'പിറവം പള്ളിയിലേത് തന്ത്രപരമായ പിൻമാറ്റം'; പൊലീസ് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പിറവം കേസ് പൊലീസ് തത്സ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു. പിറവം പളളിയിൽ വിശ്വാസികൾ ജീവത്യാഗം ചെയ്യുന്ന സാഹചര്യം ഉണ്ടായതായും തുടര്‍ന്ന് പൊലിസ് തന്ത്രപരമായ പിൻമാറുകയായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു
കൊച്ചി: പിറവം കേസ് പൊലീസ് തത്സ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു. പിറവം പളളിയിൽ വിശ്വാസികൾ ജീവത്യാഗം ചെയ്യുന്ന സാഹചര്യം ഉണ്ടായതായും തുടര്‍ന്ന് പൊലിസ് തന്ത്രപരമായ പിൻമാറുകയായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗവും ഇതു സംബന്ധിച്ച റിപ്പോർട്ട് നല്‍കിയിരുന്നു. മുന്നൊരുക്കങ്ങൾ നടത്തിയാണ് വിധി നടപ്പിലാക്കാൻ പൊലീസ് എത്തിയത്. സ്ത്രീകൾ ഉൾപ്പെടെ ആത്മഹത്യാ ശ്രമം നടത്തിയതിനാൽ തന്ത്രപരമായി പിൻവാങ്ങേണ്ടി വന്നു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
വിധി നടപ്പിലാക്കാനുള്ള ശ്രമം സർക്കാർ തുടരും. ഹൈക്കോടതി നിർദ്ദേശത്തിനു പിന്നാലെ കലക്ടർ എസ് പി ഉൾപ്പെടെയുള്ളവര്‍ ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ തൽസ്ഥിതി റിപ്പോർട്ട് പരിഗണിച്ച കോടതി നിങ്ങൾ എന്ത് നടപടിയാണ് അതിനു വേണ്ടി എടുക്കുന്നത്, നിങ്ങൾ എങ്ങനെ ആണ് വിധി നടപ്പാക്കാൻ പോകുന്നത്, സമയ പരിധിയെക്കുറിച്ചു ഓർമ്മയുണ്ടോ? എന്നും ചോദിച്ചു.
സർക്കാരിന് എതിരെ ഒരു വിധിയും കോടതി ഇതുവരെ പാസാക്കിയിട്ടില്ല. നിങ്ങൾ വീണ്ടും സമയം ചോദിച്ചു കൊണ്ടിരിക്കുന്നുവെന്നും കോടതി വിമര്‍ശിച്ചു. അതേസമയം 2000 പൊലീസുകാർ വന്ന് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു എന്ന് ഹർജിക്കാർ കോടതിയില്‍ പറഞ്ഞു. എന്നാല്‍ വിധി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമം തടയാൻ ആവില്ല എന്ന് കോടതി വ്യക്തമാക്കി.
സമവായ ചർച്ചകൾ നടത്താൻ കോടതിക്കു ഉത്തരവിടാൻ പറ്റില്ല. സർക്കാർ അതിനു ശ്രമിക്കുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്. ഓർത്തഡോക്സ് വിഭാഗം പോലീസ് സംരക്ഷണം ആവശ്യപ്പെടുമ്പോൾ അത് നൽകേണ്ടതല്ലേ എന്നും കോടതി ചോദിച്ചു.