മോദി അതിസമ്പന്നരുടെ പ്രധാനമന്ത്രി, ബിജെപി ഭരണത്തില്‍ ഇന്ത്യയുടെ കടം 70 ലക്ഷം കോടി: അഖിലേഷ് യാദവ്
അഞ്ച് വര്‍ഷത്തെ ബിജെപി ഭരണം മൂലം രാജ്യത്തിന്‍റെ കടബാധ്യത 35 ലക്ഷത്തില്‍ നിന്ന് 70 ലക്ഷമായി ഉയര്‍ന്നു. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ലഭിച്ചില്ലെങ്കില്‍ പണം പോയതെവിടെ? അഖിലേഷ് ചോദിച്ചു.
മിര്‍സപൂര്‍( ഉത്തര്‍പ്രദേശ്): നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് എസ് പി നേതാവ് അഖിലേഷ് യാദവ്. മോദി ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പ്രധാനമന്ത്രി അല്ലെന്നും ഒരു ശതമാനം മാത്രമുള്ള അതിസമ്പന്നരുടെ പ്രധാനമന്ത്രി ആണെന്നും അഖിലേഷ് യാദവ് ആരോപിച്ചു. ബി എസ് പി നേതാവ് മായാവതി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു അഖിലേഷിന്‍റെ പരാമര്‍ശം.
'ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. മോദി എന്‍റെയോ നിങ്ങളുടെയോ പ്രധാനമന്ത്രിയല്ല മറിച്ച് ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ പ്രധാനമന്ത്രിയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മോദി ആകെ ചെയ്തത് പരസ്യങ്ങള്‍ മാത്രമാണ്'- അഖിലേഷ് കുറ്റപ്പെടുത്തി.
കള്ളങ്ങളും വൈരാഗ്യവും കൊണ്ട് രൂപീകരിച്ചതാണ് മോദിയുടെ സര്‍ക്കാര്‍. അദ്ദേഹം പറയുന്നതിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു. എന്നാല്‍ രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയാണ് പിന്നോട്ട് പോയത്. അഞ്ച് വര്‍ഷത്തെ ബിജെപി ഭരണം മൂലം രാജ്യത്തിന്‍റെ കടബാധ്യത 35 ലക്ഷം കോടിയില്‍ നിന്ന് 70 ലക്ഷം കോടിയായി ഉയര്‍ന്നു. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ലഭിച്ചില്ലെങ്കില്‍ പണം പോയതെവിടെ? അഖിലേഷ് ചോദിച്ചു.
ചുരുക്കം ചില ആളുകള്‍ അതിസമ്പന്നരായി ഇപ്പോഴും ഇന്ത്യയില്‍ അവശേഷിക്കുന്നു. നീരവ് മോദി, വിജയ് മല്ല്യ, മെഹുല്‍ ചോക്സി എന്നിവരെ പരാമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.