2026-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയ് 18,468 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

തൃപ്പൂണിത്തുറ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ദീപക് ജോയ്ക്ക് വിജയം. 18468 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ദീപക് ജോയ് വിജയിച്ചത്. ജയിച്ച ദീപക് 70256 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി കെഎൻ ഉണ്ണികൃഷ്ണൻ 51788 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി അഞ്ജലി പിവി 29471 വോട്ടുകളും നേടി.

Add Asianetnews as a Preferred SourcegooglePreferred

നിമസഭ തെരഞ്ഞെടുപ്പിൽ ഇക്കുറി വാശിയേറിയ പോരാട്ടമായിരുന്നു തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മുൻസിപാലിറ്റി പിടിച്ച ആത്മ വിശ്യാസത്തിൽ ബിജെപിയും സിറ്റിങ് സീറ്റ് നിലനിർത്താൻ കോൺഗ്രസും കൈവിട്ടുപോയ മണ്ഡലം തിരിച്ചു പിടിക്കാൻ എൽഡിഎഫും ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. വികസനവും രാഷ്ട്രീയ ചർച്ചകൾക്കും പുറമെ സോഷ്യൽ മീഡിയയിയിൽ ചർച്ചയായ മണ്ഡലം കൂടിയാണ് തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായരുടെ പ്രചാരണം വലിയ ചര്‍ച്ചയായിരുന്നു.

തൃപ്പൂണിത്തുറ, മരട് നഗരസഭകളും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും കൊച്ചി നഗരസഭയുടെ 11 മുതൽ 18 വരെ വാർഡുകളും ഉൾക്കൊള്ളുന്നതാണ് ഈ മണ്ഡലം. ദശകങ്ങളോളം കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന ഇവിടം 2016-ലാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. 1,98,245 രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ടായിരുന്ന 2016-ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജ് 62,346 വോട്ടുകൾ നേടി അട്ടിമറി വിജയം കരസ്ഥമാക്കി. അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ. ബാബുവിന് 58,230 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന തുറവൂർ വിശ്വംഭരൻ 29,843 വോട്ടുകൾ നേടി മണ്ഡലത്തിൽ ബിജെപിയുടെ സ്വാധീനം ഉറപ്പിച്ചിരുന്നു.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം ഇടതുപക്ഷ തരംഗം വീശിയടിച്ചപ്പോഴും തൃപ്പൂണിത്തുറ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. 2,11,581 രജിസ്റ്റർ ചെയ്ത വോട്ടർമാരുള്ള മണ്ഡലത്തിൽ 73.88 ശതമാനമായിരുന്നു പോളിംഗ്. 65,875 വോട്ടുകൾ നേടി യുഡിഎഫിന്റെ കെ. ബാബു മണ്ഡലം തിരിച്ചുപിടിച്ചു. എം. സ്വരാജിന് 64,883 വോട്ടുകൾ ലഭിച്ചപ്പോൾ വെറും 992 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് ബാബു വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ 23,756 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. പ്രാദേശികമായ ഭരണനിർവഹണവും ജനപ്രതിനിധിയുടെ ലഭ്യതയുമാണ് തങ്ങളെ സ്വാധീനിക്കുന്നതെന്ന് തൃപ്പൂണിത്തുറയിലെ വോട്ടർമാർ ഈ ജനവിധിയിലൂടെ തെളിയിച്ചു.