നാൽപ്പത് വർഷങ്ങൾക്ക് മുൻപ് താൻ നടത്തിയ രണ്ട് കൊലപാതകങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത് കടുത്ത കുറ്റബോധത്തെ തുടർന്നാണെന്ന് വേങ്ങര സ്വദേശി മുഹമ്മദലി വെളിപ്പെടുത്തി. ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.

താൻ കൊലപ്പെടുത്തിയ ആളെ ഇത്രയും വർഷങ്ങൾക്ക് ശേഷം പോലീസ് തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വേങ്ങര സ്വദേശി മുഹമ്മദലി. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് താൻ നടത്തിയ രണ്ട് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയ മുഹമ്മദലി, ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു. ഏതു ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങാൻ താൻ തയ്യാറാണെന്നും മുഹമ്മദലി പറഞ്ഞു. കടുത്ത കുറ്റബോധം വേട്ടയാടിയതിനെ തുടർന്നാണ് നാല് പതിറ്റാണ്ടിന് ശേഷം താൻ ചെയ്ത ക്രൂരത തുറന്നുപറയാൻ ഇയാൾ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വന്തം മകൻ മരിച്ചതോടെയാണ് മുഹമ്മദലിയെ കുറ്റബോധം അതിശക്തമായി വേട്ടയാടാൻ തുടങ്ങിയത്. ചെയ്ത പാപത്തിന്റെ ഫലമാണിതെന്ന ചിന്ത മുഹമ്മദലിയെ തളർത്തി. തുടർന്ന് രാത്രികളിൽ ഒട്ടും ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലായി. മാനസിക ബുദ്ധിമുട്ടുകൾ കൂടിയപ്പോൾ കൊലപാതകങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. എന്നാൽ ആരും മുഹമ്മദലിയെ വിശ്വസിച്ചില്ല. എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് മനസ്സമാധാനം ലഭിച്ചതെന്നും മുഹമ്മദലി പറഞ്ഞു. രണ്ട് കൊലപാതകങ്ങളും ആസൂത്രിതമായിരുന്നില്ലെന്നും യാദൃശ്ചികമായി സംഭവിച്ചുപോയതാണെന്നും ഇയാൾ പറയുന്നു. അന്ന് താൻ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി മാത്രമായിരുന്നതിനാൽ ആർക്കും ഒട്ടും സംശയം തോന്നിയിരുന്നില്ല. അതുകൊണ്ടാണ് ഇത്രയും കാലം നിയമത്തിന് മുന്നിൽ പെടാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.