മറ്റത്തൂർ കൂറുമാറ്റ വിവാദത്തിൽ അനുനയത്തിന് തയ്യാറായി കോൺഗ്രസ് വിമതർ. കോൺഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അംഗങ്ങൾ അറിയിച്ചു.

തിരുവനന്തപുരം: മറ്റത്തൂർ കൂറുമാറ്റ വിവാദത്തിൽ അനുനയത്തിന് തയ്യാറായി കോൺഗ്രസ് വിമതർ. റോജി എം ജോണുമായി നടത്തിയ ചർച്ച പൂർത്തിയായി. കോൺഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അംഗങ്ങൾ റോജി എം ജോണിനെ അറിയിച്ചു. 8 പേരിൽ ഒരാൾ പോലും ബിജെപിയിൽ ചേർന്നിട്ടില്ല. പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന് പാർട്ടി പറഞ്ഞാൽ അനുസരിക്കും. ജയിച്ച 8 മെമ്പർമാരിൽ ഒരാൾ പോലും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും ബിജെപിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വിമത അംഗങ്ങള്‍ അറിയിച്ചു. 

സിപിഎമ്മിനെതിരെ പ്രാദേശികമായി നടത്തിയ രാഷ്ട്രീയ നീക്കം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും കോൺഗ്രസ് പുറത്താക്കിയ ഡിസിസി ജനറൽ സെക്രട്ടറി ചന്ദ്രനും സംഘവും റോജി എം ജോണിനെ അറിയിച്ചു. മെമ്പർമാരിൽ ഒരാൾ പോലും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തില്ല. സ്വതന്ത്രനായി ജയിച്ച അംഗത്തെ പ്രസിഡൻറ് ആക്കാൻ ബിജെപിക്കാരും വോട്ട് ചെയ്യുകയായിരുന്നു എന്നും ചന്ദ്രനും മറ്റ് അംഗങ്ങളും റോജിക്കു മുന്നിൽ വിശദീകരിച്ചു. പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തശേഷം തുടർ തീരുമാനമെന്ന് റോജി എം ജോൺ അറിയിച്ചു. പ്രശ്നപരിഹാരത്തിന് കെപിസിസി ചുമതലപ്പെടുത്തിയത് റോജിയെയാണ്.