തോമസ് ചാണ്ടിയുടെ റിസോർട്ടിലെ അനധികൃത നിര്‍മാണം; ചുമത്തിയ പിഴയിൽ കുറവ് വരുത്താൻ സർക്കാർ നിർദേശം
22 കെട്ടിടങ്ങളുടെ കൂട്ടിയ വിസ്തീര്‍ണത്തിന് 2002 മുതലുള്ള കെട്ടിട നികുതിയുടേയും 10 കെട്ടിടങ്ങൾക്ക് 2012 മുതലുള്ള നികുതിയും പിഴയും അടക്കം 2.75 കോടിയാണ് നഗരസഭ അടയ്ക്കാൻ നിർദേശിച്ചത്
ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾക്ക് നഗരസഭ ചുമത്തിയ പിഴയിൽ വലിയ കുറവ് വരുത്താൻ സർക്കാർ നിർദേശം. കെട്ടിടങ്ങൾ നിർമ്മിച്ചത് മുതലുള്ള നികുതിയും പിഴയും വാങ്ങരുതെന്നും മൂന്ന് വർഷത്തെ തുക ഈടാക്കി കെട്ടിടങ്ങൾ ക്രമപ്പെടുത്താനുമാണ് അഡീഷണൽ ചീഫ് സെക്രട്ടറി നഗരസഭയ്ക്ക് നൽകിയിരിക്കുന്ന നിർദേശം.
ലേക്ക് പാലസ് റിസോർട്ടിലെ 10 കെട്ടിടങ്ങൾ പൂർണ്ണമായും അനധികൃതമാണെന്നും 22 കെട്ടിടങ്ങളിൽ വിസ്തീർണ്ണത്തിൽ കുറവ് ഉണ്ടെന്നും ആലപ്പുഴ നഗരസഭ കണ്ടെത്തിയിരുന്നു. ഇതിൽ 22 കെട്ടിടങ്ങളുടെ കൂട്ടിയ വിസ്തീര്‍ണത്തിന് 2002 മുതലുള്ള കെട്ടിട നികുതിയുടേയും 10 കെട്ടിടങ്ങൾക്ക് 2012 മുതലുള്ള നികുതിയും പിഴയും അടക്കം 2.75 കോടിയാണ് നഗരസഭ അടയ്ക്കാൻ നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്ടർ വേൾഡ് കമ്പനി സർക്കാരിന് നൽകിയ അപേക്ഷയിലാണ് അനുകൂല തീരുമാനം എടുത്തിരിക്കുന്നത്.
സർക്കാർ നിർദേശപ്രകാരം അന്വേഷണം നടത്തിയ നഗരകാര്യ റീജണൽ ജോയിന്‍റ് ഡയറക്ടർ കഴിഞ്ഞ മൂന്ന് വർഷത്തെ തുക മാത്രമെ ഈടാക്കാൻ വ്യവസ്ഥയുള്ളൂവെന്നാണ് നഗരസഭയെ അറിയിച്ചത്. ലേക്ക് പാലസ് റിസോർട്ടിലെ 10 അനധികൃത കെട്ടിടങ്ങൾക്ക് ഉൾപ്പെടെ നികുതിയും പിഴയുമായി 2.71 കോടി രൂപ അടയ്ക്കാൻ നിർദേശിച്ച നഗരസഭയ്ക്ക് ഇനി 35 ലക്ഷം മാത്രമാണ് കിട്ടുക. കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ കമ്പനി നൽകിയ അപേക്ഷയിൽ ഉടൻ തീരുമാനമെടുക്കാനാണ് നഗരസഭയ്ക്കുള്ള നിർദേശം. ഇതോടൊപ്പം , വ്യവസ്ഥകൾക്ക് വിധേയമായി റിസോർട്ടിന്‍റെ ലൈസൻസ് പുതുക്കി നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നഗരസഭയോട് സർക്കാർ നിർദേശിക്കുന്നു.