പഫ്സ് കഴിച്ച നാലംഗ കുടുബത്തിന് വയറുവേദനയും ഛർദ്ദിയും; വിട്ടുകൊടുക്കാതെ വർഷങ്ങൾ നീണ്ട നിയമപോരാട്ടം, ഒടുവിൽ വിധി
ക്ഷ്യയോഗ്യമല്ലാത്ത ബേക്കറി സാധനങ്ങൾ നല്‍കിയതിലൂടെ ഉണ്ടായ മാനസിക, ശാരീരിക ബുദ്ധുമുട്ടുകള്‍ക്ക് പകരമായി നഷ്ടപരിഹാരം തേടിയാണ് നാലംഗ കുടുംബം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
![four membered family had a food poisoning after having puffs from bakery and won the legal battle now afe four membered family had a food poisoning after having puffs from bakery and won the legal battle now afe](https://static-ai.asianetnews.com/images/01haec0dgczna0qbq6v1q3yy8p/puffs_363x203xt.jpg)
എറണാകുളം: പഫ്സ് കഴിച്ച നാലംഗ കുടുംബത്തിന് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ അരലക്ഷം രൂപ ബേക്കറി ഉടമ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥൻ, നിധി എന്നിവരുടെ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്.
മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ.എൻ ഭാസ്കരനെതിരെയാണ് സന്തോഷ് മാത്യുവും കുടുംബവും പരാകി നല്‍കിയിരുന്നത്. 2019 ജനുവരി 26 നാണ് ഇവർ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചത്. തുടർന്ന് വയറു വേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇവർ പരാതി നൽകി. ഉദ്യോഗസ്ഥർ ബേക്കറിയിലെത്തി പരിശോധന നടത്തുകയും പിഴ ചുമത്തുകയും ചെയ്തു.
അതേസമം ഭക്ഷ്യയോഗ്യമല്ലാത്ത ബേക്കറി സാധനങ്ങൾ നൽകിയതിലൂടെ തങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും മാനസിക പ്രയാസങ്ങൾക്കും നഷ്ടപരിഹാരവും കോടതി നിയമനടപടികള്‍ക്ക് ചെലവായ തുകയും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. എന്നാല്‍, ബേക്കറിയിൽ നിന്ന് വാങ്ങിയ ഭക്ഷ്യ സാധനങ്ങൾ കഴിച്ചതിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന വാദം തെറ്റാണെന്ന് എതിർകക്ഷി വാദിച്ചു.
എന്നാൽ കടയിൽ പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ തയാറാക്കിയ മഹസർ പ്രകാരം, സ്ഥാപനം ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഹാജരാക്കിയിട്ടില്ല. ഭക്ഷ്യവസ്തുക്കൾ തുറന്നുവെച്ച നിലയിലും മാറാലയും എട്ടുകാലിയുമുള്ള സ്ഥലത്ത് സൂക്ഷിച്ച നിലയിലായിരുന്നു. പ്രാണികളുള്ള ബ്രോക്കൺ നട്ട്സ് ബേക്കറിയിൽനിന്നു കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് 3,000 രൂപ പിഴ ചുമത്തിയത്. മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിലും ബേക്കറിയുടെ ശുചിത്വത്തിൽ അപാകത കണ്ടെത്തിയതായി പറഞ്ഞിരുന്നു.
ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ പഭോക്തൃ തർക്ക പരിഹാര ബെഞ്ചാണു പരാതി പരിഗണിച്ചത്. ബേക്കറിയുടെ സേവനത്തിൽ അപര്യാപ്തതയും അധാർമികമായ കച്ചവട രീതിയും ഉണ്ടെന്ന് കോടതി കണ്ടെത്തി. വിവരാവകാശ നിയമം ഉൾപ്പെടെ ഉപയോഗിച്ച് നിയമപോരാട്ടം നടത്തിയ കുടുംബത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ബേക്കറി ഉടമ 30 ദിവസത്തിനകം 50,000 രൂപ പരാതിക്കാർക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്. പരാതിക്കാർക്കു വേണ്ടി അഡ്വ. ടോം ജോസഫ് ഹാജാരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...