ്യമാവും എന്ന പ്രതീക്ഷയോടെ...