വേദന കൊണ്ടി പിടി വിട്ട ഉടനെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് സമീപവീട്ടുകാര്‍ എത്തിയെങ്കിലും അപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

കോഴിക്കോട്: പുലര്‍ച്ചെ വീട്ടില്‍ കടന്ന മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്റെ വിരല്‍ കടിച്ചുമുറിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവമുണ്ടായത്. നെല്ലിക്കാപ്പറമ്പ് അങ്ങാടിക്ക് സമീപം താമസിക്കുന്ന താളത്തില്‍ കോട്ടമ്മല്‍ വീട്ടില്‍ ഹാരിസിനെയാണ് മോഷ്ടാവ് അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം. മൂത്രമൊഴിക്കാനായി ഹാരിസ് എഴുന്നേറ്റ സമയത്ത് ഡൈനിംഗ് ഹാളിന് സമീപം ഒരാളെ കണ്ടു. മകനാണെന്ന് കരുതി വിളിച്ചപ്പോള്‍ ഇയാള്‍ അടുക്കള ഭാഗത്തേക്ക് ഓടിയെന്ന് ഹാരിസ് പറയുന്നു. അടുക്കള വാതില്‍ പൂട്ടാറുള്ളതിനാല്‍ മോഷ്ടാവിന് അകത്തു കയറാന്‍ സാധിച്ചില്ല. പിന്നാലെയെത്തിയ ഹാരിസ് ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ 'ഛോഡ്‌ദോ' എന്ന് പറഞ്ഞ് ഇയാള്‍ കുതറി മാറാന്‍ ശ്രമിച്ചതായും പിന്നീട് കൈവിരലില്‍ കടിച്ചതായും ഹാരിസ് പറഞ്ഞു. കടിയേറ്റ് കൈക്ക് ആഴത്തില്‍ മുറിവേറ്റു. വേദന കൊണ്ട് പിടി വിട്ട ഉടനെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് സമീപ വീട്ടുകാര്‍ എത്തിയെങ്കിലും അപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇതര സംസ്ഥാനത്ത് നിന്നുള്ളയാളാണെന്ന് കരുതുന്നതായി ഹാരിസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മോഷണശ്രമം സംബന്ധിച്ച് മുക്കം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം