ആറ് ചുവപ്പ് കാര്‍ഡുകള്‍; ഇന്ത്യന്‍ ഫുട്ബോളിന് നാണക്കേടിന്‍റെ ദിനം
- ഇരു ടീമിലേയും മൂന്ന് വീതം താരങ്ങള്‍ക്കാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.
ഭുവനേശ്വര്‍: ഇന്ത്യന്‍ ഫുട്ബോളില്‍ നാണക്കേടിന്‍റെ ദിനം. സൂപ്പര്‍ കപ്പിലാണ് ഫുട്ബോളിന്‍റ ചരിത്രത്തെ പറയിപ്പിക്കുന്ന രീതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ജംഷഡ്പ്പൂരും എഫ് സി ഗോവയും തമ്മിലുള്ള മത്സരത്തില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ പിറന്നത് ആറ് ചുവപ്പ് കാര്‍ഡുകള്‍. ഇരു ടീമിലേയും മൂന്ന് വീതം താരങ്ങള്‍ക്കാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. നിലവാരമില്ലാത്ത റഫറിയിങ്ങും മത്സരത്തെ അലങ്കോലമാക്കി.
മത്സരത്തിൽ ഒരു ഗോൾ അനുവദിക്കാതിരുന്നതാണ് ഇരുടീമുകളും തമ്മിലുള്ള അടിക്കും ചുവപ്പ് കാർഡിലും കലാശിച്ചത്. ബ്രാൻഡനിലൂടെ 45ാം മിനിറ്റില്‍ എഫ് സി ഗോവ രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഗോൾ നിഷേധിച്ചു. പന്ത് നേരത്തെ തന്നെ കോർണർ ലൈൻ കഴിഞ്ഞ് പുറത്തു പോയിരുന്നു എന്നതായിരുന്നു കാരണം. എന്നാൽ പന്ത് പുറത്ത്പോയ സമയത്ത് ലൈൻ റഫറി കോർണർ വിളിച്ചിരുന്നില്ല. അത് കഴിഞ്ഞും കളി നടന്ന് ഗോൾ വീണപ്പോഴാണ് ഇത്തരമൊരു തീരുമാനം റഫറി എടുത്തത്.
തുടര്‍ന്ന് ഇത് ഇരുടീമുകളും സംഘർഷത്തിൽ ഏർപ്പെട്ടു. എഫ് സി ഗോവയുടെ കോറോ കളിക്കാൻ തയ്യാറാവാതെ ബെഞ്ചിൽ ചെന്ന് ഇരിക്കുകയും ചെയ്തു. പിന്നാലെ ആറു റെഡ് കാർഡുകൾ വന്നത്. ജംഷദ്പൂരിന്റെ അനസ് എടത്തൊടിക, സുബ്രതോ പോൾ, ബെൽഫോർട്ട് എന്നിവർക്കും, എഫ് സി ഗോവയുടെ ബ്രൂണോ, ബ്രാൻഡൺ, ജസ്റ്റെ എന്നിവർക്കുമാണ് ചുവപ്പ് കിട്ടിയത്.
രണ്ടാം പകുതിയിൽ ഗോവ ആദ്യം കളിക്കാൻ തയ്യാറായില്ല എങ്കിലും പിന്നീട് കളിക്കാൻ ഇറങ്ങുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരുടീമുകളും എട്ടു താരങ്ങൾ മാത്രമായിട്ടാണ് കളിച്ചത്. മത്സരത്തില്‍ 5-1ന് ഗോവ വിജയിച്ചു.