യുഡിഎഫ് സർക്കാരിന്റെ പുതിയ നയപ്രഖ്യാപനത്തിന് വ്യക്തമായ ദിശാബോധമില്ലെന്നും ബിജെപിയോടും കേന്ദ്രസർക്കാരിനോടും മൃദുസമീപനം പുലർത്തുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു. മുൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെ അവഗണിക്കുന്ന നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ് യു ഡി എഫിന്റേത് എന്ന് തെളിയിക്കുന്നതാണ് നയപ്രഖ്യാപനമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ബി ജെ പിയേയും കേന്ദ്ര സര്‍ക്കാരിനെയും വാക്കുകൊണ്ട് പോലും വിമര്‍ശിക്കാത്ത നയമാണ് സംസ്ഥാന സര്‍ക്കാരിനെന്ന് നയപ്രഖ്യാപനം വ്യക്തമാക്കുന്നുവെന്നും സി പി എം പ്രസ്താവനയിലൂടെ വിമർശിച്ചു. കേന്ദ്രവും ബി ജെ പിയും തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളെക്കുറിച്ചും, സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്രത്തിന്റെ സമീപനങ്ങളെക്കുറിച്ചും സര്‍ക്കാരിന് ഒരു വിയോജിപ്പുമില്ല. സാമ്പത്തിക ഫെഡറലിസത്തെ തകര്‍ക്കുകയും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നതിനോട് സഹകരിച്ച് മുന്നോട്ടുപോകാനാണ് യു ഡി എഫ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന കള്ളപ്രചരണം ആവര്‍ത്തിക്കാനാണ് നയപ്രഖ്യാപനത്തില്‍ ഉടനീളം ശ്രമം നടന്നത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ അനുസരിച്ച് 5,429 കോടി രൂപ ട്രഷറിയില്‍ ബാക്കിവെച്ചുകൊണ്ടാണ് ഇടതുസര്‍ക്കാര്‍ ഭരണം അവസാനിപ്പിച്ചത്. പൊതുകടം വന്‍തോതില്‍ കുറയ്‌ക്കാന്‍ കഴിഞ്ഞ സര്‍ക്കാരായിരുന്നു എല്‍ ഡി എഫിന്റേത്. കടബാധ്യതയില്‍ രാജ്യത്തെ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. കേന്ദ്രം അടിച്ചേല്‍പ്പിക്കുന്ന ഉപരോധ സമാനമായ സാമ്പത്തിക അടിച്ചമര്‍ത്തലാണ് കേരളത്തിന്റെ മുന്നേറ്റത്തിന് തടസമായുള്ളത്. ആ നീക്കങ്ങള്‍ക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ, കേരളത്തെ മുന്നോട്ട് നയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് യു ഡി എഫ് ശ്രമമെന്നും സി പി എം വിമർശിച്ചു.
ജനക്ഷേമ പദ്ധതികള്‍ക്കെതിരെ നീക്കമുണ്ടായാൽ പ്രതിഷേധം
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്ക സൃഷ്‌ടിക്കുന്നതാണ്. കേരളത്തിന്റെ സമ്പദ്‌ഘടനയെതന്നെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ തയ്യാറായിട്ടില്ല. ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവ നടപ്പിലാക്കുന്നതിനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഇതിലില്ല. നാടിന്റെ അഭിമാനമായ പ്രധാന പദ്ധതികളെ മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ച് വ്യക്തമാക്കുന്നില്ല. തൊഴിലുറപ്പ്, കുടുംബശ്രീ, കിഫ്‌ബി തുടങ്ങി പ്രധാന മേഖലകളെക്കുറിച്ച് പരാമര്‍ശം പോലും ഇല്ല എന്നത് വിസ്‌മയകരമാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ലെന്ന സന്ദേശമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. നാടിന് ഗുണപരമായി മാറിയിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തയ്യാറാവുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നാടിന്റെയും ജനങ്ങളുടെയും താല്‍പര്യത്തിന് എതിരെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
