വായമൂടെടാ പിസി എന്ന ഹാഷ്ടാഗിലാണ് പിസിക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. വായമൂടികെട്ടാന്‍ പൂഞ്ഞാര്‍ എംഎല്‍എയ്ക്ക് സെലോടേപ്പുകള്‍ അയച്ചുകൊടുക്കാനും ചിലര്‍ മടികാട്ടിയിട്ടില്ല. വലിയ തോതില്‍ ഈ ക്യാംപെയിന്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന് സോഷ്യല്‍ മീഡയയുടെ കടുത്ത വിമര്‍ശനം. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതടക്കമുള്ള വിഷയങ്ങളിലെ പിസിയുടെ വാക്കുകള്‍ സ്ത്രീ സമൂഹത്തിനെ വേദനിപ്പിക്കുന്നതാണെന്ന് ചൂണ്ടികാട്ടുകയാണ് സോഷ്യല്‍ മീഡിയ. പികെ ശശി, നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പിസി ഇരകളെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു.

വായമൂടെടാ പിസി എന്ന ഹാഷ്ടാഗിലാണ് പിസിക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. വായമൂടികെട്ടാന്‍ പൂഞ്ഞാര്‍ എംഎല്‍എയ്ക്ക് സെലോടേപ്പുകള്‍ അയച്ചുകൊടുക്കാനും ചിലര്‍ മടികാട്ടിയിട്ടില്ല. വലിയ തോതില്‍ ഈ ക്യാംപെയിന്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും ഇവരെ പിന്തുണച്ചവരേയും ആക്ഷേപിച്ചാണ് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് നേരത്തെ രംഗത്തെത്തിയത്. ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്നും കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്‍പില്‍ സമരം നടത്താതെ ഒരു ഹര്‍ജി കൂടി നല്‍കണമെന്നും പി.സി പറഞ്ഞിരുന്നു.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കൾ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.

പി.സി.ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്‍റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പി.കെ.ശശി എംഎല്‍എയ്ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നുമാണ് പിസി ജോര്‍ജിന്‍റെ പക്ഷം