പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതെ വന്നതോടെയാണ് ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് പരമ്പരകള്‍ മുടങ്ങുന്ന അവസ്ഥയുണ്ടായത്

ദില്ലി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും (പിസിബി) ബിസിസിഐയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി. 

2015-നും 2023-നും ഇടയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ച് പരമ്പരകള്‍ കളിക്കണമെന്ന ധാരണയില്‍ നിന്നും ബിസിസിഐ പിന്നോക്കം പോയതിനെ തുടര്‍ന്ന് 60 മില്ല്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരം ലഭിക്കണമെന്ന് പിസിബി ആവശ്യപ്പെട്ടിരുന്നു. ഈ തര്‍ക്കം പരിഹരിക്കാനാണ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. 

പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതെ വന്നതോടെയാണ് ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് പരമ്പരകള്‍ മുടങ്ങുന്ന അവസ്ഥയുണ്ടായത്. ഐസിസി ടൂര്‍ണമെന്റകളിലും ത്രിരാഷ്ട്ര, ഏഷ്യ കപ്പ് പോലുള്ള പരമ്പരകളിലും അല്ലാതെ പാകിസ്താനുമായി മത്സരം വേണ്ടെന്നതാണ് ബിസിസിഐയുടെ നിലപാട്. 

അതേസമയം സുരക്ഷ പ്രശ്‌നം കാരണം പ്രമുഖ ടീമുകളൊന്നും നാട്ടില്‍ കളിക്കാന്‍ വരാത്തതിനാല്‍ വലിയ നഷ്ടങ്ങളാണ് പിസിബി നേരിടുന്നത്. പാകിസ്താന് പകരം യുഎഇയിലാണ് പിസിബി ഇപ്പോള്‍ ടീമിന്റെ ഹോം മാച്ചുകള്‍ സംഘടിപ്പിക്കുന്നത്.