ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ഡേവിഡ് പര്‍ദേശിയുടെ ജീവിതവും മരണവും. അടുത്ത ആഴ്ച  യേഡാ ഗോപാല്‍ അഥവാ സൈക്കോ ഗാങ്സ്റ്റര്‍  

കോടതിക്കുള്ളില്‍ പ്രതികളെ വധിക്കുന്നത് മുംബൈ അധോലോകത്ത് പുതിയ കാര്യമല്ല. മുംബൈ അതാദ്യം തുടങ്ങിയത് ദാവൂദ് ഇബ്രാഹിം തന്നെയാണ്. അന്ന് ഒരു ചെറുകിട കള്ളക്കടത്തുകാരനായിരുന്നു ദാവൂദ്. അത് വലിയ വാര്‍ത്തയാതാടെ, കോടതിക്കുള്ളില്‍ വെച്ച് എതിരാളികളെ വധിക്കുന്നത് ഒരു ട്രെന്‍ഡായി. സമാനമായ നിരവധി ആക്രമണങ്ങള്‍ കോടതിക്കുള്ളില്‍ നടന്നു.

ഇതിന്റെ തുടര്‍ച്ചയായിരുന്നു 1983 സെപ്റ്റംബര്‍ ആറിന് നടന്നതും. ദാവൂദ് ഇ്രബാഹിം തന്നെയായിരുന്നു ഇതിന്റെയും സൂത്രധാരന്‍. കൊല നടത്തിയത് അന്ന് 24 വയസ്സു മാത്രമുണ്ടായിരുന്ന ഒരു പയ്യനായിരുന്നു. ഡേവിഡ് പര്‍ദേശി. കൊല്ലപ്പെട്ടത്, പത്താന്‍ ഗ്യാംഗിലെ പ്രമുഖനും ദാവൂദിന്റെ മൂത്ത സഹോദരന്‍ ഷബീര്‍ ഇബ്രാഹിമിനെ കൊന്ന കേസിലെ പ്രതിയുമായ അമീര്‍സാദ നവാബ് ഖാനെ.

മുംബൈ സെഷന്‍സ് കോടതിയില്‍ നടന്ന ആ സംഭവത്തിന് സാക്ഷിയായിരുന്നു മുംബൈ കണ്ട ഏറ്റവും ഗംഭീര ക്രൈം റിപ്പോര്‍ട്ടര്‍ ആയിരുന്ന ജെ ഡേ. 2011-ല്‍ ബൈക്കിലെത്തിയ വാടകക്കൊലയാളികള്‍ വെടിവെച്ചുകൊന്ന ജ്യോതിര്‍മയി ഡേ എന്ന ജെ ഡേ അന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഈ സംഭവത്തിന്റെ നാടകീയതകള്‍ മുഴുവന്‍ പകര്‍ത്തുന്നുണ്ട്.

കോടതിമുറിയിലെ കൊല

സമയം രാവിലെ 11:30. വെള്ള ടി ഷര്‍ട്ടും നീല പാന്റും ധരിച്ച, അത്യാവശ്യം തടിച്ച ശരീരപ്രകൃതിയുള്ള അമീര്‍സാദയെയും കൂട്ടാളി ജാഫര്‍ ജമാല്‍ സിദ്ദിഖിയെയും തിരക്കേറിയ കോടതിയിയിലേക്ക് പൊലീസ് കൊണ്ടുവന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഇസ്ഹാഖ് ബാഗ്വാന്‍ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ സുരക്ഷയിലായിരുന്നു പ്രതികള്‍. സെഷന്‍സ് ജഡ്ജി എസ്.വി. ജോഷിയായിരുന്നു കേസ് പരിഗണിക്കുന്നത്. കേസ് നടപടികള്‍ ആരംഭിക്കാന്‍ അഭിഭാഷകര്‍ കാത്തിരിക്കുന്നതിനിടെയായിരുന്നു ആ സംഭവം.

മെലിഞ്ഞ ഒരു യുവാവ് പെട്ടെന്നാണ് പോലീസിന്റെ സുരക്ഷാവലയം ഭേദിച്ച് കോടതിക്കുള്ളിലേക്ക് കടന്നുവന്നത്. നേവി യൂനിഫോമിലായിരുന്നു ഇയാള്‍. ഏകദേശം 15 അടിയോളം മുന്നോട്ട് നടന്ന ശേഷം അവന്‍ അമീര്‍സാദയുടെ അല്‍പ്പം ദൂരെയായി നിന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഇസ്ഹാഖ് ബാഗ്വാന്‍ അവനില്‍നിന്ന് 12 അടി മാത്രം അകലെയുണ്ടായിരുന്നു.

അടുത്തക്ഷണം അതു സംഭവിച്ചു. 180 ഡിഗ്രി തിരിഞ്ഞ് അവന്‍ പ്രതിക്കൂട്ടിലേക്ക് പാഞ്ഞടുത്തു. സിദ്ദിഖിയോട് സംസാരിക്കുകയായിരുന്ന അമീര്‍സാദ അമ്പരന്ന് അത് നോക്കുന്നതിനിടെ അവന്‍ ഷര്‍ട്ടിനടിയില്‍ ഒളിപ്പിച്ച .38 കാലിബര്‍ റിവോള്‍വര്‍ പുറത്തെടുത്ത് നിറയൊഴിച്ചു. അഞ്ച് അടി മാത്രം അകലെയായിരുന്നു അന്നേരം അമീര്‍സാദ. നെഞ്ചിലും വയറിലും കഴുത്തിന് മുകളിലുമായി മൂന്ന് വെടിയുണ്ടകള്‍. അമീര്‍സാദ രക്തത്തില്‍ കുളിച്ച് അവിടെത്തന്നെ വീണു മരിച്ചു.

വെടിയൊച്ച കോടതിയില്‍ ഭീതി പടര്‍ത്തി. ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം ചിതറി ഓടി. ഈ ബഹളത്തിനിടയിലൂടെ കൊലയാളി ജനക്കൂട്ടത്തെ വെട്ടിച്ച് ജനാലക്കടുത്തേക്ക് ഓടി. ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാനായിരുന്നു അവന്റെ പദ്ധതി.

അവന്റെ തൊട്ടടുത്തുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ ഇസ്ഹാഖ് ബാഗ്വാന്‍ അവനുനേരെ പാഞ്ഞടുത്ത് .38 കാലിബര്‍ ടൈറ്റന്‍ ടൈഗര്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തുരുതുരാ വെടിയുതിര്‍ത്തു. അവന്റെ വലതു തുടയില്‍ വെടിയുണ്ട തുളച്ചുകയറി. നിമിഷങ്ങള്‍. പോലീസ് അവനെ കീഴടക്കി. ആയുധം പിടിച്ചെടുത്തു.

ചെമ്പൂരിലെ ലോവര്‍ മിഡില്‍ ക്ലാസ് കോളനിയായ തിലക് നഗര്‍ സ്വദേശിയായിരുന്നു ഡേവിഡ് പര്‍ദേശി എന്ന ആ കൊലയാളി. ദരിദ്രന്‍, തൊഴില്‍രഹിതന്‍, അനാഥന്‍.

കൊലയാളിയെ ഉടന്‍ തന്നെ ജെ ജെ ആശുപത്രയില്‍ എത്തിച്ചു. പോലീസ് തെളിവെടുപ്പ് തുടങ്ങി. 'ദാവൂദിന്റെ സഹോദരന്‍ ഷബീറിനെ കൊന്ന അമീര്‍സാദയെ വകവരുത്താന്‍ ബഡാരാജനാണ് എന്നെ വാടകയ്‌ക്കെടുത്തത്' അവന്‍ പോലീസിനോട് തുറന്നുപറഞ്ഞു. അതോടെ ദാവൂദും ബഡാ രാജനും പ്രതിപ്പട്ടികയില്‍ വന്നു.

ആ കൊലയ്ക്കുപിന്നിലെ അന്തര്‍നാടകങ്ങള്‍

വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരാളായിരുന്നു ഡേവിഡ്. ദാവൂദിന്റെ കൈയില്‍നിന്ന് പണംവാങ്ങിയ ബഡാ രാജനാണ് അവനെ ആയുധപരിശീലനം നല്‍കി കൊല ചെയ്യാന്‍ അയച്ചത്. (കാവ്യനീതി എന്നു പറയാം, അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബഡാരാജനും അമീര്‍സാദയുടെ അതേ ദുര്‍വിധി വന്നു. അതേ കോടതിയില്‍ അതേ നേവിവേഷത്തില്‍ രാള്‍ വന്നാണ് രാജനെ വെടിവെച്ചു കൊന്നത്. കരീം ലാലയ്ക്കുവേണ്ടി അബ്ദുള്‍ കുഞ്ഞ് വാടകയ്‌ക്കെടുത്ത ചന്ദ്രശേഖരന്‍ സഫാലികയായിരുന്നു കൊലയാളി!)

മുമ്പും പല കുറിപ്പുകളിലും സൂചിപ്പിച്ച കാര്യമാണ് ദാവൂദിന്റെ ഡി കമ്പനിയും കരീം ലാലയുടെ പത്താന്‍ ഗ്രൂപ്പുമായി ഇടയ്ക്കിടെ നടക്കാറുള്ള ചോരക്കളി. ഒരിക്കല്‍ ഹാജി മസ്താന്‍ ഇടപെട്ട് ഇരുവരെയും രഞ്ജിപ്പില്‍ നിര്‍ത്തിയെങ്കിലും ആലംസേബും അമീര്‍ സാദയും മാന്യ സുര്‍വേയും ചേര്‍ന്നു ഷബീറിനെ കൊന്നതോടെ ഇരുവര്‍ക്കുമിടയില്‍ അതുവരെയുണ്ടായിരുന്ന കരാര്‍ ലംഘിക്കപ്പെട്ടു. അതിന്റെ പ്രതിഫലനമായിരുന്നു അമര്‍സാദയുടെ കൊല.

ദാവൂദിന്റെ പ്രതികാരം

1983 ഫെബ്രുവരി 12-ന് കൊല്ലപ്പെട്ട ജ്യേഷ്ഠന്‍ ഷബീര്‍ ഇബ്രാഹിമിന്റെ മരണത്തിന് പകരം വീട്ടുകയായിരുന്നു ദാവൂദ്. മുംബൈ സെന്‍ട്രലിന് സമീപമുള്ള കോണ്‍ഗ്രസ് ഹൗസിലെ ചിത്ര എന്ന നര്‍ത്തകിയുമായി പ്രണയത്തിലായിരുന്നു ഷബീര്‍. കാമുകിക്കൊപ്പം ഒരു ഫിയറ്റ് കാറില്‍ ബാന്ദ്രയിലേക്ക് പോകുകയായിരുന്നു ഷബീര്‍. ദാവൂദുമായി ശത്രുതയിലായിരുന്ന പതാന്‍ സംഘം തങ്ങളെ പിന്തുടരുന്നുത് അയാള്‍ അറിഞ്ഞിരുന്നില്ല.

പുലര്‍ച്ചെ 1.30നായിരുന്നു അത്. ഹാജി അലിയില്‍ നിന്ന് തുടങ്ങിയ ആ ചേസിംഗ് പ്രഭാദേവിയിലെ സിദ്ധിവിനായക ക്ഷേത്രത്തിന് എതിര്‍വശത്തുള്ള പെട്രോള്‍ പമ്പില്‍ ഷബീറിന്റെ കാര്‍ നിര്‍ത്തിയപ്പോള്‍ അവസാനിച്ചു. കാറിന് പുറത്ത് മാന്യ സുര്‍വെ, അമീര്‍സാദ, അയാളുടെ ബന്ധുവായ ആലംസേബ് ജംഗ്രേസ് ഖാന്‍, സിദ്ദിഖ് എന്നിവര്‍ നില്‍ക്കുന്നത് കണ്ട് ഷബീര്‍ സ്തബ്ധനായിപ്പോയി.

അമീര്‍സാദ ചിത്രയോട് കാറില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആ നാലുപേരും വളഞ്ഞിട്ട് നിറയൊഴിച്ചു. അഞ്ച് വെടിയുണ്ടകള്‍ പറഞ്ഞെത്തി. ഷബീര്‍ കാറിനുള്ളില്‍ തന്നെ ജീവനറ്റ് വീണു. ഷബീര്‍ കൊല്ലപ്പെട്ട വിവരം ദാവൂദ് അറിയുന്നതിന് മുന്‍പ് അയാളെയും വകവരുത്താനും സംഘം പദ്ധതിയിട്ടിരുന്നു. അതിനായി, ഒരു മണിക്കൂറിന് ശേഷം അവര്‍ ദാവൂദിന്റെ താവളമായ പാക്‌മോഡിയ സ്ട്രീറ്റിലെത്തി.

എന്നാല്‍ ദാവൂദിന്റെ അടുത്ത അനുയായിയായ ഖാലിദ് പഹല്‍വാനും സംഘവും അവിടെ കാവലുണ്ടായിരുന്നു. പത്താന്‍ സംഘം എത്തിയ വാഹനം അവര്‍ തിരിച്ചറിഞ്ഞു. എതിരാളികള്‍ വെടിയുതിര്‍ക്കുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പ് ദാവൂദിന്റെ വീടിന്റെ വലിയ ഇരുമ്പ് വാതില്‍ അവര്‍ അടച്ചു. ഇരുവിഭാഗവും തമ്മില്‍ കടുത്ത വെടിവെപ്പും അസഭ്യവര്‍ഷവും നടന്നു. ആ പ്രദേശം വെടിയൊച്ചകള്‍ കൊണ്ട് മുഴങ്ങി.

ആ ഏറ്റുമുട്ടലില്‍ അമീര്‍സാദയ്ക്ക് പരിക്കേറ്റെങ്കിലും അയാള്‍ അന്ന് രക്ഷപ്പെട്ടു. ഏഴ് മാസങ്ങള്‍ക്ക് ശേഷം കോടതിയില്‍ വെച്ച് ഡേവിഡ് പര്‍ദേശി അയാളുടെ കഥ കഴിച്ചു. മുംബൈയെ വിറപ്പിച്ച അധോലോക യുദ്ധത്തിന്റെ തുടക്കമായിരുന്നു അത്. പത്ത് വര്‍ഷത്തിനുള്ളില്‍ 50-ലധികം പേരാണ് ഈ കുടിപ്പകയില്‍ കൊല്ലപ്പെട്ടത്.

അമര്‍സാദയെ കൊല്ലാന്‍ ദാവൂദും രാജനും ക്രാഫോര്‍ട്ട് മാര്‍ക്കറ്റിലെ മുസാഫിര്‍ഖാനയില്‍ വെച്ചാണ് പദ്ധതി തയ്യാറാക്കിയത്. ഇരുവരുടെയും സാനിധ്യമില്ലാതെ വേണം കൊല നടപ്പാക്കാന്‍. കൊലയാളി പുതുമുഖമായിരിക്കണം. പോലീസിന്റെ ഹിറ്റ്‌ലീസ്റ്റില്‍ പെട്ട ആളാവരുത്. ഇതായിരുന്നു ദാവൂദിന്റെ ഡിമാന്റ്.

എല്ലാം ഏറ്റു എന്ന് രാജന്‍ വാക്കുകൊടുത്തു. അങ്ങനെ ആ സുപ്പാരി ഉറപ്പിച്ചു. പ്രതിഫലമായി ഭീമമായ തുക ദാവൂദ് അപ്പോള്‍ത്തന്നെ രാജന് നല്‍കി. എല്ലാം എളുപ്പത്തില്‍ നടക്കണം എന്ന് ദാവൂദിന് വാശിയുണ്ടായിരുന്നു. പിരിയുമ്പോള്‍ അയാളത് പ്രത്യേകം ഓര്‍മ്മപ്പെടുത്തി. ദാവൂദിന് വീണ്ടും ഉറപ്പുനല്‍കിയശേഷം ബഡാരാജന്‍ തിരിച്ചുപോയി.

ഒരുപാട് അന്വേഷണത്തിന് ശേഷം രണ്ടുപേരെ രാജന്‍ കണ്ടെത്തി. ഒരാള്‍ ഫിലിപ്പ് പാര്‍ദേ, രണ്ടാമന്‍ ഡേവിഡ് ദേവസായി പരദേശി. അതുവരെ ഒരു കളിത്തോക്കുപോലും കണ്ടിട്ടില്ലാത്ത ഡേവിഡിനെ രാജന്‍ തിരഞ്ഞെടുത്തു. ഇനിയുള്ള ദൗദ്യം അവനെ വെടിവെക്കാന്‍ പഠിപ്പിക്കുക എന്നതാണ്.

ഉറാനിലെ ഉള്‍വ ഗ്രാമം കൊങ്കണി മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മലയിടുക്കുകള്‍ നിറഞ്ഞതാണ്. ദാവൂദിനെ കുടുംബാംഗമായി കാണുന്നവരാണ് അവിടുത്തുകാര്‍. അവിടെ ദാവൂദിന് രഹസ്യമായി തങ്ങാന്‍ വസതിയുണ്ട്. അതൊരു സുരക്ഷിത സ്ഥലമാണെന്ന് രാജന് നേരത്തേ അറിയാം. തോക്കും അനവധി വെടിയുണ്ടകളും സംഘടിപ്പിച്ച് ഡേവിഡിനെയും കൂട്ടി രാജന്‍ അങ്ങോട്ടുപോയി. അവിടെവെച്ചായിരുന്നു വെടിവെപ്പ് പരിശീലനം.

ആയിടെ വസതിയില്‍ ചെന്ന ദാവൂദിന് വീട്ടില്‍ അലസനായി ഇരിക്കുന്ന ഡേവിഡിനെ കണ്ട് കലികയറി. ദാവൂദ് അപ്പോള്‍ തന്നെ രാജനെ വിളിച്ച്, തന്റെ ജോലി ഏല്‍പ്പിച്ചത് ഇതുപോലുള്ള ഉഴപ്പനെയാണോ എന്ന് തട്ടിക്കയറി. രാജന്‍ അപ്പോഴും ദാവൂദിനെ ആശ്വസിപ്പിച്ചു.

രാജന്‍ വാക്കുപാലിച്ചു. ദിവസങ്ങള്‍കൊണ്ട് മികച്ച ഷൂട്ടറാക്കി അയാള്‍ ഡേവിഡിനെ മാറ്റി. 1983 ഡിസംബര്‍ ആറിന് ഡേവിഡും നാല് കൂട്ടുകാരുമായി കോടതിക്ക് മുന്‍പില്‍ രാജന്‍ എത്തി. വെടിവെപ്പ്കഴിഞ്ഞു പുറത്തു ചാടിയാല്‍ വണ്ടിയില്‍ കയറിക്കോളണം, ബാക്കികാര്യങ്ങളൊക്കെ ഞങ്ങള്‍ ശ്രദ്ധിക്കാം എന്ന് രാജന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. കോടതിക്ക് പുറത്തു നിര്‍ത്തിയ വണ്ടിയില്‍ നിന്നും നേവി ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരു തടിച്ച പുസ്തകത്തില്‍ ഒളിപ്പിച്ച തോക്കുമായി അവന്‍ കോടതിക്കുള്ളിലേക്ക് കയറി. (അപ്പോള്‍ ഹൃദയം ക്രമാതീതമായി മിടിച്ചിരുന്നു എന്ന് ഡേവിഡ് പോലീസിനോട് പിന്നീട് വെളിപ്പെടുത്തിയിരുന്നു).

വെടിവെപ്പില്‍ ആലംസേബും പോലീസിന്റെ തിരിച്ചടിയില്‍ ഡേവിഡ് പരദേശിയും മരിച്ചിരിക്കാം എന്ന് രാജന്‍ കണക്കുകൂട്ടി. അങ്ങനെയെങ്കില്‍ ഡേവിഡിന് കൊടുക്കാന്‍ ദാവൂദ് ഏല്‍പ്പിച്ച പണം തനിക്ക് സ്വന്തമാക്കാമെന്നും അയാള്‍ മോഹിച്ചു. ഒരു നിമിഷം വൈകാതെ ഡേവിഡ് മരിച്ചെന്നു കരുതി രാജന്‍ കാറോടിച്ചു പോയി.

പിടിയിലായ ശേഷം ഡേവിഡിന്റെ ജീവിതം

ആശുപത്രിയില്‍ നിന്നും പുറത്തിറക്കിയ ഡേവിഡിനെ കോടതി അര്‍തര്‍ റോഡ് ജയിലിലേക്കയച്ചു. ചില ജയില്‍ ജീവനക്കാരുടെ സഹായത്തോടെ ഒന്നാം നിലയിലെ ജയിലഴി മുറിച്ച് കയറില്‍ തൂങ്ങി അവന്‍ രക്ഷപ്പെട്ടുവെങ്കിലും വൈകാതെ പിടിക്കപ്പെട്ടു.

പിന്നീട് ദാവൂദിന്റെയും ബഡാ രാജന്റെയും നിര്‍ദ്ദേശത്തിന് വഴങ്ങി കുറ്റവാളിയായി മാറേണ്ടിവന്ന കാരണത്താല്‍ ഡേവിഡിന് ശിക്ഷയില്‍ ഇളവുകിട്ടി. അവന്‍ജയില്‍ മോചിതനായി. പോലീസിന്റെ സഹായത്തോടെ അവന്‍ പുതിയ ജീവിതം തുടങ്ങി. അതിനിടയിലാണ് സമദ് ഖാനെ കൊന്ന് ദാവൂദ് ദുബായിലേക്ക് പറന്നത്. ബഡാ രാജനെ കരീം ലാലയുടെ നിര്‍ദ്ദേശ പ്രകാരം സഫാലിക വെടിവെച്ചു കൊന്നതും ആ സമയത്തു തന്നെ.

അധോലോക സംഘങ്ങള്‍ തമ്മിലുള്ള കൂട്ടക്കുരുതികളുടെ പാരമ്യതയില്‍ ആയിരുന്നു അക്കാലത്തെ ബോംബെ. അവര്‍ പരസ്പരം കൊന്നുതള്ളിയതിന് കണക്കില്ല. ഒരിക്കല്‍ ബോംബെ പോലീസ് കമ്മീഷണര്‍ പരിഹാസപൂര്‍വ്വം പറഞ്ഞത് നോക്കുക: 'സുപ്രീം കോടതിയുടെ സമീപകാല വിധിന്യായങ്ങള്‍ക്ക് നന്ദി. ജഡ്ജിമാരുടെ മനോഭാവം ജയില്‍ ശിക്ഷയല്ല, ജാമ്യം നല്‍കുക എന്നതാണ്. അതിന്റെ ഫലമായി ഉന്നത അഭിഭാഷകരുടെ സഹായത്തോടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനാവും.'

വൈകാതെ ഡേവിഡ് വിവാഹിതനായി. ബോംബയില്‍ താന്‍ സുരക്ഷിതനല്ല എന്ന് മനസ്സിലാക്കി അവന്‍ ദുബായിലേക്ക് പോയി. അവനവിടെ ഒരു വീഡിയോ കാസറ്റ് കട തുടങ്ങി. ഈ വിവരം ദാവൂദിന്റെ ചെവിയിലെത്തി. അമീര്‍സാദയെ കൊന്നശേഷം തന്നെ ഒറ്റിക്കൊടുത്തു എന്ന കാരണം പറഞ്ഞ് ദാവൂദ് അവനുനേരെ ഭീഷണി മുഴക്കിത്തുടങ്ങി. രക്ഷയില്ലാതെ വന്നപ്പോള്‍ അവന്‍ ബോംബെലേക്കു തന്നെ മടങ്ങി.

ഡേവിഡ് ബോംബയില്‍ എത്തിയ വിവരമറിഞ്ഞ അമീര്‍സാദയുടെ പിതാവ് കരീം ലാലയെ ചെന്നുകണ്ട് തന്റെ മകനെ കൊന്നവനെ വധിക്കണമെന്ന് അപേക്ഷിച്ചു.

താന്‍ ലാലയുടെ നോട്ടപ്പുള്ളിയാണെന്ന് ഡേവിഡ് മനസ്സിലാക്കി. ദുബായില്‍ ദാവൂദ് ആണെങ്കില്‍ ബോംബയില്‍ കരീം ലാല. അധോലോകത്തെ രണ്ട് രാജാക്കന്മാര്‍ക്കിടയില്‍പ്പെട്ട് പൊറുതിമുട്ടിയ ഡേവിഡ് അഹമ്മദാബാദിലേക്ക് പോയി.

ഈ വിവരം വൈകാതെ ദാവൂദ് അറിഞ്ഞു. അഹമ്മദാബാദിലെ അധോലോക രാജാവ് അബ്ദുല്‍ ലത്തീഫുമായി ദാവൂദ് ബന്ധപ്പെട്ടു. ഡേവിഡിന്റെ കൈകൊണ്ട് കൊല്ലപ്പെട്ട അമീര്‍സാദയുടെ സഹോദരന്‍ ലംബു ഷഹസാദ അപ്പോള്‍ ലത്തീഫിന്റെ ഗ്രൂപ്പ് അംഗമാണ്! മരണം പിന്നാലെ കൂടുന്നവനെ രക്ഷപ്പെടുത്താന്‍ ആര്‍ക്കു കഴിയും? അല്ലെങ്കില്‍പ്പിന്നെ തന്റെ സഹോദരനെ കൊന്ന കൊലയാളിയെ വധിക്കാന്‍ ലംബു ഷഹദ്‌സാദയ്ക്ക് അവസരം ലഭിക്കുമോ?

വിവരമറിഞ്ഞ ഉടനെ, അഗര്‍വാള്‍ ഗസ്റ്റ് ഹൌസില്‍ തങ്ങുന്ന ഡേവിഡിനെ പിടികൂടാന്‍ ഷഹ്‌സാദയും സംഘവും പുറപ്പെട്ടു. അവിടെവെച്ചു ഡേവിഡിനെ അവര്‍ വധിച്ചു. ഡേവിഡ് പര്‍ദേശി എന്ന ജീവിതം അവിടെ തീര്‍ന്നു.

………………………………..

(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)